മറുനീക്കവുമായി അശോക് ഗെഹ്ലോട്ട്; രാഹുലിനായി പ്രമേയം , ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാൻ
ദില്ലി: ദേശീയ കോൺഗ്രസ് അധ്യക്ഷൻ ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് വരണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. എന്നാൽ ഗാന്ധി കുടുംബം ഇനി അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ ആവർത്തിച്ച് പറയുന്നു. മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്. ഇത് സംബന്ധിച്ച് സോണിയ ഗാന്ധി ഗെഹ്ലോട്ടുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.
അതിനിടെ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുകയാണ് ഗെഹ്ലോട്ട്. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് പ്രമേയം പാസാക്കി. ശനിയാഴ്ച പാർട്ടി സംസ്ഥാന ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പ്രമേയം അവതരിപ്പിച്ചതെന്ന് രാജസ്ഥാൻ ഭക്ഷ്യമന്ത്രി പ്രതാപ് സിംഗ് കച്ചറിയ പറഞ്ഞു. 'രാഹുൽ ഗാന്ധിയെ പാർട്ടി ദേശീയ അധ്യക്ഷനാക്കാനുള്ള പ്രമേയം അദ്ദേഹം അവതരിപ്പിച്ചു. എല്ലാവരും കൈകൾ ഉയർത്തി പിന്തുണച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെയും എഐസിസി അംഗങ്ങളെയും നിയമിക്കാനുള്ള അവകാശം പാർട്ടി ഹൈക്കമാൻഡിന് വിട്ടു', കച്ചറിയ പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കൻ, സംഘടനാ തിരഞ്ഞെടുപ്പ് ഓഫീസർ (പിആർഒ) രാജേന്ദ്ര കുംപാവത്, സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ലെന്നും വേണമെങ്കിൽ സമവായ സ്ഥാനാർത്ഥിയായി മത്സരിക്കാമെന്നുമാണ് ഗെഹ്ലോട്ടിന്റെ നിലപാട്. ഇനി മത്സരിച്ചാൽ തന്നെ ചില ഉപാധികൾ ഹൈക്കമാന്റിന് മുന്നിൽ ഗെഹ്ലോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിൽ പ്രധാനം അധ്യക്ഷനായാലും മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നതാണ്. അതല്ലെങ്കിൽ താൻ നിർദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിയമിക്കുന്നത് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.

സംസ്ഥാനത്ത് ഭരണം ലഭിച്ചത് മുതൽ കോൺഗ്രസിൽ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര തർക്കം രൂക്ഷമാണ്. ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിതനായാൽ അടുത്ത മുഖ്യമന്ത്രിയായി സച്ചിൻ ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് പരിഗണിച്ചേക്കും. ഗെഹ്ലോട്ടിന്റെ പേര് ചർച്ചയായത് മുതൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുള്ള ചരടുവലികൾ സച്ചിനും ആരംഭിച്ചിട്ടുണ്ട്. സച്ചിൻ അനുഭാവികൾ ഇത് സംബന്ധിച്ച് തങ്ങളുടെ താത്പര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വിമത നീക്കത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സച്ചിൻ പൈലറ്റിന് നിലവിൽ യാതൊരു സ്ഥാനവുമില്ല. പദവികൾ നൽകാതെ സച്ചിനെ മാറ്റി നിർത്തുന്നതിൽ അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കൾ അതൃപ്തികൾ പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്ന മുന്നറിയിപ്പായിരുന്നു നേതാക്കൾ നൽകിയത്. അതേസമയം സച്ചിനെ വീണ്ടും ഒതുക്കാനുള്ള ശ്രമങ്ങൾ ഗെഹ്ലോട്ട് നടത്തിയാൽ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ് നേതൃത്വത്തിനെ സച്ചിൻറെ നേതൃത്വത്തിൽ വീണ്ടും വിമത നീക്കം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications