2021ൽ 6.5 വരെ സാമ്പത്തിക വളർച്ച, ചൈനീസ് മോഡലിൽ 4 കോടി തൊഴിലവസരമെന്ന് സാമ്പത്തിക സർവേ
ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 6 ശതമാനം മുതല്‍ 6.5 ശതമാനം വരെ ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച 5 ശതമാനം മാത്രമാണെന്നും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ലെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. എന്നാല്‍ വരുന്ന സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കൂടും. രാജ്യത്ത് വളര്‍ച്ചയുണ്ടാകണമെങ്കില്‍ ധനകമ്മി കുറയ്ക്കണമെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക രംഗത്തുണ്ടായ ഇടിവ് വരാനിരിക്കുന്ന കുതിപ്പിന്റെ മുന്നോടിയാണെന്നും സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് കൃഷ്ണമൂര്‍ത്തിയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിപണിയേയും സാമ്പത്തിക രംഗത്തേയും ഊര്‍ജിതപ്പെടുത്താന്‍ പത്തോളം പുതിയ നിര്‍ദേശങ്ങളാണ് സാമ്പത്തിക സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലവസങ്ങള്‍ സൃഷ്ടിക്കുന്നതിനായി ലോകത്തിന് വേണ്ടി ഉല്‍പ്പന്ന ഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കുന്ന ഇടമാകണം ഇന്ത്യ.
തൊഴില്‍ മേഖലയില്‍ ചൈനീസ് മോഡല്‍ നടപ്പിലാക്കുമെന്നും സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു. ഇതുവഴി 2025ഓടെ രാജ്യത്ത് നാല് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. പൊതുമേഖല ബാങ്കിംഗ് രംഗത്ത് പരിഷ്‌ക്കാരങ്ങള്‍ സാമ്പത്തിക സര്‍വ്വേ ആവശ്യപ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി 5 ശതമാനത്തിലേക്ക് കൂപ്പ് കുത്തിയിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ജിഡിപി നിരക്കാണിത്. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുളള മാജിക് നിര്‍മല സീതാരാമന്റെ ബജറ്റിലുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.