ലോക്സഭയിൽ എത്തിയതോ വൈകി, ആദ്യ ദിവസം തന്നെ രാഹുൽ ഗാന്ധിക്ക് അമളിയും പറ്റി
ദില്ലി: പതിനേഴാം ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച സഭയില്‍ ചിരി പടര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് അമളി പറ്റിയത്. സത്യപ്രതിജ്ഞയ്ക്കായി പേര് വിളിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെയാണ് രാഹുല്‍ ഗാന്ധി എഴുന്നേറ്റ് മൈക്കിന് മുന്നിലേക്ക് വന്നത്. കേരളത്തില്‍ നിന്നുളള അംഗങ്ങള്‍ അടക്കമുളള പ്രതിപക്ഷ എംപിമാര്‍ മേശയില്‍ അടിച്ച് വന്‍ ആവേശത്തില്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റു.
ഭരണപക്ഷത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അവിടെ രാഹുല്‍ ഗാന്ധി വ്യത്യസ്തനായി. ഏക ഇടത് എംഎല്‍എയായ എഎം ആരിഫും രാഹുല്‍ ഗാന്ധിയും ദൃഢപ്രതിജ്ഞയാണ് ചൊല്ലിയത്. ഇംഗ്ലീഷില്‍ ആയിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം സഭയിലെ രജിസ്റ്ററില്‍ ഒപ്പും വെച്ചും പ്രോടെം സ്പീക്കര്‍ക്ക് ഹസ്തദാനം നല്‍കിയുമാണ് എംപിമാര്‍ സീറ്റിലേക്ക് മടങ്ങുക പതിവ്. എന്നാല്‍ രാഹുല്‍ ഗാന്ധി രണ്ടും മറന്നു.. സത്യപ്രതിജ്ഞ ചൊല്ലിയ ഉടന്‍ വന്ന വഴിയേ സീറ്റിലേക്ക് മടങ്ങാനുളള തിടുക്കത്തിലായിരുന്നു രാഹുല്‍ ഗാന്ധി. ഇത് കണ്ട രാജ്‌നാഥ് സിംഗ് അടക്കമുളളവര്‍ രാഹുല്‍ ഗാന്ധിയോട് രജിസ്റ്ററില്‍ ഒപ്പിടാന്‍ കയ്യാഗ്യത്തിലൂടെ ആവശ്യപ്പെട്ടു.
അമളി മനസ്സിലായ രാഹുല്‍ ഗാന്ധി ചിരിയോടെ തിരികെ വന്നു. രജിസ്റ്ററില്‍ ഒപ്പ് വെച്ചു. ശേഷം പ്രോടെം സ്പീക്കര്‍ക്ക് ഹസ്തദാനവും നല്‍കിയ ശേഷം സീറ്റിലേക്ക് മടങ്ങി. സഭയുടെ രാവിലത്തെ സെഷനില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. ഒരാഴ്ചത്തെ ലണ്ടന്‍ യാത്രയ്ക്ക് ശേഷം തിങ്കളാഴ്ച മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി ഉച്ചയ്ക്കാണ് സഭയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുളളവര്‍ ആ സമയത്ത് സഭയില്‍ നിന്ന് പോയിരുന്നു.












Click it and Unblock the Notifications