എൻടിആറിലൂടെ അമിത് ഷായുടെ കണ്ണ് 'കമ്മ'വിഭാഗം വോട്ടുകളിൽ; തെലങ്കാനയിൽ പതിനെട്ടടവും പയറ്റി ബിജെപി
ദില്ലി: തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറും ടി ഡി പി സ്ഥാപകൻ എൻ ടി രാമറാവുവിന്റെ ചെറുമകനുമായ ജൂനിയർ എൻ ടി ആറുമായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൂടിക്കാഴ്ച തെലുങ്ക് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കെ രാജഗോപാല്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന നല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡിലെ പരിപാടിയില്‍ പങ്കെടുക്കാനായി തെലങ്കാനയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ജൂനിയർ എൻ ടി ആറിന്റെ ആർ ആർ ആർ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിക്കാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള 'മിഷൻ സൗത്ത്' പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തലുകൾ.

തെലുങ്ക് ദേശം പാർട്ടിക്ക് വേണ്ടി 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയർ എൻ ടി ആർ പ്രചരണം നടത്തിയിരുന്നു. അതിന് ശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ അകലം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാംഗമായിരുന്ന. പിതൃസഹോദരനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ നന്ദാമുറി ഹരികൃശ്ണ നിലവിൽ ഹിന്ദ്പുര്‍ മണ്ഡലത്തിൽ നിന്നുള്ള ടി ഡി പി എം എൽ എയാണ്.

മനുഗോഡിൽ പ്രചരണത്തിന് പിന്നാലെ രാമോജിറാവു ഫിലിം സിറ്റിയിൽ വെച്ചായിരുന്നു ആദ്യം ജൂനിയർ എൻ ടി ആറുമായി ഷാ കൂടിക്കാഴ്ച നടത്തിയേക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അതൊഴിവാക്കുകയും മറ്റൊരു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ 'തെലുങ്ക് സിനിമയുടെ രത്നം' എന്നാണ് ജൂനിയര്‍ എൻ ടി ആറിനെ അമിത് ഷാ വിശേഷിപ്പിച്ചത്. മികച്ച അഭിനയ പ്രതിഭയമായുള്ള കൂടിക്കാഴ്ച മികച്ചതാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം സിനിമയിലെ പ്രകടനത്തെ അഭിനന്ദിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ എന്തുകൊണ്ട് രാമോജി ഫിലിം സിറ്റിയിൽ വെച്ച് കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. തെലങ്കാനയിലുള്ള ആന്ധ്ര വോട്ടർമാരുടേയും കമ്മ വിഭാഗത്തിന്റേയും പിന്തുണ ജൂനിയർ എൻ ടി ആറിലൂടെ ഉറപ്പിക്കാനാണ് ബി ജെ പിയും അമിത് ഷായും ശ്രമിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

ദക്ഷിണേന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാന. ടി ആർ എസിന്റെ മുഖ്യ ശത്രുവായിരുന്ന കോൺഗ്രസിന് ഇപ്പോൾ സംസ്ഥാനത്ത് വലിയ സ്വാധീനമില്ല.കോൺഗ്രസിന്റെ തകർച്ച മുതലെടുത്ത് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി വളരുകയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നേറ്റം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു.

അടുത്തിടെ നടന്ന ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടൻ ബി ജെ പിക്ക് സാധിച്ചിരുന്നു. മുനുഗോഡിലെ ഉപതിരഞ്ഞെടുപ്പാണ് ബി ജെ പിയുടെ അടുത്ത ലക്ഷ്യം. മണ്ഡലത്തിൽ വിജയിക്കാൻ ബി ജെ പിക്ക് കഴിഞ്ഞാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥനത്ത് കെ സി ആറിന്റെ ഭരണം താഴെ വീഴും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications