കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി രാഹുൽ ഗാന്ധി; ഭയപ്പെടുത്തുന്ന അന്തരീക്ഷം
ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനായി കശ്മീരിലെത്തിയ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കളുടെ സംഘത്തിനും സന്ദർശനാനുമതി നിഷേധിച്ചിരുന്നു. തിരികെ ദില്ലിയിലെത്തിയ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തങ്ങളുടെ ഒപ്പം വന്ന മാധ്യമ സംഘത്തിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാഹുൽ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളുടെ സംഘത്തേയും ശ്രീനഗർ എയർപോർട്ടിൽ നിന്നും തന്നെ തിരിച്ചയക്കുകയായിരുന്നു. താഴ്വരയിലെ ജനജീവിതം എങ്ങനെയാണെന്ന് കണ്ടറിയാൻ പ്രതിനിധി സംഘത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ തങ്ങളെ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കുറച്ച് ദിവസങ്ങൾ മുമ്പ് ജമ്മു കശ്മീർ ഗവർണർ എന്നെ കശ്മീരിലേക്ക് ക്ഷണിച്ചു, ഞാൻ ആ ക്ഷണം സ്വീകരിച്ചു. ഏത് സാഹചര്യത്തിലൂടെയാണ് ജമ്മു കശ്മീരിലെ ജനങ്ങൾ കടന്നു പോകുന്നതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോട് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
ശ്രീനഗറിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. വിമാനത്തിൽ ഞങ്ങളോട് ഒപ്പമുണ്ടായിരുന്ന കശ്മീരിൽ നിന്നുള്ള യാത്രക്കാൾ പറഞ്ഞ കഥകൾ കേട്ടാൽ കല്ലുപോലുള്ള കണ്ണീരാണ് വരികയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് പ്രതിപക്ഷ നേതാക്കൾ എത്തിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജിഎംകെ നേതാവ് തിരുച്ചി ശിവ, ആർജെഡി നേതാവ് മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് ത്രവേദി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications