ഏത് മതമായാലും പ്രശ്നമില്ല; കൊവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കും, വിവാദ ഉത്തരവ് പിൻവലിച്ചു!
മുംബൈ: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെയെല്ലാം മൃതദേഹങ്ങള്‍ അവരുടെ മതം പരിഗണിക്കാതെ ദഹിപ്പിക്കും എന്നുളള ഉത്തരവ് പിന്‍വലിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍. വിവാദമായതോടെയാണ് കോര്‍പ്പറേഷന്‍ ഉത്തരവ് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചത്. പ്രശ്‌നത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാനുളള തീരുമാനം.
രാജ്യത്ത് ആയിരത്തില്‍ അധികം ആളുകളെ ബാധിക്കുകയും 30ല്‍ അധികം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത അത്യന്തം അപകടകാരിയായ വൈറസിന് എതിരെയുളള മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് മാത്രമാണ് അത്തരത്തിലുളള സര്‍ക്കുലര്‍ പുറത്തിറക്കിയത് എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. 5 പേര്‍ മാത്രമേ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുളളൂ എന്നും മൃതദേഹത്തില്‍ തൊടുന്ന തരത്തിലുളള ഒരു ആചാരവും അനുവദിക്കില്ല എന്നും സര്‍ക്കുലറിലുണ്ടായിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശിയുടെ പേരിലാണ് ഉത്തരവ്. നിലവിലുളള ശവസംസ്‌ക്കാര കേന്ദ്രങ്ങള്‍ ഉയര്‍ന്ന ജനസാന്ദ്രത ഉളള സ്ഥലത്താണെന്നും സര്‍ക്കുലറില്‍ പറയുന്നു. സംഭവത്തില്‍ ഇടപെട്ട് മന്ത്രി നവാബ് മാലിക് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറിനെ കുറിച്ച് താന്‍ പ്രവീണ്‍ പര്‍ദേശിയുമായി സംസാരിച്ചുവെന്നും സര്‍ക്കുലര്‍ പിന്‍വലിച്ചെന്നാണ് അറിഞ്ഞതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം എങ്ങനെ മറവ് ചെയ്യണം എന്നത് സംബന്ധിച്ച് കൃത്യമായ പ്രൊട്ടോക്കോള്‍ നിലവിലുണ്ട്. ഈ മാസം ആദ്യം തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇത് പുറത്തിറക്കിയിരുന്നു. നിപ്പാ വൈറസ് കാലത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇത് തയ്യാറാക്കിയത്. യൂറോപ്പ് അടക്കം കൊവിഡ് പടരുന്ന രാജ്യങ്ങളില്‍ ശവസംസ്‌ക്കാരം അതീവ സുരക്ഷയിലാണ് നടത്തുന്നത്. മൃതദേഹത്തില്‍ നിന്നും കൊവിഡ് വൈറസ് പടരാനുളള സാധ്യത പരിഗണിച്ചാണിത്.
എന്നാല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം ദഹിപ്പിക്കുന്നത് ഒരു തരത്തിലും ഭീഷണിയല്ല എന്നാണ് എയിംസിലെ ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍ ഗുപ്ത പറയുന്നത്. തീ ഉപയോഗിച്ചോ ഗ്യാസ് ചേംബറിലോ വൈദ്യുതി ചേംബറിലോ മറ്റ് മാര്‍ഗത്തിലോ മൃതദേഹം ദഹിപ്പിക്കാം. അതേസമയം ശവം അടക്കം ചെയ്യുമ്പോള്‍ തറ സിമന്റ് ചെയ്യണം എന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications