15 കോടിയുടെ ഇടപാടിൽ സംശയം: പണം തട്ടിയിട്ടില്ല ചെലവഴിച്ചത് സ്വന്തം വരുമാനത്തിൽ നിന്നെന്ന് റിയ
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ തന്നെ നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സുശാന്തിന്റെ മരണത്തിൽ നടിയ്ക്ക് പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. ഇതിന് പുറമേ മാനസികമായി പീഡിപ്പിച്ചെന്നും അക്കൌണ്ടിൽ നിന്ന് പണം തട്ടിയെന്നും സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പിതാവ് കെകെ സിംഗ് ബിഹാർ പോലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. ജൂൺ14നാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാള്ളിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ബിഹാർ പോലീസും സമാന്തര അന്വേഷണം നടത്തിവരുന്നത്.

പണം തട്ടിയിട്ടില്ല
സുശാന്ത് സിംഗ് രാജ്പുത്തിൽ നിന്ന് പണം തട്ടിയെടുത്തിട്ടില്ലെന്ന് റിയ ചക്രവർത്തി. എല്ലാ ആവശ്യങ്ങൾക്കും പണം ചെലവഴിച്ചിരുന്നത് തന്റെ സമ്പാദ്യത്തിൽ നിന്നാണെന്നും റിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. സുശാന്ത് സിങ്ങിൽ നിന്ന് പണം തട്ടിയെന്ന നടന്റെ പിതാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച എൻഫോഴ്സ്മെന്റ് റിയ ചക്രവർത്തിയെ എട്ട് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരെ ഉന്നയിച്ച എല്ലാ കുറ്റങ്ങളും റിയ തള്ളിക്കളഞ്ഞിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ റിയ ചക്രവർത്തി തട്ടിയെടുത്തുവന്നും കെകെ സിംഗ് ആരോപിച്ചിരുന്നു.

കമ്പനിയിലേക്കുള്ള മുതൽമുടക്ക്
സുശാന്ത് സിംഗും റിയയും പങ്കാളികളായ മൂന്ന് കമ്പനികളിൽ മൂലധനമായി ഒരു ലക്ഷമാണ് നൽകിയതെന്നും റിയ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സുശാന്തിന് പുറമേ റിയയും റിയയുടെ സഹോദരനുമാണ് പണമിറക്കിയിട്ടുള്ളത്. അതിൽ കൂടുതൽ ഒന്നും തന്നെ കമ്പനിയ്ക്കായി താൻ ചെലവഴിച്ചിട്ടില്ലെന്നും നടി പറയുന്നു.

സ്വത്തുകളിലേക്ക് ഇഡി
റിയ ചക്രവർത്തിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് സ്വത്തുക്കളുടെക്കുറിച്ചുള്ള വിവരങ്ങളും എൻഫോഴ്സ്മെന്റ് ശേഖരിച്ച് വരുന്നത്. ഖാറിൽ റിയയുടെ പേരിലുള്ള ഫ്ലാറ്റിനെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷിച്ചുവരുന്നുണ്ട്. 60 ലക്ഷത്തിന്റെ ഹോം ലോണെടുത്താണ് ഫ്ലാറ്റ് വാങ്ങിയതെന്നാണ് നടിയുടെ വാദം. തന്റെ സ്വന്തം വരുമാനത്തിൽ നിന്നാണ് 25 ലക്ഷം ചെലവഴിച്ചെന്നും റിയ പറയുന്നു. റിയയ്ക്ക് പുറമേ റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെയും പിതാവിനെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 10ന് ഹാജാരാകാനാണ് നിർദേശം. ഷോവിക്കിനെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. റിയയെയും ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചിട്ടുണ്ട്. എന്നാൽ തിയ്യതി സ്ഥിരീകരിച്ചിട്ടില്ല.
Recommended Video

കുടുതൽ പേരിലേക്ക് അന്വേഷണം
റിയയ്ക്കും കുടുംബാംഗങ്ങൾക്കും പുറമേ നടിയുടെ ചാർട്ടേഡ് അക്കൌണ്ടന്റ് റിതേഷ് ഷായെയും സുശാന്തിന്റെ മുൻ ബിസിനസ് മാനേജർ ശ്രുതി മോദിയെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ ഹൌസ് മാനേജർ സാമുവൽ മിറാണ്ട എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്തിനൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന സിദ്ധാർഥ് പിതാനിയെയും എൻഫോഴ്സ്മെന്റ് വിളിപ്പിച്ചിട്ടുണ്ട്. മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ച് വെവ്വേറെ മുറികളിലെത്തിച്ചാണ് ചോദ്യം ചെയ്തിട്ടുള്ളത്.

നടിയുടെ ആവശ്യം തള്ളി
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള പരാതിയിൽ തീർപ്പാകുന്നത് വരെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന നടിയുടെ ആവശ്യം എൻഫോഴ്സ്മെന്റ് തള്ളിയിരുന്നു. ഇതോടെയാണ് ഇന്നലെ ചോദ്യം ചെയ്യലിന് നടി ഹാജരായത്. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടിയുടെ ഇടപാട് നടന്നുവെന്ന ആരോപണം ഉയർന്നതോടെ ഈ സംഭവത്തിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്നാണ് എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നത്. നടന്റെ നാല് അക്കൌണ്ടുകളിൽ രണ്ടെണ്ണത്തിൽ നിന്നും റിയയുടെ അക്കൌണ്ടിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

സിബിഐയും
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്തതിന് പിന്നാലെ റിയ ഉൾപ്പെടെ ആറ് പേരെ പ്രതികളാക്കിക്കൊണ്ട് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ കേസ് സിബിഐയ്ക്ക് കൈമാറിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ നടി കേന്ദ്രസർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റിയിണ്ട്. കേസിന്റെ അന്വേഷണം ബിഹാറിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടിയുടെ ആവശ്യത്തെ ബിഹാർ സർക്കാരാണ് സുപ്രീം കോടതിയിൽ എതിർത്തത്. അന്വേഷണം തടസ്സപ്പെടുത്താൻ മുംബൈ പോലീസ് ശ്രമിച്ചുവെന്നും റിയയ്ക്ക് അനുകൂലമായാണ് പോലീസ് നീങ്ങുന്നതെന്നും ബിഹാർ സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications