ശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!
ചെന്നൈ: ശ്രീദേവി ഇനിയില്ല എന്നത് സിനിമാ ലോകത്തിനും ആരാധകര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. രാജ്യം മുഴുവന്‍ ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെയും അതിന് ശേഷമുണ്ടായ ദുരൂഹതകളുടേയും ഞെട്ടലില്‍ തന്നെയാണ്. ശ്രീദേവിയെ ഇന്ന് വൈകിട്ട് തീനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഓര്‍മ്മയിലേക്ക് മറയുന്നത് ഒരു കാലഘട്ടത്തെ മുഴുവന്‍ ത്രസിപ്പിച്ച താരമാണ്.
ബോളിവുഡിന്റെ മടിത്തട്ടായ മുംബൈക്ക് മാത്രമല്ല ശ്രീദേവി സ്വന്തം. ശ്രീദേവിയുടെ ഓര്‍മ്മകള്‍ പേറുന്ന ഒരു ഗ്രാമമുണ്ട് തമിഴ്‌നാട്ടില്‍. ശിവകാശി താലൂക്കിലെ മീനംപെട്ടി. കൊച്ചു ശ്രീദേവി ജനിച്ച് വളര്‍ന്ന ഗ്രാമം. തങ്ങളുടെ പ്രിയപ്പെട്ട മയിലിന്റെ മരണത്തില്‍ ഈ ഗ്രാമവും നടുക്കത്തിലും വേദനയിലുമാണ്.

മീനംപെട്ടി ഗ്രാമം
ശിവകാശിയിലെ മീനംപെട്ടി ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ യാത്രയാണ് ശ്രീദേവിയെ ബോളിവുഡിന്റെ താരറാണിയാക്കിയത്. വര്‍ഷങ്ങളായി ജന്മനാടുമായി ബന്ധമൊന്നും ഇല്ലെങ്കിലും ശ്രീദേവി ജനിച്ച് വളര്‍ന്ന വീട് ആ ഗ്രാമത്തില്‍ ഇപ്പോഴുമുണ്ട്. അവിടുത്തുകാര്‍ ശ്രീദേവിയെ സ്വന്തം പോലെ ഓര്‍ക്കുന്നുമുണ്ട്.

ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍
ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍, അതാണ് ശ്രീദേവിയുടെ യഥാര്‍ത്ഥ പേര്. അഭിഭാഷകനായ അയ്യപ്പന്റെ രണ്ട് പെണ്‍കുട്ടികളില്‍ ഇളയവള്‍. ശ്രീദേവിയുടെ അമ്മ രാജേശ്വരി സിനിമയിലെ നര്‍ത്തകി ആയിരുന്നു. നായികയാവണം എന്ന അവരുടെ ആഗ്രഹം പക്ഷേ സഫലമായില്ല.

അമ്മയുടെ സ്വപ്നം
തനിക്ക് സാധിക്കാത്തത് മകളിലൂടെ നിറവേറ്റണമെന്ന രാജേശ്വരിയുടെ തീരുമാനമാണ് ശ്രീദേവിയെ ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാറാക്കി മാറ്റിയത്. അച്ഛന്റെ മരണം വരെ ശ്രീദേവി ഒരു ചിറകുള്ള പക്ഷിയായിരുന്നു. അതിന് ശേഷം അമ്മ ഒരുക്കിയ കൂട്ടിലൊതുങ്ങി ശ്രീദേവി.

മറക്കാതെ ഈ ഗ്രാമം
ശ്രീദേവിയേയും ആ ചെറിയ കുടുംബത്തേയും മീനംപെട്ടിയിലെ പ്രായമേറിയ ആളുകള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. പെട്ടെന്നുള്ള ശ്രീദേവിയുടെ മരണം ഇവിടുത്തുകാര്‍ക്കും ഞെട്ടല്‍ മാത്രമാണ് സമ്മാനിച്ചത്. ശ്രീദേവിയെ അവസാനമായി കാണാന്‍ മുംബൈ വരെ പോകാന്‍ ശേഷി ഉള്ളവരല്ല ആരും.

ശ്രീക്ക് വേണ്ടി പ്രാർത്ഥന
അതുകൊണ്ട് തന്നെ ശ്രീദേവിയുടെ ജന്മഗൃഹത്തില്‍ അവരുടെ പ്രിയപ്പെട്ട മയിലിന്റെ ബാല്യകാല ചിത്രങ്ങള്‍ വെച്ച് പ്രാര്‍ത്ഥിക്കുകയാണ്. ശ്രീദേവിയുടെ ആത്മശാന്തിക്ക് വേണ്ടി. ശ്രീദേവിയെ പ്രശസ്തയാക്കിയ ഭാരതിരാജ ചിത്രം പതിനാറ് വയതിനിലെയിലെ കഥാപാത്രത്തിന്റെ പേരായ മയില്‍ ആണ് മീനംപെട്ടിക്ക് ശ്രീദേവി.

ഇന്നലെ കഴിഞ്ഞത് പോലെ
ശ്രീദേവിയുടെ കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ശ്രീനിവാസന്‍ അക്കാലം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. ശ്രീദേവിയുടെ മുത്തച്ഛന്‍ പൊന്നുസ്വാമി മീനംപെട്ടി ഗ്രാമത്തിലെ അറിയപ്പെടുന്ന വ്യക്തി ആയിരുന്നു. അയ്യപ്പനും രാമസ്വാമിയുമായിരുന്നു മക്കള്‍.

അവസാനത്തെ വരവ്
ശ്രീദേവിയും ശ്രീലതയുമായിരുന്നു അയ്യപ്പന്റെ മക്കള്‍. അന്നത്തെ മുഖ്യമന്ത്രി കെ കാമരാജുമായി അടുപ്പമുള്ളവരായിരുന്നു ശ്രീദേവിയുടെ കുടുംബം. 1989ല്‍ ശിവകാശി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അയ്യപ്പന്‍ മത്സരിച്ചിരുന്നു. അന്നാണ് ശ്രീദേവി അവസാനമായി നാട്ടില്‍ വന്നത്.

നാടിനെ മറന്നു
ആ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ പക്ഷേ പരാജയപ്പെട്ടു. ബോളിവുഡിലെ തിരക്കുള്ള താരമായി മാറിയ ശ്രീദേവി പിന്നീട് മീനംപട്ടിയിലേക്ക് വന്നിട്ടേ ഇല്ല. തെന്നിന്ത്യന്‍ സിനിമകളിലും ശ്രീദേവിയുണ്ടായില്ല. വളരെ നാളുകള്‍ക്ക് ശേഷമാണ് വിജയ് നായകനായ പുലി എന്ന തമിഴ് ചിത്രത്തില്‍ ശ്രീദേവി ഒരു വേഷം ചെയ്തത്.












Click it and Unblock the Notifications