'ശ്രദ്ധയെ കൊന്ന് കഷണമാക്കിയ ശേഷം അഫ്താബ് എല്ലുകൾ മിക്സറിലിട്ട് പൊടിച്ചു', കുറ്റപത്രത്തിൽ നടുക്കുന്ന വിവരങ്ങൾ

ദില്ലി: ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ അഫ്താബ് പൂനെവാല ശ്രദ്ധയുടെ അസ്ഥികള്‍ മിക്‌സറിലിട്ട് പൊടിച്ചതിന് ശേഷമാണ് ഉപേക്ഷിച്ചത് എന്ന് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. അവസാനം ബാക്കിയുണ്ടായിരുന്നത് ശ്രദ്ധയുടെ തലയായിരുന്നു. അത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അഫ്താബ് കാട്ടില്‍ വലിച്ചെറിഞ്ഞത്. ദില്ലിയെ നടുക്കിയ കൊലക്കേസില്‍ 6600 പേജ് വരുന്ന കുറ്റപത്രമാണ് ദില്ലി പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.
മെയ് 18ന് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് സൊമാറ്റോയില്‍ ചിക്കന്‍ റോള്‍ ഓര്‍ഡര്‍ ചെയ്ത് കഴിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ആണ് ശ്രദ്ധ വാള്‍ക്കറും അഫ്താബ് പൂനെവാലയും ദില്ലിയിലേക്ക് താമസം മാറിയത്. എന്നാല്‍ ഇവരുടെ ബന്ധം അത്ര സുഖകരമായിരുന്നില്ല. വിവാഹം അടക്കമുളള പല കാര്യങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.
മാത്രമല്ല അധിക ചെലവും അഫ്താബിന് മറ്റ് സ്ത്രീകളുമായുളള അടുപ്പവും അടക്കമുളള വിഷയങ്ങളില്‍ ഇവര്‍ തമ്മില്‍ വഴക്കുകള്‍ നടന്നിരുന്നു. അഫ്താബിന് ദില്ലി മുതല്‍ ദുബായ് വരെ കാമുകിമാരുണ്ടായിരുന്നു എന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. മെയ് 18ന് ശ്രദ്ധയും അഫ്താബും മുംബൈയിലേക്ക് പോകാനായി ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം അഫ്താബ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. ഇതിന്റെ പേരില്‍ ശ്രദ്ധയുമായി വലിയ വഴക്ക് തന്നെ നടന്നു. അതിനിടെയാണ് ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ശ്രദ്ധയുടെ മൃതദേഹം ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിക്കാനായിരുന്നു ആദ്യം അഫ്താബിന്റെ പദ്ധതി. എന്നാല്‍ അത് തന്നെ വേഗത്തില്‍ കുടുക്കിയേക്കുമെന്ന് മനസ്സിലായതോടെയാണ് ശ്രദ്ധയുടെ ശരീരം കഷണങ്ങളാക്കി മുറിച്ചതിന് ശേഷം ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചത്. അതിനായി ഒരു ഈര്‍ച്ചവാളും ചുറ്റികയും മൂന്ന് കത്തികളും അഫ്താബ് വാങ്ങി. ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി നുറുക്കി. അതിന് ശേഷം ഫ്രിഡ്ജിലേക്ക് മാറ്റി.
ഫ്‌ളാറ്റിലേക്ക് ഏതെങ്കിലും പെണ്‍സുഹൃത്തുക്കള്‍ വന്നാല്‍ അഫ്താബ് ഫ്രിഡ്ജില്‍ നിന്നും ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ അടുക്കളയിലെ മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റി വെയ്ക്കുമായിരുന്നുവെന്നും പോലീസ് പറയുന്നു. ശ്രദ്ധയുടെ ഫോണ്‍ അഫ്താബിന്റെ പക്കലായിരുന്നു. ശ്രദ്ധ കൊല്ലപ്പെട്ടതിന് ശേഷം അഫ്താബ് ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ശ്രദ്ധയുടെ ഫോണും ലിപ്സ്റ്റിക്കും അഫ്താബ് നശിപ്പിച്ചു. ശ്രദ്ധയുടെ ശരീരത്തിന്റെ ഇരുപത് ഭാഗങ്ങള്‍ ഇതിനകം പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം അഫ്താബിനെ പോലീസ് പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ അനാലിസിസിനും വിധേയമാക്കിയിരുന്നു. അഫ്താബ് കൊല നടത്തിയതായി സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications