രാഹുല്‍ രാജിവയ്ക്കില്ല!!! പേടിയില്ലാത്ത രാഹുല്‍ തന്ന കോണ്‍ഗ്രസ്സിനെ നയിക്കും... സൂചന നല്‍കി സോണിയ
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാഹുലിനെ അനുനയിപ്പിക്കാന്‍ പല മുതിര്‍ന്ന നേതാക്കളും ശ്രമിച്ചിരുന്നെങ്കിലും രാഹുല്‍ അതിനൊന്നും വഴങ്ങിയിരുന്നില്ല. ഇക്കാര്യത്തില്‍ സഹോദരി പ്രിയങ്കയുടെ പിന്തുണയും രാഹുലിന് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുൽ ഒളിച്ചോടണ്ട... ഈ കണക്കൊന്ന് പഠിക്കൂ, കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുകയും വേണം; ഇനി മോദിയെ പഠിക്കാം
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ തുടരും എന്ന സൂചനയാണ് യുപിഎ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആയ സോണിയ ഗാന്ധി നല്‍കുന്നത്. കഴിഞ്ഞ ദിവസം സോണിയയെ പാര്‍ലമെന്റി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ തിരഞ്ഞെടുത്ത യോഗത്തില്‍ തന്നെ ആയിരുന്നു സോണിയ ഇത്തരം ഒരു സൂചന നല്‍കിയത്.
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ നേടിയത് 44 സീറ്റുകള്‍ ആയിരുന്നു. ഇത്തവണ അത് 52 ആയി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. ഒരു പ്രതിപക്ഷ സ്വരം ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു. സോണിയ ഗാന്ധി നല്‍കിയ സൂചനകള്‍ ഇങ്ങനെയാണ്....
രാഹുലിന്റെ നിര്‍ഭയ നേതൃത്വം
കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്ത യോഗത്തില്‍ ആയിരുന്നു സോണിയ ഗാന്ധിയുടെ പ്രസംഗം. രാഹുല്‍ ഗാന്ധി നയിച്ചത് ശക്തവും ധീരവും ആയ തിരഞ്ഞെടുപ്പ് പ്രചാരണം ആയിരുന്നു എന്നാണ് സോണിയ പറഞ്ഞത്. പൊതുഅഭിപ്രായങ്ങളെ പോലും കൗശലത്തോടെ സ്വാധീനിക്കാന്‍ ശേഷിയുള്ള, അസംഖ്യം ആയുധങ്ങളുള്ള പ്രതിപക്ഷത്തെ നിര്‍ഭയമായി നേരിടുകയായിരുന്നു രാഹുല്‍ ഗാന്ധി എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രശംസ.
വിശ്രമമില്ലാത്ത പരിശ്രമം
രാഹുല്‍ അശ്രാന്ത പരിശ്രമം ആണ് നടത്തിയത് എന്നും സോണിയ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാരിനെതിരെയുള്ള പോരാട്ടം ഒറ്റയ്ക്ക് ഏറ്റെടുത്ത് രാഹുല്‍ തന്റെ ധീരത തെളിയിച്ചു എന്നും സോണിയ പരാമര്‍ശിച്ചു.
രാഹുല്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്ന ആരോപണത്തെ കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി തന്നെ ആണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.
പ്രതീക്ഷാനിര്‍ഭരനായി രാഹുലും
സ്ഥാനം രാജിവയ്ക്കാന്‍ അന്തിമ തീരുമാനം എടുത്ത ഒരാളെ പോലെ ആയിരുന്നില്ല രാഹുല്‍ ഗാന്ധിയും യോഗത്തില്‍ സംസാരിച്ചത്. 52 എംപിമാരെ കൊണ്ട് ലോക്‌സഭയില്‍ ബിജെപിയെ പ്രതിരോധിക്കും എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. വെറുപ്പിനേയും ഭീരുത്വത്തേയും പകയേയും സ്‌നേഹവും അനുകമ്പയും കൊണ്ട് കോണ്‍ഗ്രസ് പൊരുതി തോല്‍പിക്കും എന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാജി ഉണ്ടാവില്ല
ഇതെല്ലാം സൂചിപ്പിക്കുന്നത് രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറും എന്ന് തന്നെയാണ്. രാജിയുടെ കാര്യത്തില്‍ ഉറച്ച് നിന്നാല്‍ അത് പാര്‍ട്ടിയെ വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചേക്കും എന്ന വിലയിരുത്തല്‍ രാഹുലിനും ഉണ്ടെന്ന് കരുതേണ്ടി വരും. ശരദ് പവാറിനേയും എംകെ സ്റ്റാലിനേയും പോലുള്ള സഖ്യകക്ഷി നേതാക്കള്‍, രാജിതീരുമാനത്തില്‍ നിന്ന് പിന്‍മാറണം എന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോക്‌സഭയില്‍ രാഹുല്‍ തന്നെ
ഇത്തവണയും ഔദ്യോഗിക പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ലഭിക്കാനുള്ള എംപിമാര്‍ കോണ്‍ഗ്രസ്സിനില്ല. പക്ഷേ, അതിന് വേണ്ടി നിയമപരമായി പോരാടും എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ലോക്‌സഭ പാര്‍ട്ടി നേതാവാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. കഴിഞ്ഞ തവണ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ ആയിരുന്നു ലോക്‌സഭയിലെ കക്ഷി നേതാവ്.