2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത്
ദില്ലി: 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അത്ഭൂതം സംഭവിക്കുമെന്ന് നടനും രാഷ്ട്രീയ നേതാവുമായ രജനീകാന്ത്. ഏത് രാഷ്ട്രീയമാണ് വിജയിക്കുകയയെന്ന് അപ്പോൾ അറിയാമെന്നും രജനീകാന്ത് പറഞ്ഞു. ജനന്മയ്ക്കായി കമൽഹാസനുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന രജനീകാന്തിന്റെ പ്രസ്താവനക്കെതിരെ അണ്ണാ ഡിഎംകെയിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. രജനീകാന്തിന്റെ അധ്യാത്മിക രാഷ്ട്രീയം ദ്രാവിഡ മണ്ണായ തമിഴ്നാട്ടിൽ വിലപ്പോവില്ലെന്നായിരുന്നു മന്ത്രി ഡി വിജയകുമാറിന്റെ പ്രതികരണം. ഇതിന് മറുപടി നൽകിക്കൊണ്ടാണ് രജനീകാന്ത് വീണ്ടും രംഗത്തെത്തുന്നത്.
കർണാടകത്തിൽ രണ്ട് വിമത സ്ഥാനാർത്ഥികളെ ബിജെപി പുറത്താക്കി: പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന്!!
തമിഴ്നാട്ടിൽ രജനീകാന്ത് മക്കൽ നീതി മയ്യത്തിനൊപ്പം കൈകോർത്താൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യം ഉയർന്നിരുന്നു. അത് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നാണ് രജനി പ്രതികരിച്ചത്. ഞാൻ പാർട്ടി രൂപീകരിക്കുമെന്നും അതിന് ശേഷം പാർട്ടി ഭാരവാഹികളുമായി കൂടിയാലോചിച്ച ശേഷം മാത്രം തീരമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽ റീൽ മുഖ്യമന്ത്രിയാവാൻ മാത്രേ രജനീകാന്തിന് സാധിക്കുകയുള്ളൂവെന്നാണ് റിയൽ മുഖ്യമന്ത്രിയാവാൻ സാധിക്കില്ലെന്നും ഡിഎംകെ പരിഹസിച്ചിരുന്നു. സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച സാധ്യതകളെ കമൽ ഹാസനും സ്വാഗതം ചെയ്തിരുന്നു. ഇതോടെ തമിഴ് രാഷ്ട്രീയത്തിൽ ഇത് ചൂടുള്ള ചർച്ചാ വിഷയമായി മാറുകയായിരുന്നു. സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി രജനീകാന്തുമായി സഹകരിക്കേണ്ടിവന്നാൽ അത് ചെയ്യുമെന്നാണ് കമൽഹാസൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഞങ്ങൾ നയങ്ങളെക്കുറിച്ച് പിന്നീട് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.