Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുപ്പതിയില്‍ 54 കോടിയുടെ 'പട്ട്' കൊള്ള; ശുദ്ധമായ പട്ടെന്ന് പറഞ്ഞ് വാങ്ങിയത് പോളിസ്റ്റര്‍ തുണി

ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയങ്ങളില്‍ ഒന്നായ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ കോടികളുടെ തട്ടിപ്പ്. കേരളത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് സമാനമായ തട്ടിപ്പാണ് തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് പുറത്തുവരുന്നത്. 54 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതിനെ തുടര്‍ന്ന് വിശ്വാസികളും വലിയ ഞെട്ടലിലാണ്.

2015 മുതല്‍ 2025 വരെയുള്ള ഒരു ദശാബ്ദ കാലം നീണ്ടുനിന്ന തട്ടിപ്പാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത്. ശുദ്ധമായ പട്ട് എന്ന പേരില്‍ ക്ഷേത്രത്തിലേക്ക് വാങ്ങിയ തുണിത്തരങ്ങള്‍ വെറും വിലകുറഞ്ഞ പോളിസ്റ്റര്‍ തുണിത്തരങ്ങളാണെന്നും വ്യക്തമായി. ക്ഷേത്ര ആചാരങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് ഈ സില്‍ക്ക് ദുപ്പട്ടകള്‍. കരാറുകാരനാണ് 54 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. ടെന്‍ഡറില്‍ പറഞ്ഞിട്ടുള്ള ശുദ്ധമായ പട്ടിന്റെ ദുപ്പട്ടയ്ക്കു പകരം വിലകുറഞ്ഞ പോളിസ്റ്റര്‍ കലര്‍ന്ന ദുപ്പട്ടകളാണ് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്തിരുന്നത്.

Tirupati

ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചെയര്‍മാന്‍ ബിആര്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. പത്തു വര്‍ഷത്തിനിടയില്‍ നടന്ന തട്ടിപ്പിലൂടെ ക്ഷേത്ര ട്രസ്റ്റിന് 54 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വെറും 350 രൂപ വില വരുന്ന ഒരു ഷോളിന് 1300 രൂപയ്ക്കാണ് കരാറുകാരന്‍ വില്‍പ്പന നടത്തിയിരുന്നത്. മൊത്തം 54 കോടിയിലേറെ രൂപയാണ് ഇയാള്‍ പറ്റിച്ചെടുത്തതെന്ന് ബിആര്‍ നായിഡു വ്യക്തമാക്കി.

ആന്ധ്രപ്രദേശില്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രമാണ് തിരുമല ക്ഷേത്രം. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിശ്വാസികളും ആശങ്കയിലാണ്.

അഴിമതി നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന് കീഴിലുള്ള രണ്ട് ലബോറട്ടറികളിലേക്ക് ഈ ദുപ്പട്ടകള്‍ അയച്ചിരുന്നു. രണ്ടു പരിശോധനകളിലും ഈ തുണി പോളിസ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്.

യഥാര്‍ത്ഥ സില്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ സഹായിക്കുന്ന സില്‍ക്ക് ഹോളോഗ്രാം ഈ ദുപ്പട്ടകളില്‍ ഇല്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ കാലയളവില്‍ ക്ഷേത്രത്തിലേക്കുള്ള തുണി വിതരണത്തിന്റെ ഭൂരിഭാഗവും നടത്തിയത് ഒരൊറ്റ സ്ഥാപനവും അതിന്റെ സഹോദര സ്ഥാപനങ്ങളുമാണ്.

വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ടിടിഡി ട്രസ്റ്റ് ബോര്‍ഡ് വ്യാജ പട്ട് വിതരണം ചെയ്തിരുന്ന സ്ഥാപനവുമായുള്ള എല്ലാ ടെന്‍ഡറുകളും റദ്ദാക്കി. തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാന്‍ സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി വിതരണം ചെയ്യുന്ന പവിത്രമായ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ന്ന നെയ്യ് ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയത്. ഇതു കൂടാതെ മോഷണം ഉള്‍പ്പെടെ നിരവധി അഴിമതികള്‍ അടുത്ത കാലത്ത് തിരുപ്പതി ക്ഷേത്രത്തെ പിടിച്ചു കുലുക്കിയിരുന്നു. വിശ്വാസികള്‍ ക്ഷേത്രത്തിന് സംഭാവന ചെയ്ത പണവും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ അഴിമതിയും പുറത്തുവന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+