ആവശ്യക്കാർക്കിരിക്കട്ടെ...എട്ട് ലക്ഷം രൂപയുടെ പച്ചക്കറി സൌജന്യമായി നൽകി കർഷകൻ
ചെന്നൈ: രാജ്യവ്യാപക ലോക്ക്ഡൌണിനിടെ എട്ട് ലക്ഷം രൂപയുടെ കാർഷിക ഉൽപ്പന്നങ്ങൾ സൌജന്യമായി നൽകി കർഷകൻ. തമിഴ്നാട്ടിലെ ഇറോഡ് ജില്ലയിലെ അന്തിയൂരിലാണ് സംഭവം. വിളവെടുത്ത എല്ലാ പച്ചക്കറികളും ജിഎസ് മതേഷ് എന്ന കർഷകൻ ആവശ്യക്കാർക്ക് സൌജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ 1500 ഓളം കുടുംബങ്ങൾക്കായി പച്ചക്കറി നൽകുകയും ചെയ്തു. കർണാടകത്തിലെ ഉദയർപാളയത്ത് പത്ത് ഏക്കർ സ്ഥലമാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്.
വിളയിറക്കിയ പച്ചക്കറി മാർച്ച് അവസാനത്തോടെ വിളവെടുപ്പ് നടത്തേണ്ടതാണ്. എന്നാൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ വിളവെടുപ്പിനുള്ള പദ്ധതികളും നടന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിലെ നിരവധി ആളുകൾ ബുദ്ധിമുട്ടിലാണെന്ന് അറിഞ്ഞത്. ഇതോടെ ആവശ്യക്കാർക്ക് പച്ചക്കറി സൌജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു.

തക്കാളി, കാബേജ്, വെളുത്തുള്ളി, വെണ്ടക്ക, ബീറ്റ് റൂട്ട് എന്നിങ്ങനെ വിളവെടുത്ത പച്ചക്കറികളെല്ലാം ആവശ്യക്കാർക്ക് വിതരണം ചെയ്തു. ഇതുവരെ ഏഴ് ടൺ വരുന്ന പച്ചക്കറികളാണ് ഇത്തരത്തിൽ ആവശ്യക്കാർക്ക് എത്തിച്ച് നൽകിയത്. ആലംപാളയത്ത് നിന്ന് 110 കിലോമീറ്റർ സഞ്ചരിച്ച് ഉദയർപാളയത്തെത്തിയാണ് മാതേഷ് വിളവെടുപ്പ് നടത്തി പച്ചക്കറികൾ വിതരണം ചെയ്തത്. ജില്ലയിലുള്ളവർക്ക് വേണ്ടി ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് ഇത് മാത്രമാമെന്നും അദ്ദേഹം പറയുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് വർധിച്ചതോടെ യാതൊരു തരത്തിലുള്ള ഇളവുകളുമില്ലാത്ത സംസ്ഥാനത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൌൺ തുടരുമെന്നാണ് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ച് വരികയാണ്.
ഞായറാഴ്ച മുതൽ തമിഴ്നാട്ടിലെ അഞ്ച് നഗരങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് തമിഴ്നാട്ടിലെ ചെന്നൈ, മധുരൈ, കൊയമ്പത്തൂർ എന്നിവിടങ്ങൾക്ക് പുറേ രണ്ട് ചെറിയ നഗരങ്ങളിലുമാണ് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപനം നടത്തുന്നത്. സേലവും തിരുപ്പൂരുമാണ് കർശന നിയന്ത്രണം പ്രാബല്യത്തിലുള്ള രണ്ട് നഗരങ്ങൾ. മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ.












Click it and Unblock the Notifications