ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് വിരമിക്കും: പടിയിറങ്ങുന്നത് സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ന്യായാധിപന്‍
ഡല്‍ഹി: മലയാളിയായ സുപ്രീംകോടതി ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് പദവിയില്‍ നിന്നും വിരമിക്കും. ഇന്നലെ സുപ്രീം കോടതിയിലെത്തിയ അദ്ദേഹം നേരത്തേ വാദം കേട്ട കോൾ ഇന്ത്യ- കോംപറ്റീഷൻ കമ്മിഷൻ കേസില്‍ വിധി പറഞ്ഞു. കോമ്പറ്റീഷൻ ആക്റ്റ്-2002 പൊതുമേഖലാ കമ്പനിക്ക് ബാധകമാണെന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുമായി ചേർന്നുള്ള കെഎം ജോസഫിന്റെ അവസാന വിധി. ജസ്‌റ്റിസ് ജോസഫുമായി ബെഞ്ച് പങ്കിടാനായത് അഭിമാനകരമായ കാര്യമാണെന്നായിരുന്നു വിധി പ്രഖ്യാപനത്തിന് ശേഷം ജസ്റ്റിസ് നാഗരത്‌ന പ്രതികരിച്ചത്.
അതേസമയം, വേനൽക്കാല അവധിക്ക് സുപ്രീം കോടതി അടയ്ക്കുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ മെയ് 19 ന് കോടതിയും അഭിഭാഷക സംഘടനകളും ജസ്റ്റിസ് കെഎം ജോസഫിന് യാത്രയപ്പ് നല്‍കിയിരുന്നു. കേരള ഹൈക്കോടതിയിൽ 2004 ഒക്‌ടോബറിൽ നിയമിതനായ ജസ്റ്റിസ് കെ എം ജോസഫിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ 2018 ജനുവരി 11 നാണ് കൊളീജിയം സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്.

തുടക്കത്തില്‍ കൊളീജിയം നിർദേശം അംഗീകരിക്കാന്‍ മടി കാണിച്ച കേന്ദ്രസർക്കാർ ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റിയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ നടപടിക്കെതിരെ വലിയ വിമർശനമായിരുന്നു അന്ന് ഉയർന്നത്. ജസ്റ്റിസ് ജെ ചെലമേശ്വർ ഉള്‍പ്പടേയുള്ളവരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഒടുവില്‍ സുപ്രീംകോടതി വീണ്ടും ജസ്റ്റിസ് ജോസഫിന്റെ പേര് നിർദേശിച്ചപ്പോള്‍ കേന്ദ്രം അംഗീകരിക്കുകയായിരുന്നു.
സുപ്രീംകോടതി ജസ്റ്റിസ് പദവിയിലിരിക്കെ പല നിർണ്ണായക കേസുകളിലും വിധി പറഞ്ഞ അദ്ദേഹം കേന്ദ്ര സർക്കാറിനേയും നിരവധി തവണ നിശിതമായി വിമർശിച്ചിട്ടുണ്ട്. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ടും സുപ്രധാനമായ പല നിർദേശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായി. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ മതം നോക്കാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സ്വമേധയാ നടപടിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗത്തിന് ഇരയാക്കുകയും ബന്ധുക്കളായ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കേസില്‍ 11 പ്രതികൾക്കും ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹർജി പരിഗണിച്ചത് കെഎം ജോസഫ് ആയിരുന്നു.
കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ വേമ്പനാട് കായലിലെ നെടിയത്തുരുത്ത് എന്ന സ്വകാര്യ ദ്വീപിൽ മാനദണ്ഡങ്ങള്‍ പാലിക്കാതെ പണിത കാപികോ റിസോർട്ട് പൊളിച്ചുമാറ്റാനുള്ള ഉത്തരവ് ഉള്‍പ്പടെ പ്രധാനപ്പെട്ട പല ഉത്തരവുകളും അദ്ദേഹം പുറപ്പെടുവിച്ചു. 2016 ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായിരിക്കെ അന്ന് സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് , രാഷ് ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ജസ്റ്റിസ് കെ എം ജോസഫ് അടങ്ങിയ ബെഞ്ച് റദ്ദാക്കിയിരുന്നു.
സുപ്രീം കോടതി ജഡ്‌ജിയും ലോ കമ്മിഷൻ ചെയർമാനുമായിരുന്ന കോട്ടയം അതിരമ്പുഴ കുറ്റിയിൽ പരേതനായ ജസ്റ്റിസ് കെകെ മാത്യുവിന്റെയും അമ്മിണി തരകന്റെയും മകനായി 1958 ജൂൺ 17 നാണ് കെ എം ജോസഫ് ജനിച്ചത്. കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയത്തിലും ഡല്‍ഹിയിലുമായിരുന്നു കെഎം ജോസഫിന്റെ സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ലയോള കോളേജിലും എറണാകുളത്തെ സര്‍ക്കാര്‍ ലോ കോളേജിലുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.












Click it and Unblock the Notifications