ജമ്മു കശ്മീർ: പാക് വെടിവെയ്പിൽ സൈനികര്‍ മരിച്ചു, പിന്നിൽ പാക് സൈനിക മേധാവിയുടെ നിർദേശം!!!!
ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്താൻ നടത്തിയ വെടിവെയ്പിൽ രണ്ട് ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയിൽ കൃഷ്ണഗാട്ടി സെക്ടറിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ റോക്കറ്റ് ആക്രമണത്തിലായിരുന്നു ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഒരു ജവാന്‍റെ നില ഗുരുതരമാണ്.
പാകിസ്താൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് ബിഎസ്എഫ് കനത്ത തിരിച്ചടി നൽകി. ഏപ്രിൽ മാത്രം ഏഴ് തവണയാണ പാക് അതിര്‍ത്തി രക്ഷാ സേന വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യയെ ആക്രമിച്ചത്. 2016ൽ നിയന്ത്രണരേഖയ്ക്ക് സമീപത്ത് 228 തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിച്ചത്. ഇതിന് പുറമേ രാജ്യാന്തര അതിര്‍ത്തിയിൽ 221 തവണയും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുന്നത് ഇന്ത്യയാണെന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതുതരത്തിലുള്ള ആക്രമണമുണ്ടായാലും തിരിച്ചചടിയ്ക്കാന്‍ പാക് സൈന്യം സുസജ്ജമാണെന്നും പാക് സൈനിക മേധാവി ഖമർ ബജ് വ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിയ്ക്കുന്നത്. ഇന്ത്യയിൽ കശ്മീരിന് സ്വാതന്ത്ര്യം നേടാൻ കശ്മീരികളെ പിന്തുണയ്ക്കുമെന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും നിയന്ത്രണ രേഖ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട ബജ് വ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications