ജയലളിത ഗര്‍ഭം ധരിച്ചിരുന്നു, താന്‍ മകളെന്ന് യുവതി; വീഡിയോയുമായി സര്‍ക്കാര്‍!! നാടകീയ രംഗങ്ങള്‍
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് മകളുണ്ടായിരുന്നോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ ഇത്രയും കാലം എന്തുകൊണ്ട് മറച്ചുവച്ചു... തമിഴ്‌നാട്ടിലെ ചര്‍ച്ചകളില്‍ ഈ വിഷയം ഇടംപിടിച്ചിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ കഴിഞ്ഞദിവസം വിഷയം ഹൈക്കോടതി പരിഗണിച്ചു.
ഏറെ നേരം വാദം നടന്നു. ഹര്‍ജിക്കാരിയായ യുവതിയും സര്‍ക്കാരും നിലപാടുകള്‍ വിശദമാക്കി. വാദങ്ങള്‍ വിശദമായി കേട്ട ഹൈക്കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. വാദത്തിനിടെ ഇരുവിഭാഗവും കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ജയലളിത ഉപേക്ഷിച്ചുപോയ കോടികളുടെ സ്വത്തിന് അവകാശി എത്തുമോ എന്ന ചോദ്യമാണ് തമിഴകത്ത് ഉയരുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

ബെംഗളൂരു സ്വദേശിയായ അമൃത
ബെംഗളൂരു സ്വദേശിയായ അമൃതയാണ് ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുന്നത്. ജയലളിതയും കര്‍ണാടക സ്വദേശിയായിരുന്നല്ലോ. 1980 ഓഗസ്റ്റിലാണ് താന്‍ ജനിച്ചതെന്നും അമൃത പറയുന്നു. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞു.

ജയലളിത ഗര്‍ഭം ധരിച്ചിട്ടില്ല
സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ ആയിരുന്നു. ജയലളിത ജീവിതത്തില്‍ ഒരിക്കലും ഗര്‍ഭം ധരിച്ചിട്ടില്ല എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത്. ഈ വാദത്തിന് ബലമേകുന്ന തെളിവുകളും അദ്ദേഹം ഹാജരാക്കി.

അമൃതയുടെ കണ്ണ് സ്വത്തില്‍
അമൃതയുടെ വാദം ശരിയാണെങ്കില്‍ ജയലളിത ബാക്കി വച്ച കോടികളുടെ സ്വത്തിന് അവകാശിയാകും. എന്നാല്‍ ഇത്രയും വലിയ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ആരെങ്കിലും വന്നാല്‍ എളുപ്പം നടക്കുന്ന കാര്യമാണോ. അമൃതയുടെ കണ്ണ് ജയലളിതയുടെ സ്വത്തുക്കളിലാണെന്ന് എജി കോടതിയില്‍ വാദിച്ചു.

ഒരുമിച്ചുള്ള ഒരു ഫോട്ടോ
ജയലളിതയുടെ മകളാണ് അമൃതയെങ്കില്‍ ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയെങ്കിലും ഉണ്ടാകില്ലേ എന്നാണ് എജിയുടെ ചോദ്യം. ഇത്തരത്തിലുള്ള യാതൊരു തെളിവും അമൃതയുടെ കൈവശമില്ലെന്ന് എജി പറയുന്നു. അമൃതയുടെ വാദം പൊളിക്കാന്‍ എജി മറ്റൊരു തെളിവും ഹാജരാക്കി.

ജയലളിതയുടെ വീഡിയോ
1980 ഓഗസ്റ്റിലാണ് അമൃത ജനിച്ചതെന്ന് പറയുന്നു. ഇത് തെറ്റാണെന്ന് സര്‍ക്കാര്‍ വാദിച്ചു. 1980ലെ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോയുമായിട്ടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എത്തിയത്. 1980 ജൂണിലുള്ള വീഡിയോ ആണിത്. ഈ ചിത്രത്തില്‍ ജയലളിത ഗര്‍ഭവതിയാണ് എന്ന് കാണുന്നില്ല.

ശാസ്ത്രീയ തെളിവുകള്‍
ഇനിയും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് എജി പറഞ്ഞു. ആവശ്യമെങ്കില്‍ അമൃതയുടെ രക്തസാംപിള്‍ ശേഖരിക്കാം. ജയലളിതയുടെ ബന്ധുക്കളുടെ രക്തസാംപിളും എടുക്കാം. ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാം. സര്‍ക്കാര്‍ അതിനും ഒരുക്കമാണെന്നും എജി വ്യക്തമാക്കി.

ഡിഎന്‍എ പരിശോധന വേണം
ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് അമൃതയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അമ്മയാണ് ജയലളിത. അക്കാര്യം ശാസ്ത്രീയമായ പരിശോധനയിലൂടെ തെളിയിക്കണമെന്നും അമൃത കോടതിയില്‍ ആവശ്യപ്പെടുന്നു. കൂടാതെ മറ്റൊരു ആവശ്യവും അമൃത ഉന്നയിക്കുന്നു.

മൃതദേഹം കുഴിച്ചെടുക്കണം
ജയലളിതയുടെ സംസ്‌കാരം നടന്നത് ശരിയായ രീതിയില്‍ അല്ല. ജയലളിത ബ്രാഹ്മണ്‍ സമുദായത്തില്‍പ്പെട്ടവരാണ്. തങ്ങളുടെ ആചാരപ്രകാരമല്ല സംസ്‌കാരചടങ്ങുകള്‍ നടന്നത്. മൃതദേഹം കുഴിച്ചെടുക്കണം. തനിക്കും ബന്ധുക്കള്‍ക്കും സമുദായത്തിന്റെ ആചാര പ്രകാരം സംസ്‌കരിക്കാന്‍ അവസരം ഒരുക്കണമെന്നും അമൃത ആവശ്യപ്പെട്ടു. ഇരുവാദങ്ങളും കേട്ട കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

സുപ്രീംകോടതിയിലും പോയി
ജയലളിത അമ്മയാണെന്ന് കാണിച്ച് അമൃത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരന്നു. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഇത്. എന്നാല്‍ സുപ്രീംകോടതി ഇക്കാര്യം പരിഗണിച്ചില്ല. വിഷയം തമിഴ്‌നാട് ഹൈക്കോടതിയില്‍ ഉന്നയിക്കൂവെന്നാണ് നിര്‍ദേശിച്ചത്. തുടര്‍ന്നാണ് അമൃത ഹൈക്കോടതിയിലെത്തിയത്.

2016 ഡിസംബര്‍ അഞ്ചിന്
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം. മറീന ബീച്ചിലാണ് അവര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്. ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ എഐഎഡിഎംകെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുകയും രണ്ടായി പിളരുകയും ചെയ്തിരുന്നു.

രണ്ടു കക്ഷികള്‍
ജയലളിതയുടെ അനുയായികള്‍ തന്നെയാണ് രണ്ടായി തിരിഞ്ഞത്. ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ പനീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി എന്നിവര്‍ ഒരു ഭാഗത്തും തോഴി ശശികല, ബന്ധു ടിടിവി ദിനകരന്‍ എന്നിവര്‍ മറുഭാഗത്തുമായി സംഘടിച്ചിരിക്കുകയാണ്. ശശികല ഇപ്പോള്‍ അഴിമതിക്കേസില്‍ ജയിലിലാണ്.












Click it and Unblock the Notifications