സോണിയ സെബാസ്റ്റിയനെ അഫ്ഗാനില്‍ നിന്നും നാട്ടിലെത്തിക്കണം; കേന്ദ്രം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി
ദില്ലി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായ ആയിഷ എന്ന പേരില്‍ അറിയപ്പെടുന്ന സോണിയ സെബാസ്റ്റിയനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യത്തില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയും പിന്നീട് കീഴടങ്ങുകയും ചെയ്ത തന്റെ മകളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സോണിയ സെബാസ്റ്റിയന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2016ല്‍ ഭര്‍ത്താക്കന്മാരോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇന്ത്യ വിട്ട മൂന്ന് സ്ത്രീകള്‍ക്ക് നാട്ടിലേക്ക് വരാന്‍ കഴിയുമോ എന്ന് സുപ്രീം കോടതി ചോദിച്ചു.
ഇസ്ലാം മതം സ്വീകരിച്ച് ഇപ്പോള്‍ ആയിഷ എന്ന പേരില്‍ അറിയപ്പെടുന്ന സോണിയ സെബാസ്റ്റ്യന്റെ പിതാവ് വിജെ സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ മകളെയും കൊച്ചുമകളെയും നാട്ടിലേക്ക് എത്തിക്കണമെന്നും അവരെ തിരികെ കൊണ്ടുവരാത്തത് ഇന്ത്യയും അഫ്ഗാനിസ്ഥാനും ഒപ്പുവെച്ച കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അഫിഗാനിസ്ഥാനിലെ ഭരണം താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് സോണിയയും മകളും ഒരു ജയിലില്‍ കഴിയുകയായിരുന്നു. ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം കേസ് നേരിടുന്ന സോണിയ 2011ലാണ് അബ്ദുള്‍ റാഷിദ് അബ്ദുള്ളയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് 2016ല്‍ മകള്‍ക്കൊപ്പം ഇരുവരും ഇന്ത്യ വിട്ടിരുന്നു. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റഷീദാണ് കേരളത്തില്‍ നിന്നുള്ള നിരവധി പേരെ ഐസിസിലേക്ക് എത്തിക്കാന്‍ ചുക്കാന്‍ വലിച്ചത് ഇയാളുടെ നീക്കത്തില്‍ നിരവധി പേരാണ് ഇന്ത്യ വിട്ട് ഐസിസിലേക്ക് എത്തിയത്.
ഇടയ്ക്ക് ഐസിസ് മേഖലയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് സോണിയ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങാന്‍ തയ്യാറായത്. സോണിയയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സോണിയയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണം ആരാഞ്ഞിട്ടുണ്ടെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് എട്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്, കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തൃപ്തരല്ലെങ്കില്‍ സോണിയയുടെ പിതാവ് സെബാസ്റ്റിയന് കേരള ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി അനുവദിച്ചു. സോണിയയെ കൂടാതെ നിമി ഫാത്തിമ, റഫേല എന്നീ രണ്ട് സ്ത്രീകളും അഫ്ഗാന്‍ ജയിലില്‍ കഴിയുന്നുണ്ട്. 2019 ല്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ 14,000 ഐഎസ് പോരാളികളാണ് കീഴടങ്ങിയത്.
2020 മാര്‍ച്ചില്‍ സ്റ്റാര്‍ട്ട് ന്യൂസ് ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ ഭര്‍ത്താവിന്റെ കുടുംബത്തിലേക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് സോണിയ പറഞ്ഞിരുന്നു. കൂടാതെ ഐസിസുമായി തനിക്ക് യാതൊരുവിധത്തിലുള്ള ബന്ധമില്ലെന്നും ഒരു ഇസ്ലാമിക നിയമങ്ങള്‍ക്ക് കീഴിലുള്ള ജീവിതം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ഇവിടെ വന്നതെന്നും സോണിയ പറഞ്ഞിരുന്നു. എന്നാല്‍ പക്ഷേ, ഞങ്ങളുടെ പ്രതീക്ഷിച്ച ജീവിതമല്ല ഇവിടെ ലഭിച്ചതെന്നും സോണിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, റാഷിദിന്റെ രണ്ടാം ഭാര്യ യാസ്മിന്‍ ഇന്ത്യയില്‍ താമസിച്ച് കൂടുതല്‍ പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ ഡല്‍ഹിയില്‍ നിന്ന് വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്, 2018 മാര്‍ച്ചില്‍ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി യാസ്മിന് 7 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
യാത്രക്കാരനെ മർദ്ദിച്ചിട്ടില്ലെന്ന് എഎസ്ഐ; കേസ് പരിശോധിക്കാൻ പൊലീസ് കമ്മീഷണർ; ആര് അധികാരം നൽകി ?
Recommended Video