എന്താണ് പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും തമ്മിലുള്ള വ്യത്യാസം; ഇവ തമ്മില്‍ വല്ല ബന്ധവും ഉണ്ടോ?
ബുധനാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലും അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററും രണ്ടും രണ്ടാണ്. ഇത് രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒന്ന് അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 6 മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതും മറ്റൊന്ന് ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുമുള്ളതാണെന്നാണ് സര്‍ക്കാറിന്‍റെ വീശദീകരണം.
എന്നാല്‍ പ്രത്യക്ഷത്തില്‍ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും രണ്ടാണെങ്കിലും ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് വിമര്‍ശകള്‍ ചൂണ്ടിക്കാണിക്കുന്നത്. ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.. എന്താണ് പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും എന്ന് പരിശോധിക്കുകയാണ് ഇവിടെ.
എന്താണ് പൗരത്വ ഭേദഗതി ബില്ല്.
ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാരെ ഇന്ത്യന്‍ പൗരത്വത്തിന് പൗരത്വ ഭേതഗതി ബില്‍ അര്‍ഹരാക്കാന്നു. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ആവശ്യമായ താമസക്കാലം 11 ല്‍ നിന്നും 6 വര്‍ഷമായി കുറയ്ക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
സമയപരിധി കുറയ്ക്കുന്നു
1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. 1955ലെ പൗരത്വ നിയമത്തില്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന വ്യക്തികള്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ 11 വര്‍ഷം രാജ്യത്ത് താമസിച്ചിരിക്കണം. എന്നാല്‍ ഭേദഗതിയിലൂടെ മുസ്ലിം ഇതര അപേക്ഷകര്‍ക്ക് ആ സമയപരിധി ആറ് വര്‍ഷമായി കുറയ്ക്കാന്‍ പുതിയ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.
വിശദീകരണം
മുസ്ലിംങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് യാതൊരു പരിഗണനയും ഇല്ലെന്നതാണ് ഇവിടെ ഉയരുന്ന പ്രധാന വിമര്‍ശനം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവ മുസ്ലിംരാജ്യങ്ങളാണെന്നും അവിടെ വിവേചനം നേരിടുന്നത് ന്യൂനപക്ഷങ്ങളാണെന്നുമാണ് മുസ്ലിം വിഭാഗത്തെ മാറ്റിനിര്‍ത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
എന്താണ് പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി)
നിലവില്‍ അസമിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) നിന്ന് അനിധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951 ലാണ് ആദ്യമായി അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കപ്പെട്ടത്. 1970 കളില്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റം വ്യാപകമായെന്ന് ചൂണ്ടിക്കാട്ടി ആൾ അസം സ്റ്റുഡന്റ്ഡ് യൂണിയൻ അധ്യക്ഷനായ പ്രഫുല്ല മൊഹന്തയുടെ നേതൃത്വത്തിൽ അസമില്‍ വ്യാപക പ്രക്ഷോഭം ആരംഭിച്ചു. ഇതോടെ പൗരത്വ രജിസ്റ്റര്‍ വീണ്ടും ശ്രദ്ധയിലേക്ക് വന്നു.
1971 മാര്‍ച്ച് 24 ന് മുമ്പ്
1971 മാര്‍ച്ച് 24 ന് മുമ്പ് അസമിലോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തോ താമസിച്ചിരുന്നെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖകള്‍ പൗരത്വ സ്ഥിരീകരണത്തിനായി ഹാജരാക്കാനാണ് പുതിയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന 19 ലക്ഷത്തിലധികം അസമില്‍ ഉള്ളത്.
ആക്ഷേപങ്ങള്‍
പട്ടികയില്‍ ഉള്‍പ്പെടാത്തവരെരാജ്യത്ത് നിന്ന് പുറത്താക്കാനാണ് നീക്കം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത, പ്രസിഡന്‍റിന്‍റെ മെഡല്‍ വാങ്ങിയ സൈനികന്‍ മുഹമ്മദ് സനാവുള്ളയടക്കമാണ് ഇന്ത്യയില്‍ പൗരന്‍മാരല്ലാതായി മാറിയത് എന്നതാണ് ഈ രജിസ്റ്ററിനെതിരായി ഉയരുന്ന പ്രധാന ആക്ഷേപം. ഈ പ്രക്രിയ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരായി മാറും
1971 എന്ന അടിസ്ഥാന വര്‍ഷം 1951 ആക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. അതോടെ ഒരോ പൗരനും തങ്ങളുടെ മുന്‍തലമുറ 1951 ന് മുമ്പ് ഇവിടെ ജീവിച്ചിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന് മുന്നില്‍ ഹാജരാക്കേണ്ടി വരും. അല്ലാത്ത പക്ഷം പൗരത്വം നഷ്ടപ്പെട്ട അനധികൃത കുടിയേറ്റക്കാരായി മാറും.
തമ്മിലുള്ള ബന്ധം?
പൗരത്വരജിസ്റ്ററും പൗരത്വ നിയമ ഭേദഗതി ബില്ലും തമ്മില്‍ യാതൊരു വിധ ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എല്ലാ മതത്തിലുള്ളവരേയും പൗരത്വ രജിസ്റ്ററ്റില്‍ ഉള്‍പ്പെടുത്തുമെന്ന് അമിത് ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞിട്ടുണ്ട്. ഇത് പ്രകാരം പൗരത്വം തെളിയിക്കാന്‍ കഴിയാതെ വരുന്ന എല്ലാ മത വിഭാഗത്തിലും പെട്ട ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകും. അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് ആളുകളാണ് ഇത്തരത്തില്‍ പട്ടികയില്‍ നിന്ന് പുറത്തായത്.
Recommended Video
വിവേചനപരം
എന്നാല്‍ പരൗത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ ഹിന്ദു, ബുദ്ധ, ജൈനമതക്കാർ, ക്രിസ്ത്യാനികള്‍, സിഖ്, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതി ബില്‍ സുരക്ഷയൊരുക്കുമെന്നാണ് വിമര്‍ശകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമായും ചുണ്ടിക്കാണിക്കുന്നത്. ഈ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ കുറച്ച് നാള്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുമെങ്കിലും ബില്‍ നിയമമായി മാറുന്നതോടെ 6 വര്‍ഷം കൊണ്ട് വീണ്ടും ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. എന്നാല്‍ മുസ്ലിംങ്ങളെ മാത്രം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് വിവേചനപരമെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശന്.
ദേശീയ പൗരത്വ ബിൽ; വടക്ക് കിഴക്കിനെ വർഗീയമായി തുടച്ചു നീക്കാൻ ശ്രമം,ക്രിമിനൽ ആക്രമണമെന്ന് രാഹുൽഗാന്ധി
13 പാര്‍ട്ടികള്‍ പൗരത്വ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ്!! ബിജെപിയുടെ പ്രതീക്ഷ ഇങ്ങനെ