ഹിന്ദു മുസ്ലീം ഭായ് ഭായ്, ജഹാംഗീർപുരിയിൽ സമാധാന സന്ദേശമുയർത്തി പ്രദേശവാസികളുടെ 'തിരംഗ യാത്ര'
ഡൽഹി; ഹനുമാൻ ജയന്തി ദിനത്തിൽ വർ ഗീയ സംഘർഷം നടന്ന ജഹാംഗീർപുരിയിൽ സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി തിരംഗ യാത്ര നടത്തി പ്രദേശവാസികൾ. ഇരുന്നൂറോളം പേര് യാത്രയിൽ പങ്കെടുത്തു. തിരംഗ യാത്രയുടെ പ്രതീകമായി പ്രദേശത്തെ കടകളും വീടുകളും ത്രിവർണ്ണ പതാകയാൽ അലങ്കരിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് യാത്ര ആരംഭിച്ചത്.
"ഹിന്ദു മുസ്ലീം സിഖ് ഇസൈ ആപാസ് മേ ഹേ ഭായ് ഭായ്", "ഭാരത് മാതാ കീ ജയ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ യാത്രയിലുടനീളം പ്രദേശവാസികൾ മുഴക്കിയിരുന്നു. വിവിധ മതവിശ്വാസികളായവരും വയോധികരും കുട്ടികളും അടങ്ങുന്ന മാർച്ച് കുശാൽ സിനിമയ്ക്ക് എതിർവശത്തുള്ള സി-ബ്ലോക്ക് റൗണ്ട് എബൗട്ടിൽ നിന്നാണ് ആരംഭിച്ചത്. പിന്നീട് ഈ യാത്ര ബി ബ്ലോക്ക് മാർക്കറ്റ് ലക്ഷ്യമാക്കി നീങ്ങി. ജനക്കൂട്ടം ഒടുവിൽ ഹിന്ദു ഭൂരിപക്ഷമുള്ള ജി ബ്ലോക്കിലേക്ക് എത്തുകയും ഇവിടെ വെച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അം ഗങ്ങളും യാത്രയിൽ പങ്കെടുത്തിരുന്നു.

തന്റെ കുട്ടികളെ യാത്രയിൽ പങ്കെടുക്കാൻ അയച്ചിട്ടുണ്ടെന്നും പ്രദേശത്തെ സമാധാനത്തിന് പിന്തുണ നൽകുന്നതിനായി തന്റെ വീടിനും കോഴിക്കടയ്ക്കും മുകളിൽ ത്രിവർണ്ണ പതാക ഉയർത്തിയിട്ടുണ്ടെന്നും സി-ബ്ലോക്കിലെ താമസക്കാരനായ അംജദ് അലി പറഞ്ഞു. " ദിവസങ്ങൾ നീണ്ട അരാജകത്വത്തിന് ശേഷം ആണ് കുട്ടികൾ വീടിന് പുറത്ത് ഇറങ്ങുന്നത്. ഇപ്പോൾ പ്രദേശം സാധാരണ നിലയിലാണ്." അലി പറഞ്ഞു. അതേ സമയം മാർച്ച് സമാധാനത്തിലേക്കുള്ള ആദ്യപടിയാണെന്നും അക്രമം നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും വ്യവസായി രാകേഷ് മെഹ്‌റ പറഞ്ഞു. "ഇവിടെ പൊരുത്തക്കേടുണ്ടാക്കിയവരെല്ലാം പുറത്തുനിന്നുള്ളവരായിരുന്നു. എന്റെ ഒരു സുഹൃത്തിനും സംഘർഷത്തിൽ പരിക്കേറ്റു, എന്നാൽ അന്ന് സംഭവിച്ചത് മറന്ന് സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു".എന്നായിരുന്നു രാകേഷിന്റെ വാക്കുകൾ.
പ്രോട്ടോകോൾ ലംഘനം തടയാൻ പ്രദേശത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി നോർത്ത് വെസ്റ്റ് ഡിസിപി ഉഷാ രംഗ്‌നാനി പറഞ്ഞു. ജനക്കൂട്ടത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ മാർച്ചിനിടെ സി-ബ്ലോക്ക് റൗണ്ട് എബൗട്ടിൽ നിന്ന് പോലീസ് ബാരിക്കേഡുകൾ നീക്കിയിരുന്നു. ഡൽഹി പോലീസിന്റെ സംഘങ്ങൾക്ക് പുറമെ സിആർപിഎഫ് ജവാന്മാരെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. ഹനുമാൻ ജയന്തി ആഘോഷിക്കാനുള്ള ശോഭ യാത്രക്കിടെയെയാണ് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.












Click it and Unblock the Notifications