രാഹുലിന്റെ ഭാരത് ജോഡോ ഉത്തർപ്രദേശിലേക്ക്; യാത്ര പിന്നിട്ടത് 3,000 കിമി
ദില്ലി: ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പുനഃരാരംഭിക്കും. ഉത്തർപ്രദേശിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. 110 ദിവസം കൊണ്ട് 3000 കിമിയാണ് യാത്ര ഇതുവരെ പിന്നിട്ടത്.
സപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്നാട്, കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര , ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണ് യാത്ര പര്യടനം നടത്തിയത്. യുപിയിൽ നിന്ന് പഞ്ചാബിലേക്ക് കടക്കുന്ന യാത്ര കാശ്മീരിലാണ് അവസാനിക്കുക.
9 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് യാത്ര വീണ്ടും പര്യടനം തുടങ്ങുന്നത്. യുപിയിലെ ഗാസിയാബാദ് ജില്ലയിലെ ലോനി അതിർത്തിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര നാലിന് ബാഗ്പട്ടിലേക്കും അഞ്ചിന് ഷാംലിയിലേക്കും ആറിന് കൈറാനിലേക്കും കടന്ന് ഹരിയാനയിലെ സോനെപത് ജില്ലയിൽ പ്രവേശിക്കും.വിവിധ സമുദായാംഗങ്ങളായ പ്രമുഖരേയും പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ജാതി സംഘടനാ നേതാക്കളേയും കോൺഗ്രസ് യാത്രയിൽ പങ്കെടുപ്പിക്കും. ഒബിസി വിഭാഗങ്ങളിലെ നേതാക്കളുമായി പ്രത്യേക യോഗങ്ങളും രാഹുൽ ഗാന്ധി നടത്തും. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഭാഗമാകും.
സമാജ് പാർട്ടി തലവൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി, എസ് ബി എസ് പി നേതാവ് ഓം പ്രകാശ് രാജ്ഭർ തുടങ്ങിയ നേതാക്കളെയെല്ലാം കോൺഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ നേതാക്കളാരും അനുകൂല പ്രതികരണമല്ല നടത്തിയത്.
അതേസമയം ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും ദൈർഘ്യമേറിയ ഒരു കാൽനട യാത്ര നടത്തുന്നതെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. ജനുവരി 26ന് ശ്രീനഗറിൽ യാത്ര സമാപിക്കുമ്പോൾ, 'ഹാഥ് സെ ഹാഥ് ജോഡോ' എന്ന പ്രചാരണ പരിപാടിയും കോൺഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യാത്ര നയിക്കുക. സ്ത്രീകളെ ഉൾപ്പെടുത്തികൊണ്ടായിരിക്കും യാത്ര.