തെരുവ് മക്കൾക്ക് പ്രവേശനം നിഷേധിച്ച് ദില്ലിയിലെ റസ്റ്റോറന്റ്
ദില്ലി: സിനിമയിലെ കണ്ണുനനയ്ക്കുന്ന രംഗമല്ലിത്. ഭക്ഷണത്തിനായി റസ്‌റ്റോറന്റില്‍ ക്ഷണിക്കപ്പെട്ട അതിഥിക്കൊപ്പം എത്തിയ എട്ടു തെരുവിന്റെ മക്കൾക്കാണ് പ്രവേശനം നിഷേധിച്ചത്. സോനാലി ഷെട്ടി എന്ന എഴുത്തുക്കാരിയുടെ ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് വേണ്ടിയാണ് തെരുവിലെ എട്ടു കുട്ടികളെയും കൂട്ടി ഇവര്‍ റസ്‌റ്റോറന്റില്‍ എത്തിയത്. ഇവരെ റസ്‌റ്റോറന്റില്‍ കയറ്റുന്നതിന് പോലും ജീവനക്കാര്‍ തയ്യാറായില്ല.
തെരുവിലെ കുട്ടികളാണ് എന്നതാണ് ഇവര്‍ പറഞ്ഞ കാരണം. സംഭവത്തില്‍ ദില്ലി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ റസ്റ്റോറന്റിന്റെ ലൈസന്‍സ് കാന്‍സല്‍ ചെയ്യും. ഞായറാഴ്ച റസ്റ്റോറന്റില്‍ എത്തിയ ജില്ലാ മജിസ്‌ട്രേറ്റ് സംഭവത്തെക്കുറിച്ച് ജീവനക്കാരോട് ആരാഞ്ഞു. ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റസ്‌റ്റോറന്റില്‍ കയറാന്‍ ജീവനക്കാര്‍ വിസമതിച്ചപ്പോള്‍ യുവതി പോലീസ് സഹായം തേടിയിരുന്നു. എന്നാല്‍ പോലീസുക്കാരനും ഇവരെ സഹായിക്കാന്‍ കഴിഞ്ഞില്ല. മറ്റെവിടെങ്കിലും പോകാനാണ് ഇയാള്‍ നിര്‍ദേശിച്ചത്. എന്നാല്‍ യുവതിയുടെ പരാതിയെ എതിര്‍ക്കുകയാണ് റസ്റ്റോറന്റ് അധികൃതര്‍ ചെയ്തത്. സൗജന്യമായി ഭക്ഷണം ആവശ്യപ്പെട്ടപ്പോഴാണ് നല്‍കാതിരുന്നത് എന്നാണ് പറയുന്നത്. സംഭവത്തില്‍ റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.