രജിനികാന്തിന്റെ പ്രസ്താവന വേദനിപ്പിക്കുന്നതെന്ന് പ്രകാശ് രാജ്; പക്ഷേ, അത് 'കാല' യെ ബാധിക്കരുത്...
ബെംഗളൂരു: കർണാടക ഫിലിം ചേമ്പറിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. രജിനികാന്തിന്റെ പുതിയ സിനിമയായ 'കാല'യ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരെയാണ് പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുന്നത്. കാവേരി പ്രശ്നത്തിലുള്ള രജിനികാന്തിന്റെ പ്രസ്താവനയാണ് ഫിലിം ചേമ്പറിനെ ചൊടിപ്പിച്ചത്. കാല എങ്ങനെ കാവേരി പ്രശ്‌നത്തിന്റെ ഭാഗമാവുമെന്നും കര്‍ണാടകയിലെ ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ വിലക്കാന്‍ ഇവര്‍ ആരാണെന്നുമാണ് പ്രകാശ് രാജ് ചോദിച്ചത്.
രജനീകാന്തിന്റെ പ്രസ്താവന വളരെ ദുഃഖമുണ്ടാക്കുന്നതാണ്. പക്ഷേ അതില്‍ പ്രതിഷേധിക്കാന്‍ സിനിമ നിരോധിക്കുകയാണ് ചെയ്തത്. അതാണോ കന്നഡികര്‍ക്ക് വേണ്ടത്? എന്ന് അദ്ദേഹം ചോദിച്ചു. ചിത്രം റിലീസ് ചെയ്തിട്ട് ജനങ്ങള്‍ അത് കാണില്ല എന്ന് തീരുമാനിക്കുമ്പോഴല്ലേ അത് പ്രതിഷേധമാവൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമി സംഘങ്ങള്‍ നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്ത ശേഷം അപ്രത്യക്ഷരാവുമെന്നും പിന്നീട് മറ്റൊരു അവസരത്തില്‍ വീണ്ടും മുതലെടുക്കാന്‍ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വികാരം കൊണ്ടിട്ട് കാര്യമില്ല
മനുഷ്യനും നദികളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അത് കൊണ്ട് കാവേരിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ വികാരാധീനരാവും. ഇത് കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ക്ക് ഒരു പോലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വികാരം കൊണ്ടത്കൊണ്ട് കാര്യമില്ല. ഇത് പ്രശ്നപരിഹാരമല്ല. കാര്യക്ഷമമായാണ് നമ്മൾ ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ഉത്തരവാദപ്പെട്ടവർ ഒന്നിച്ചിരുന്ന് പരിഹാരം കാണണം
ഇരു സംസ്ഥാനങ്ങളുടെ പ്രതിനിധികളും കേന്ദ്രവും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന വിദഗ്ധരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. അവർക്ക് അതിന് സാധിക്കുന്നില്ലെങ്കിൽ അതിനെതിരെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ തന്നെ വികാരങ്ങൾക്ക് നമ്മൾ ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം
രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് കര്‍ണാടകയ്ക്കെതിരെ ശക്തമായ നിലപാടെടുത്തതെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. ജൂണ്‍ ഏഴിനാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ അധോലോക ത്രില്ലര്‍ റിലീസ് ചെയ്യുന്നത്. അതേസമയം തമിഴ്നാടിൽ തൂത്തുക്കുടി വിഷയത്തിലും രജിനികാന്ത് വിവാദ പ്രസ്താവന നടത്തിയിരുന്നു. പ്രതിഷേധം നടത്തിയവർ സാമൂഹ്യ വിരുദ്ധരാണെന്നായിരുന്നു രജിനികാന്ത് പറഞ്ഞിരുന്നത്. എല്ലാ കാര്യത്തിനും സമരം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം
രജിനികാന്തിന്റെ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിലടക്കം നടന്നത്. എന്നാൽ രജിനികാന്തിന്റെ പ്രസ്താനയ്ക്കെതിരെ വിമർശനവുമായി കമൽഹാസൻ രംഗത്ത് എത്തിയിരുന്നു. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്ത ജനതയെ വെടിവെപ്പിലൂടെ അടിച്ചമര്‍ത്തുകയും സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത പൊലീസിനേയും ഭരണകൂടത്തെയും കമൽ ഹാസൻ വിമർശിച്ചു.

സാമൂഹ്യ വിരുദ്ധർ
ചില സാമൂഹ്യവിരുദ്ധര്‍ ഇതിനിടയില്‍ കടന്നുകൂടിയെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. പൊലീസിന് നേരെ ആക്രമണം നടത്തിയതിലും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതിലും അത്തരമൊരു പങ്ക് കാണേണ്ടിയിരിക്കുന്നു. എന്നാല്‍ പ്രതിഷേധിക്കുന്ന ജനങ്ങളെയൊന്നടങ്കം സാമൂഹ്യവിരുദ്ധരായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു രജിനികാന്തിന്റെ പ്രസ്താവനയ്ക്കെതിരെ കമൽഹാസൻ പറഞ്ഞത്.

പ്രതിഷേധങ്ങൾ അലിഞ്ഞ് ഇല്ലാതാകരുത്
വെടിയുണ്ട നമുക്ക് നേരെ അടുക്കുമ്പോള്‍ അതിനെ തുറന്ന മനസോടെ നേരിടണം. അത് തന്നെയായിരുന്നു നമ്മള്‍ തൂത്തുക്കുടിയില്‍ കണ്ടത്. അത് ഏറ്റവും നല്ല വഴിയാണ്. അതില്‍ അക്രമം കടന്നുകൂടിയാല്‍ അത് കുറയ്ക്കണം. നമ്മുടെ പ്രതിഷേധങ്ങള്‍ അതില്‍ അലിഞ്ഞ് ഇല്ലാതായിപ്പോവരുത്. നീതി ലഭിക്കാതെ തൂത്തുക്കുടി ജനത പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

പ്ലാന്റ് ജനവാസ മേഖലയിൽ
ജനവാസ മേഖലയിലെ പ്ലാന്റിനെതിരായ നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സമരത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 17 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications