ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി, പത്ത് തവണ എംഎൽഎയായ നേതാവ് ബിജെപിയിൽ ചേർന്നു
അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ ഗുജറാത്തില്‍ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു. ഗുജറാത്തില്‍ നിന്ന് പത്ത് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മോഹന്‍സിംഗ് രത്വ ആണ് രാജി വെച്ചിരിക്കുന്നത്. 78കാരനായ രത്വ ബിജെപിയില്‍ ചേർന്നു. സംവരണ മണ്ഡലമായ ചോട്ടാ ഉദയ്പൂരില്‍ നിന്നുളള എംഎല്‍എയാണ് മോഹന്‍സിംഗ് രത്വ.
പാര്‍ട്ടി അംഗത്വം രാജി വെക്കുന്നതായി വ്യക്തമാക്കി മോഹന്‍സിംഗ് രത്വ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗ്ദീഷ് താക്കൂറിന് കത്തയച്ചു. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുളള നേതാവാണ് മോഹന്‍സിംഗ് രത്വ. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇക്കുറി താന്‍ മത്സരിക്കില്ലെന്നും പകരം തന്റെ സീറ്റില്‍ മകന്‍ രാജേന്ദ്ര സിംഗ് രത്വയെ മത്സരിപ്പിക്കാനാണ് താല്‍പര്യം എന്ന് മോഹന്‍സിംഗ് രത്വ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മകന് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചത് കൊണ്ടല്ല രാജിയെന്ന് മോഹന്‍സിംഗ് രത്വ മാധ്യമങ്ങളോട് പ്രതികരിച്ചു. മകന് സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് അതേക്കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ താന്‍ രാജി വെക്കാനുളള തീരുമാനം എടുത്തിരുന്നു. പിന്നോക്ക മേഖലയില്‍ ഗുജറാത്ത് സര്‍ക്കാരും നരേന്ദ്ര മോദി സര്‍ക്കാരും കാഴ്ച വെയ്കക്ുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരാനുളള തീരുമാനമെടുത്തത് എന്നും മോഹന്‍സിംഗ് രത്വ പറഞ്ഞു.
മുതിർന്ന ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്: മോദി മന്ത്രിസഭയിലുള്‍പ്പടെ മൂന്ന് തവണയംഗം
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മകന് ബിജെപി ടിക്കറ്റ് നല്‍കും എന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ടെന്നും മോഹന്‍സിംഗ് രത്വ പറഞ്ഞു. എന്നിരുന്നാലും താന്‍ ബിജെപിയോട് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് പ്രായമേറി വരികയാണ്. മകന്‍ എഞ്ചിനീയറാണ്. ബിജെപിയില്‍ ചേരണം എന്നത് തന്നെയാണ് മകന്റെയും താല്‍പര്യം എന്ന് ബിജെപി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ മോഹന്‍സിംഗ് രത്വ പറഞ്ഞു. മകന് വേണ്ടി മോഹന്‍സിംഗ് രത്വ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി നരന്‍ റത്വ പ്രതികരിച്ചു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി ഇത് രണ്ടാമത്തെ പ്രമുഖ നേതാവാണ് കോണ്‍ഗ്രസ് വിടുന്നത്. കഴിഞ്ഞ ദിവസമാണ് എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് പറഞ്ഞായിരുന്നു വ്യാസ് പാര്‍ട്ടി വിട്ടത്. കേന്ദ്ര നേതൃത്വത്തിന് ചുറ്റും ചില ആളുകളുണ്ടെന്നും അവരെ മറികടന്ന് നേതാക്കളുമായി സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും വ്യാസ് ആരോപിച്ചു. ഗുജറാത്തിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലാണെന്നും വ്യാസ് പറഞ്ഞു.