സച്ചിന് മെയിന്‍ റോള്‍, ഒപ്പം 15 പാര്‍ട്ടികള്‍, കോണ്‍ഗ്രസിന്റെ ന്യൂജെന്‍ തന്ത്രം, വിജയിച്ചാല്‍....
ദില്ലി: കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റിന്റെ മെയില്‍ റോളിലേക്ക് കൊണ്ടുവന്ന് നീക്കം നടത്താന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ പുനസംഘടന തടയാന്‍ അശോക് ഗെലോട്ടും സീനിയര്‍ നേതാക്കളും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ രാഹുലിന്റെയും പ്രിയങ്കയുടെയും ഒറ്റ വാക്കിലാണ് ഈ പുനസംഘടന നടന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇനി സച്ചിനുണ്ടാവും.
ഇന്ന് കേരളത്തിലെ ഇന്ധന നികുതി കുറയ്ക്കാത്ത വിഷയത്തെ പറ്റി അടക്കം സച്ചിന്‍ പറഞ്ഞത് അതിന്റെ തുടക്കമാണ്. 2022ല്‍ സച്ചിനെ മുന്നില്‍ നിര്‍ത്തി വിവിധയിടങ്ങളില്‍ രാഹുല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതിലേതെങ്കിലും വിജയിച്ചാല്‍ ഈ പ്ലാനിന്റെ അടുത്ത ഘട്ടം രാഹുല്‍ ആരംഭിക്കും. കൂടുതല്‍ വിശദവിവരങ്ങളിലേക്ക്....

സച്ചിന്റെ രണ്ടാം ഇന്നിംഗ്‌സാണ് രാഹുലിന്റെ സഹായത്തോടെ ആരംഭിച്ചിരിക്കുന്നത്. സോണിയക്ക് കമല്‍നാഥും ദിഗ് വിജയ് സിംഗും എന്ന പോലെ സച്ചിന്‍ രാഹുലിന്റെയും പ്രിയങ്കയുടെയും വിശ്വസ്ത ഗ്രൂപ്പിലാണ് ഉള്ളത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടുപോയിട്ടും സച്ചിന്‍ പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു. ഇത് രാഹുലിന്റെ വിശ്വാസ്യത നേടാന്‍ കാരണം. വൈകാതെ തന്നെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ടീം രാഹുലിനെ കെട്ടിപ്പടുക്കുകയെന്ന നിര്‍ണായക ദൗത്യം സച്ചിനായിരിക്കും. കെസി സംഘടനയ്ക്കുള്ളിലും സച്ചിന്‍ പുറത്തുമെന്ന ശൈലിയാണ് ഇതിനായി രാഹുല്‍ സ്വീകരിച്ചിരിക്കുന്നത്.

സച്ചിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ റോളുണ്ടാവും. മണിപ്പൂരില്‍ സച്ചിനായിരിക്കും സ്റ്റാര്‍ ക്യാമ്പയിനര്‍. പഞ്ചാബ്, ഗോവ, യുപി, എന്നിവിടങ്ങളിലും സ്റ്റാര്‍ ക്യാമ്പയിനര്‍ സച്ചിനായിരിക്കും. രണ്ട് കാരണങ്ങള്‍ അതിനുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 2018ല്‍ അധികാരം പിടിച്ചത് അഞ്ച് വര്‍ഷത്തോളം സച്ചിന്‍ അവിടെ ക്യാമ്പ് ചെയ്തത് കൊണ്ടായിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു കോണ്‍ഗ്രസ്. ആ സമയം ഗെലോട്ട് ഒരു സമ്മര്‍ദവുമില്ലാതെ ദേശീയ തലത്തിലായിരുന്നു. രാജസ്ഥാനിലെ പോലെ കോണ്‍ഗ്രസ് കേഡറിനെ ശക്തമാക്കുക എന്നതാണ് രാഹുല്‍ സച്ചിനെ കൊണ്ട് മുന്നില്‍ കാണുന്ന പ്രധാന ദൗത്യം.

യുപിയില്‍ സച്ചിനെ ഉപയോഗിക്കാന്‍ പ്രിയങ്കയ്ക്കും സാധിക്കും. സച്ചിന്‍ ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ രാജസ്ഥാനില്‍ നിന്നുള്ളവരല്ല. യുപിയിലെ പ്രബല വിഭാഗമാണ്. സച്ചിന്റെ കുടുംബം യുപിയില്‍ വേരുകളുള്ള പിന്നീട് രാജസ്ഥാനിലേക്ക് എത്തിപ്പെട്ടതാണ്. ഗുജ്ജര്‍ വിഭാഗം വികാരം അനുകൂലമാക്കാന്‍ സച്ചിന് യുപിയില്‍ സാധിക്കും. കോണ്‍ഗ്രസുമായി ഇവരെ കൂടുതല്‍ അടുപ്പിക്കാന്‍ സച്ചിന്റെ പ്രചാരണത്തിലൂടെ സാധിക്കും. ആഴ്ച്ചകളോളം യുപിയില്‍ ക്യാമ്പ് ചെയ്ത് ഇവരെ പാര്‍ട്ടിയിലേക്ക് ക്യാന്‍വാസ് ചെയ്യാനാവും സച്ചിന്റെ ശ്രമം. യുപിയില്‍ സച്ചിനെ പോലൊരു യുവതാരത്തിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ആവശ്യവുമാണ്.

അടുത്ത ഘട്ടം കോണ്‍ഗ്രസ് വലിയൊരു സഖ്യത്തെ 2024ലേക്ക് നയിക്കലാണ്. സച്ചിന്റെ റോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. രാഹുല്‍ പ്രതിപക്ഷത്തെ വിവിധ വിഷയങ്ങളില്‍ പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്. റഫേല്‍, പെഗാസസ്, വിലക്കയറ്റം, പണപ്പെരുപ്പം, തുടങ്ങിയവ കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കും. എസ്പി, ആര്‍ജെഡി, ഡിഎംകെ, ടിഡിപി, ജെഎംഎം, ശിവസേന, എന്‍സിപി, എഎപി, സിപിഎം, സിപിഐ, ടിആര്‍എസ്, എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി സഹകരിക്കും. ഇടഞ്ഞ് നില്‍ക്കുന്ന ചെറുകക്ഷികളെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

തൃണമൂലിനെയും മമത ബാനര്‍ജിയെയും ഒപ്പം കൂട്ടാനാവില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഇതേ നിലപാടാണ് പ്രിയങ്കയ്ക്കുമുള്ളത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബിജെപിക്ക് പുറമേ കോണ്‍ഗ്രസിനെയും മുഖ്യ ശത്രുവായി തൃണമൂലും മമതയും കാണുന്നത് ഇരുവരെയും രണ്ട് ധ്രുവങ്ങളിലാക്കിയിരിക്കുകയാണ്. അതേസമയം അവസാന അവസരം എന്ന നിലയില്‍ സച്ചിന്‍ ഒരുപക്ഷേ മമതയുമായി സംസാരിച്ചേക്കും. ഇതിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയേക്കും. എന്നാല്‍ മമത കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയിട്ടും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചിരുന്നില്ല. കോണ്‍ഗ്രസിനെ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ഫോക്കസ് ചെയ്യാനാണ് നിര്‍ദേശം. ദേശീയ തലത്തില്‍ പ്രിയങ്ക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. കാര്‍ഷിക നിയമം പിന്‍വലിച്ചത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. പല വിഷയങ്ങളില്‍ തലസ്ഥാന നഗരിയെ സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ലമെന്റിനുള്ളിലും പുറത്തും ജനകീയ വിഷയങ്ങള്‍ കത്തിച്ച് നിര്‍ത്താനാണ് തീരുമാനം. ഹിമാചല്‍ പ്രദേശിലെ പോലെ എല്ലായിടത്തും സാധാരണ വിഷയങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡില്‍ നിന്നുള്ള നിര്‍ദേശം.

കൂടുതല്‍ യുവതാരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാഹുലിന്റെ പോള്‍ ഫോര്‍മുല നടപ്പാക്കാനെത്തും. ഇപ്പോള്‍ മാണിക്യം ടാഗോറും പ്രവീണ്‍ ചക്രവര്‍ത്തിയും രംഗത്തുണ്ട്. ജി23 നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. ഇവരെ പാര്‍ട്ടിയുടെ പ്രധാന ഉപദേശക റോളിലേക്ക് മാറ്റും. നേതാക്കളുടെ പുസ്തകങ്ങള്‍ തുടര്‍ച്ചയായി വിവാദമായി മാറുന്നത് രാഹുലിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ചെങ്കിലും ഇപ്പോള്‍ മനീഷ് തിവാരിയുടെ വിവാദം വന്നതാണ് പ്രധാന കാരണം. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications