'കോൺഗ്രസിന് വല്ല്യേട്ടൻ മനോഭാവം, തടയിടും'; രാജസ്ഥാനിൽ കൈകോർത്ത് എസ്പിയും ഇടതുപാർട്ടികളും
ഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിനെതിരെ കൈകോർത്ത് എസ് പിയും ഇടതുപാർട്ടികളും. കോൺഗ്രസിന്റെ വല്ല്യേട്ടൻ മനോഭാവത്തിൽ പ്രതിഷേധിച്ചാണ് നീക്കം. സീറ്റ് ചർച്ചകളിൽ ഒരുവിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് പാർട്ടികൾ കുറ്റപ്പെടുത്തുന്നു.
രാജസ്ഥാനിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കുന്ന കോൺഗ്രസും ഇടതുപാർട്ടികളും സമാജ്വാദി പാർട്ടിയും ഒരുമിച്ച് പോരാടുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ സീറ്റ് വിഭജനം എത്തിയപ്പോഴേക്കും ഏകപക്ഷീയ നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതെന്നാണ് ഇടതുപാർട്ടികളും എസ് പി നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്. ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് തയ്യാറായില്ലെന്ന് ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് സംയുക്തമുന്നണിയായി മത്സരിക്കാൻ തങ്ങൾ തീരുമാനിച്ചതെന്ന് ഇരുപാർട്ടികളും വ്യക്തമാക്കുന്നു.

നിലവിൽ 37 മണ്ഡലങ്ങളിലാണ് ഇവർ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ സി പി എം -17, സി പി ഐ-9, എസ് പി -8, സി പി ഐ എം എൽ -3 എന്നിങ്ങനെയാണ് മത്സരം.
അതേസമയം രാജസ്ഥാനിൽ മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കോൺഗ്രസിനെതിരെ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തേ മധ്യപ്രദേശിൽ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാൻ സമാജ്വാദി പാർട്ടി താത്പര്യം അറിയിച്ചിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ ആറ് സീറ്റുകൾ പോലും എസ്പിക്ക് നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. തെലങ്കാനയിലാകട്ടെ സി പി എമ്മിന് വിജയസാധ്യതയുള്ള ഒരു സീറ്റിലും കോൺഗ്രസ് കടുംപിടിത്തം കാട്ടുകായയിരുന്നു.
5സീറ്റുകളായിരുന്നു തെലങ്കാനയിൽ സി പി എം ആവശ്യപ്പെട്ടിരുന്നത്. പലൈർ, മിരായലഗുഡ സീറ്റുകൾ നൽകാമെന്നായിരുന്നു ഖർഗെ- യച്ചൂരി തലത്തിലുള്ള ചർച്ചയിലെ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ തെലങ്കാന കോൺഗ്രസ് നിലപാട് മാറ്റി. വൈര സീറ്റ് സി പി എമ്മിന് നൽകാമെന്നായി കോൺഗ്രസ്. സി പി ഐ ആവശ്യപ്പെട്ട സീറ്റായിരുന്നു ഇത്. പിന്നീട് ഹൈദരാാദ് സിറ്റിയിലെ യാതൊരു സ്വാധീനവുമില്ലാത്ത മണ്ഡലം തങ്ങൾക്ക് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും ഇതോടെയാണ് തനിച്ച് മത്സരിക്കാൻ തീരുമാനിത്തതെന്നും സി പി എം നേതാക്കൾ പറഞ്ഞു.
തെലങ്കാന തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലാണ് സി പിഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്. 17 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പാർട്ടി പ്പഖ്യാപിച്ചുകഴിഞ്ഞു. സീറ്റുകളിൽ ധാരണയിലെത്തിയിരുന്നെങ്കിൽ പ്രതിപക്ഷ സഖ്യം ഒറ്റക്കെട്ടായി പോരാടുന്ന സംസ്ഥാനമായി തെലങ്കാന മാറുമായിരുന്നു.












Click it and Unblock the Notifications