'അവരുടെ സ്വഭാവം അങ്ങനെയാണ്, പിന്നെ എങ്ങനെ നമ്മൾ വിശ്വസിക്കും'; പാകിസ്ഥാനെതിരെ ശശി തരൂർ
ന്യൂഡൽഹി: ഇന്ത്യയുമായി കരാറിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് പാകിസ്ഥാനെ കാവ്യാത്മകമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. നാല് ദിവസത്തെ തീവ്രമായ ആക്രമണങ്ങൾക്ക് ശേഷം ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും സമ്മതം മൂളിയിരുന്നു.
എന്നാൽ, പാകിസ്ഥാൻ ധാരണ ലംഘിച്ചുവെന്നും തങ്ങളുടെ സായുധ സേന ഉചിതമായി പ്രതികരിച്ചുവെന്നും ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ശശി തരൂർ പാകിസ്ഥാനെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നത്. ശനിയാഴ്‌ച രാത്രി നിയന്ത്രണ രേഖയ്ക്ക് (എൽഒസി) കുറുകെ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതിന് ശേഷമായിരുന്നു ഈ പ്രതികരണം.

രാത്രി വൈകി പങ്കുവച്ച എക്‌സ് പോസ്‌റ്റിലാണ് ഹിന്ദി കവിതയുടെ രൂപത്തിൽ ശശി തരൂർ പാകിസ്ഥാന് നേരെ വിരൽ ചൂണ്ടിയത്. 'വാക്ക് പാലിക്കാതിരിക്കുക എന്നത് അവരുടെ സ്വഭാവമാണ്, പിന്നെ അവരുടെ വാഗ്‌ദാനങ്ങളെ നമ്മൾ എങ്ങനെ വിശ്വസിക്കും?" എന്ന അർത്ഥം വരുന്ന വാചകങ്ങളാണ് കാവ്യാത്മകമായി തരൂർ എക്‌സിൽ കുറിച്ചത്.
നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഒരു പരിപാടിയിൽ, കോൺഗ്രസ് നേതാവ് സമാധാനം അനിവാര്യമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷമാണ് പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരുന്നതായി വാർത്തകൾ വന്നത്. ഇതോടെയാണ് അയൽ രാജ്യത്തിനെതിരെ കോൺഗ്രസ് എംപിയായ തരൂർ വിമർശനവുമായി രംഗത്ത് വന്നത്.
'എനിക്ക് വളരെ സന്തോഷമുണ്ട്. ഇന്ത്യ ഒരിക്കലും ഒരു ദീർഘകാല യുദ്ധം ആഗ്രഹിച്ചിരുന്നില്ല, പക്ഷേ തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിച്ചത്, ആ പാഠം പഠിപ്പിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നും ശശി തരൂർ പറഞ്ഞിരുന്നു. വെടിനിർത്തൽ വന്ന ശേഷവും ആക്രമണം നടത്തിയ പാക് നീക്കത്തിനെതിരെ ശക്തമായ ഭാഷയിലാണ് പല കോണുകളിൽ നിന്ന് വിമർശനം ഉയരുന്നത്.
പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനത്തെ ഇന്ത്യ അപലപിക്കുകയും ചെയ്‌തിരുന്നു. ആക്രമണങ്ങളെ ഗുരുതരമായ വിശ്വാസ ലംഘനം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. സ്ഥിതിഗതികളെ വളരെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. കൂടുതൽ സംഘർഷം ഉണ്ടാകുന്നത് തടയാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടു.
ശനിയാഴ്‌ച രാത്രിയും ശ്രീനഗറിലും ജമ്മുവിലും സ്ഫോടനശബ്‌ദങ്ങൾ കേട്ടിരുന്നു. ജമ്മുവിൽ പലയിടത്തും ആകാശ വസ്‌തുക്കൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്. ബാരാമുള്ളയിലും വെടിവയ്പ്പ് കേട്ടതായും സോപോറിൽ ഒരു സ്ഫോടനം നടന്നതായും പഞ്ചാബിലെ അമൃത്സറിൽ ഡ്രോണുകൾ കണ്ടതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെയാണ് പാകിസ്ഥാനെതിരെ വിമർശനം ശക്തമാവുന്നത്.
ഏപ്രിൽ 22ന് പഹൽഗാമിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ തുടക്കം. ഈ ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിവാക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചുവെന്നായിരുന്നു ആദ്യഘട്ടം മുതൽ കേന്ദ്ര സർക്കാർ പറഞ്ഞത്. ഇതിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഏതാണ്ട് പൂർണമായും വിച്ഛേദിച്ച നിലയിലേക്ക് സാഹചര്യങ്ങൾ മാറി.
ഒപ്പം സിന്ധുനദീജല കരാർ മരവിപ്പിക്കുകയും പാകിസ്ഥാനുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും നിർത്തിവയ്ക്കുകയും ന്യൂഡൽഹിയിലെ പാക് എംബസിയിൽ നിന്ന് ഉദ്യോഗസ്ഥരെ വെട്ടിച്ചുരുകുകയും ഒക്കെ ചെയ്‌തിരുന്നു. ഈ സംഭവ വികാസങ്ങൾക്ക് ഒക്കെ ഒടുവിലാണ് കൃത്യം പതിനാല് നാൾ പിന്നിട്ടപ്പോൾ ഇന്ത്യ തിരിച്ചടിച്ചത്.
പഹൽഗാമിൽ പൊലിഞ്ഞുവീണ ജീവനുകൾക്ക് പകരമായി പാകിസ്ഥാൻ മണ്ണിലെ ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ ആഞ്ഞടിക്കുകയാണ് ഇന്ത്യ ചെയ്‌തത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിൽ പാക് അധീന കശ്‌മീരിലെ ഉൾപ്പെടെ ഒമ്പതോളം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം നടന്നത്. ഇതാണ് പിന്നീട് സംഘർഷം കൂടുതൽ ശക്തമാവാൻ വഴിയൊരുക്കിയത്. എന്നാൽ ഇന്ത്യൻ തിരിച്ചടിക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത പാകിസ്‌ഥാൻ ഒടുവിൽ വെടിനിർത്തലിന് സമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications