മണിപ്പൂരില്‍ ഇടപെടലുമായി സുപ്രീം കോടതി; മുന്‍ ജഡ്ജിമാരുടെ പ്രത്യേക സമിതി, കേസുകള്‍ സിബിഐക്ക്
ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ പൊലീസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മഹാരാഷ്ട്ര മുന്‍ ഡി ജി പി ദത്താത്രേയ് പദ്സല്‍ജിക്കറെ സുപ്രീം കോടതി നിയോഗിച്ചു. രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിച്ചത് ഉള്‍പ്പെടെ 11 ബലാത്സംഗക്കേസുകളും ലൈംഗികാതിക്രമക്കേസുകളും അന്വേഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചോ ആറോ ഡെപ്യൂട്ടി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സി ബി ഐ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇതോടൊപ്പം ദുരിതാശ്വാസം, പുനരധിവാസം, വീടുകളും ആരാധനാലയങ്ങളും പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മുന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷയായ മൂന്നംഗ സമിതിയില്‍ മുന്‍ ജഡ്ജിമാരായ ശാലിനി പി ജോഷി, ആഷാ മേനോന്‍ എന്നിവരും സമിതിയിൽ ഉള്‍പ്പെടും.

നേരത്തെ സുപ്രീം കോടതി മണിപ്പൂര്‍ ഡി ജി പിക്ക് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡി ജി പി രാജീവ് സിംഗ്, വംശീയ അക്രമങ്ങളെക്കുറിച്ചും ഇതുവരെ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കോടതിയില്‍ ഹാജരായിരുന്നു. സംസ്ഥാനത്തെ ആക്രമണ കേസുകള്‍ അന്വേഷിക്കാന്‍ ആറ് ജില്ലകളില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആറ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി വനിത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അറിയിച്ചിരുന്നു. എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വംശീയ അക്രമങ്ങളും കുറ്റകൃത്യങ്ങളും പരിശോധിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവിയും ഡി ഐ ജിയും ഈ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സുപ്രീം കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, ആഗസ്റ്റ് ഒന്നിന് മണിപ്പൂര്‍ പൊലീസിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മണിപ്പൂരിലെ ക്രമസമാധാനനിലയും ഭരണസംവിധാനവും പൂര്‍ണമായും തകര്‍ന്നെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയോട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications