ജാതി ചോദിച്ച് വിദ്യാർത്ഥികളും; ദളിത് യുവതി പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ തയ്യാറല്ലെന്ന് കുട്ടികൾ!!!
ദളിത് യുവതി പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ തങ്ങളുടെ വംശശുദ്ധി നഷ്ടപ്പെടുമെന്ന് രക്ഷിതാക്കൾ പറഞ്ഞതായി കുട്ടികൾ വ്യക്തമാക്കി
ഭോപ്പാല്‍: സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സമത്വത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും അതൊന്നും ഫലം കണ്ടെല്ലെന്നതിന് തെളിവാണ് മധ്യപ്രദേശിലെ മധ്‌കേദാ ജില്ലയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീ ഭക്ഷണം പാകം ചെയ്യുന്നുന്ന എന്ന കാരണത്താല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണ് ഇവിടെ. സ്‌കൂളിലെ 16ഓളം വരുന്ന ദളിത് വിദ്യാര്‍ത്ഥികളും ഉച്ചഭക്ഷണം കഴിക്കുന്നില്ല. ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീ തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ നിന്നുള്ളതാണെന്നാണ് ഇവര്‍ പറയുന്നത്.
60 കുട്ടികളാണ് മധ്‌കേദയില്‍ നിന്ന് 19 കിലോ മീറ്റര്‍ ദൂരത്തിലുള്ള സ്‌കൂളില്‍ പഠിക്കുന്നത്. പ്രദേശത്തെ സ്ത്രീകളുടെ കൂട്ടായ്മയ്ക്കാണ് സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കേണ്ട ചുമതല. നേരത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്, എന്നാല്‍ ഇവര്‍ക്ക് സുഖമില്ലാതെ വന്നതിനെ തുടര്‍ന്നാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീ ഭക്ഷണം പാകെ ചെയ്യാന്‍ എത്തിയത്. ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തി. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അതിന് തയ്യാറായിരുന്നില്ല.
ദളിത് യുവതി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്ന് അച്ഛനും അമ്മയും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് കുട്ടികള്‍ അധ്യാപകരോട് പറഞ്ഞത്. ഭക്ഷണം കഴിച്ചാല്‍ അവരുടെ വംശശുദ്ധി നഷ്ടപ്പെടുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞിട്ടുണ്ടത്രേ...
സ്‌കൂളിലെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പാള്‍ പഞ്ചായത്ത് പ്രസിഡന്‌റിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടാമെന്നും കുട്ടികളുടെ രക്ഷിതാക്കലുമായി സംസാരിക്കാമെന്നും പ്രസിഡന്‌റ് വ്യക്തമാക്കി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമൂഹത്തിന് ഇടയില്‍ നിന്ന് ഇത്തരം ഉച്ഛനീചത്വത്തിന്‌റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യക്ക് നാണക്കേടാണ്.