ബിജെപിയുമായി യാതൊരു ഭിന്നതയുമില്ല, വിമർശിച്ചത് മോദിയെ അല്ല; ആരോപണങ്ങൾ തള്ളി ആർഎസ്എസ്
ന്യൂഡൽഹി: ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ പാടെ തള്ളി ആർഎസ്എസ് രംഗത്ത്. കഴിഞ്ഞ ദിവസം സംഘം മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇരുകൂട്ടർക്കും ഇടയിൽ ഭിന്നതയുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇത് തള്ളിക്കൊണ്ടാണ് ആർഎസ്എസ് ഉന്നതവൃത്തങ്ങൾ രംഗത്ത് വന്നിരിക്കുന്നത്.
ഒരു യഥാർത്ഥ സേവകൻ ഒരിക്കലും അഹങ്കാരിയാവില്ലെന്ന മോഹൻ ഭാഗവതിന്റെ പരാമർശം വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ഭാഗവതിന്റെ പരാമർശം ബിജെപിയിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കുമാണ് വിരൽ ചൂണ്ടുന്നതെന്നായിരുന്നു പ്രധാനമായും ഉയർന്നുവന്ന ആരോപണം.

ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പെടെ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെയാണ് ആർഎസ്എസ് നേതൃത്വം വിശദീകരണവുമായി രംഗത്ത് വന്നത്. ഇത്തരം അഭിപ്രായങ്ങൾ ഊഹാപോഹങ്ങളാണെന്നും, സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്തതാണെന്നും ആർഎസ്എസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
'ഒരു യഥാര്‍ഥ സേവകന്‍ പ്രവര്‍ത്തനത്തില്‍ എപ്പോഴും മാന്യത പുലര്‍ത്തും. അത്തരത്തിലുള്ളവര്‍ അവരുടെ ജോലി ചെയ്യുമ്പോള്‍ തന്നെ അതില്‍ ഒരിക്കലും അഭിരമിക്കില്ല. താനത് ചെയ്‌തുവെന്ന് അഹങ്കരിക്കില്ല. അത്തരം ആളുകള്‍ മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്‍ യോഗ്യനാകൂ' എന്നായിരുന്നു തിങ്കളാഴ്‌ച നാഗ്‌പൂരിൽ നടന്ന ഒരു പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞത്.
ഇതിലാണ് ഇപ്പോൾ ആർഎസ്എസ് വിശദീകരണം നൽകിയത്. "അത് തെറ്റായി വ്യാഖ്യാനിക്കുകയും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതിനായി സന്ദർഭത്തിൽ നിന്ന് അടർത്തി എടുക്കുകയും ചെയ്‌തതാണ്. അദ്ദേഹത്തിന്റെ അഹങ്കാര പരാമർശം ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഏതെങ്കിലും ബിജെപി നേതാവിനെയോ ഉദ്ദേശിച്ചുള്ളതല്ല" എന്നായിരുന്നു സംഘത്തിന്റെ വിശദീകരണം.
കൂടാതെ മണിപ്പൂർ വിഷയത്തിൽ ആർഎസ്എസ് മേധാവി നടത്തിയ പ്രസ്‌താവനയും ഭിന്നതയെന്ന വാർത്തകൾക്ക് കൂടുതൽ ഇന്ധനം പകർന്നിരുന്നു. ഒരു വർഷത്തോളമായി മണിപ്പൂർ സമാധാനത്തിനായി കേഴുകയാണെന്നായിരുന്നു ആർഎസ്എസ് മേധാവിയുടെ പ്രസ്‌താവന. ഇതിന് പുറമെ ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും കഴിഞ്ഞ ദിവസം ബിജെപിയെ ലക്ഷ്യം വച്ചുള്ള പ്രസ്‌താവന നടത്തിയത് വിവാദം ആളിക്കത്താൻ ഇടയാക്കി.
അഹങ്കാരികളായവരെ രാമൻ 241 സീറ്റിൽ ഒതുക്കിയെന്നായിരുന്നു ഇന്ദ്രേഷ് പറഞ്ഞത്. പിന്നീട് ഈ പ്രസ്‌താവനയിൽ നിന്ന് അദ്ദേഹം പിന്മാറിയെങ്കിലും ബിജെപി-ആർഎസ്എസ് ബന്ധത്തിലെ ഉലച്ചിലാണ് ഇത് സൂചിപ്പിക്കുന്നതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാൽ ഈ വിവാദത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്. ഇന്ദ്രേഷിന്റെ പ്രസ്‌താവന വ്യക്തിപരം മാത്രമായിരുന്നു എന്നും ആർഎസ്എസ് കേന്ദ്രങ്ങൾ അറിയിച്ചു.












Click it and Unblock the Notifications