ജമ്മു കശ്മീര്‍: ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍, ഭീകരനെ വധിച്ചു
ഒളിഞ്ഞിരുന്ന ഭീകരരും 62 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരുമാണ് ഷോപ്പിയാനിലെ വാന്‍ഗാം ഗ്രാമത്തില്‍ വച്ച് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറയുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ വാന്‍ഗാം ഗ്രാമത്തില്‍ അര്‍ദ്ധ രാത്രിയോടെ തുടങ്ങിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്.
ഏറ്റുമുട്ടലില്‍ രണ്ട് ഇന്ത്യന്‍ സൈനികർക്ക് പരിക്കേറ്റു. ഒളിഞ്ഞിരുന്ന ഭീകരരും 62 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരുമാണ് ഷോപ്പിയാനിലെ വാന്‍ഗാം ഗ്രാമത്തില്‍ വച്ച് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറയുന്നു. എകെ 47 തോക്കും സ്‌ഫോടനവസ്തുക്കളും കൊല്ലപ്പെട്ടയാളില്‍ നിന്ന് കണ്ടെടുത്തു. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സദ്ദാം ഹുസൈന്‍ മിറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എകെ 47 തോക്കിന് പുറമേ 119 എകെ റൗണ്ടുകളും ഗ്രനേഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പതിവായ സാഹചര്യത്തിലാണ് അതിര്‍ത്തിയിലേക്ക് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നത്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയും ജനവാസ മേഖലയായ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേരെയും പാക് സൈനികര്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.
ബര്‍ഹാനി വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം നീണ്ടുനിന്ന കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യത്തിന് പങ്കുണ്ടെന്ന എന്‍ഐയുടെ വെളിപ്പെടുത്തലും ഭീകരവാദികളുടെ നുഴഞ്ഞുകയറ്റവുമായി കൂട്ടിവായിക്കാവുന്നതാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാട് നേരത്തെ തന്നെ വിമര്‍ശന വിധേയമായിരുന്നുവെങ്കിലും നയം മാറ്റത്തിന് പാകിസ്താന്‍ തയ്യാറായിരുന്നില്ല.