മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വെട്ടിക്കുറച്ച് രാജസ്ഥാന്‍; ജീവനക്കാര്‍ക്കും ബാധകം
ദില്ലി: ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. രോഗബാധിതരുടെ എണ്ണം 1800 പിന്നിട്ടു. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്-10. കൂടുതല്‍ രോഗബാധിതര്‍ ഉള്ളതും മഹാരാഷ്ട്രയിലാണ്. 320 പേര്‍ക്കാണ് അവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ എട്ടും ഗുജറാത്തില്‍ ആറും കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 241 ആണ്.
കൊറോണ വൈറസിന്‍റെ വ്യാപനം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മറികടക്കാന്‍ ജനപ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് വിവിധ സംസ്ഥാന സര്‍ക്കാര്‍ക്കാറുകള്‍ കടന്നു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരണം നടത്തുന്ന രാജസ്ഥാനില്‍ 75 ശതമാനം വരെയാണ് ഇത്തരത്തില്‍ ശബളം വെട്ടിക്കുറച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

രാജസ്ഥാന്‍ സര്‍ക്കാര്‍
മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പടേയുള്ളവരുടെ ശമ്പളത്തില്‍ 75 ശതമാനത്തെ കിഴിവാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ ഒഴികേയുള്ള സര്‍ക്കാര്‍ ജീവനക്കാരുടേയും ശമ്പലം ഇത്തരത്തില്‍ കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒഴിവാക്കപ്പെട്ടവര്‍
ഇത് സംബന്ധിച്ച പ്രമേയം ക്യാമ്പിനറ്റ് യോഗം കഴിഞ്ഞ ദിവസം പാസാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്‍റെ 60 ശതമാനവും സംസ്ഥാന സര്‍വ്വീസില്‍ ഉള്ളവരുടെ ശമ്പളത്തിന്‍റെ 50 ശതമാനവും കുറച്ചായിരിക്കും ഈ മാസം നല്‍കുക. പെന്‍ഷന്‍ തുകയില്‍ 30 ശതമാനത്തിന്‍റെ മാറ്റിവെക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസുകാർ, ക്ലാസ് ഫോര്‍ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, കരാർ തൊഴിലാളികൾ എന്നിവരെ ശമ്പള നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പറഞ്ഞു.

17000 കോടി
സംസ്ഥാനത്തിന്‍റെ വരുമാനം മാര്‍ച്ച് മാസത്തില്‍ 17000 കോടി രൂപ കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നതന്നെ അശോക് ഗഹ്ലോട്ട് വ്യക്തമാക്കി. എന്നിട്ടും അര്‍ഹരായവര്‍ക്കുള്ള ആനൂകൂല്യങ്ങള്‍ 1000 രൂപയില്‍ നിന്ന് 2500 രൂപയായി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനപ്രതിനിധികളുടേയും സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്ര, തെലങ്കാന സർക്കാരുകളും തീരുമാനിച്ചിട്ടുണ്ട്. തെലങ്കാനയില്‍ 75 ശതമാനം വരേയും മഹാരാഷ്ട്രയില്‍ പരമാവധി 60 ശതമാനം വരേയും ശമ്പളമാണ് വെട്ടിക്കുറച്ചത്. മഹാരാഷ്ട്രയില്‍ ഗ്രാമ പഞ്ചായത്ത് മെംമ്പര്‍ മാര്‍ വരേയുള്ളവരുടെ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും 60 ശതമാനമാണ് വെട്ടിക്കുറക്കുന്നത്.

50 ശതമാനം
എ, ബി ക്ലാസിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനവും സി ക്ലാസിലുള്ളവരുടെ ശമ്പളം 25 ശതമാനം കുറയ്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചൊവ്വാഴ്ച അറിയിച്ചു. അതേസമയം പ്യൂൺ, ഓഫീസ് അസിസ്റ്റന്റ് എന്നിവരടങ്ങുന്ന ഡി ക്ലാസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‍ക്കില്ലെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ അറിയിച്ചിട്ടുണ്ട്.

തെലങ്കാനയില്‍
കരാര്‍ തൊഴിലാളികള്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരുടെ 10 മുതല്‍ 75 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശമ്പളത്തിന്റെ പകുതിമാത്രമോ അല്ലെങ്കില്‍ ശമ്പള വിതരണത്തില്‍ താമസം നേരിടുകയോ ചെയ്യുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഞായറാഴ്ച വ്യക്തമാക്കിയത്. പൊതുമേഖലസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവരുടെ ആനുകൂല്യത്തിലും കിഴിവുണ്ടാകും.












Click it and Unblock the Notifications