170 എംഎൽഎമാരുടെ പിന്തുണയുണ്ട്, മഹാരാഷ്ട്രയിൽ ഡിസംബറോടെ സർക്കാർ രൂപീകരിക്കുമെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് ആവർത്തിച്ച് ശിവസേന. 288 അംഗ സഭയിൽ 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ശിവസേന സർക്കാർ രൂപീകരിക്കുമെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് അവകാശപ്പെട്ടു. 170 എംഎൽഎമാരുടെ പിന്തുണ സഭയിൽ തെളിയിക്കുമെന്നും ഡിസംബറോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്നും സഞ്ജയ് റൗട്ട് വ്യക്തമാക്കി.
ഭിന്നത രൂക്ഷം; ശിവസേനാ എംപിമാർക്ക് പ്രതിപക്ഷനിരയിൽ സീറ്റ് അനുവദിച്ചെന്ന് കേന്ദ്രമന്ത്രി
സഖ്യകക്ഷിയായ ബിജെപിയോട് ഇടഞ്ഞതിന് പിന്നാലെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസും എൻസിപിയുമായി ചർച്ചകൾ തുടരുന്നതിനിടെയാണ് ശിവസേന 170 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻസിപി നേതാവ് ശരദ് പവാറും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ശിവസേനയ്ക്ക് കഴിയും, ഞങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ട്. അടുത്ത 5 വർഷം ശിവസേന നേതൃത്വം നൽകുന്ന സർക്കാർ മഹാരാഷ്ട്ര ഭരിക്കുമെന്നും സഞ്ജയ് റൗട്ട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ സഞ്ജയ് റൗട്ട് രൂക്ഷവിമർശനം ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപി ശിവസേനയെ ഒഴിവാക്കുകയായിരുന്നു. ആരും ബിജെപിക്കൊപ്പം പോകില്ല, ജനങ്ങൾ ബിജെപിക്കൊപ്പം അല്ലെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ദില്ലി തങ്ങളുടെ സ്വന്തമാണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റായ ധാരണമാത്രമാണ്. വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയാമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. അതിനിടെ പാർലമെന്റിൽ ശിവസേനാ എംപിമാർക്ക് പ്രതിപക്ഷനിരയിൽ സീറ്റ് അനുവദിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.