മയിലിനെ കറി വെയ്ക്കുന്ന വീഡിയോയുമായി യൂട്യൂബർ, വിവാദമായപ്പോൾ ഒളിവിൽപോയി, ഒടുവിൽ അറസ്റ്റ്
തെലങ്കാന: തെലങ്കാനയിൽ മയിലിനെ കറി വെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ കേസ്. സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യും. പരമ്പരാഗത മയിൽ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാർ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്.
കുമാറിനെതിരെ കേസെടുത്തതായി സിർസില്ല പോലീസ് സൂപ്രണ്ട് (എസ്പി) അഖിൽ മഹാജൻ സ്ഥിരീകരിച്ചു. പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അദ്ദേഹത്തിനും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന മറ്റാരെങ്കിലുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമാറിൻ്റെ രക്തസാമ്പിളുകളും കറിയുടെ ഭാഗങ്ങളും പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീഡിയോയുടെ ആധികാരികത അന്വേഷിക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കറിയിൽ ഉപയോഗിച്ച മാംസം യഥാർത്ഥത്തിൽ മയിലിന്റേതാണോ എന്ന് നിർണ്ണയിക്കാൻ അവർ ലക്ഷ്യമിടുന്നു. പരിശോധനയിൽ ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ, തുടർ നിയമനടപടികൾ പിന്തുടരും. ഇയാളുടെ വീഡിയോ സംരക്ഷിത ജീവിയെ കൊല്ലുന്നതിനെ പ്രേരിപ്പിക്കുമെന്നാണ് വിമർശനം.
വീഡിയോ വലിയ രീതിയിൽ വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ പ്രണയ് കുമാറിനെ നീണ്ട തിരച്ചിലിന് ശേഷമാണ് തെലങ്കാന പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറി വെയ്ക്കുന്ന വീഡിയോ ഇയാൾ പുറത്ത് വിട്ടിരുന്നതായി ആരോപണം ഉണ്ടായിരുന്നു.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ 1 വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവിയാണ് മയിൽ മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നേരത്തെ ജൂൺ മാസത്തിൽ തെലങ്കാനയിലെ വിക്രബാദ് ജില്ലയിൽ രണ്ട് കർഷകരെ മയിലിറച്ചിയുമായി പിടികൂടിയിരുന്നു.
പാടത്ത് കുറെയധികം മയിൽപ്പീലികൾ കിടക്കുന്നത് വനം വകുപ്പ് അധികൃതർ കണ്ടതോടെയാണ് സംഭവം പുറത്ത് വന്നത്. പാടത്ത് വെച്ച വൈദ്യത വേലിയിൽ തട്ടി ചത്ത മയിലിനെ കറി വെയ്ക്കുകയായിരുവെന്നാണ് കർഷകർ പോലസിനോട് പറഞ്ഞത്.












Click it and Unblock the Notifications