വ്യാജ വാക്‌സിനേഷന്‍ തട്ടിപ്പ് പ്രതികള്‍ ബംഗാള്‍ ഗവര്‍ണര്‍ക്കൊപ്പം, തെളിവുകള്‍ പുറത്തുവിട്ട് തൃണമൂല്‍
കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെതിരെയുള്ള പോര് കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അഴിമതിക്കാരനാണെന്ന് മമത ബാനര്‍ജി പരസ്യമായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ വ്യാജ വാക്‌സിനേഷന്‍ പ്രതികളുമായി ഗവര്‍ണര്‍ക്ക് പങ്കുണ്ടെന്ന് ടിഎംസി എംപി സുഖേന്ദു ശേഖര്‍ റോയ് ആരോപിച്ചു. ഇതിന് തെളിവായി പ്രതികള്‍ ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സുഖേന്ദു പുറത്തുവിട്ടു.

രാഷ്ട്രീയ യുദ്ധം മമതയോട് നടത്തിയ ധന്‍കറിനെ ശരിക്കും പ്രതിരോധത്തിലാക്കുന്നതാണ് തൃണമൂലിന്റെ പോര്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കൊല്‍ക്കത്തയിലെ വ്യാജ വാക്‌സിനേഷന്‍ പ്രതികളിലൊരാളായ ദേബാഞ്ചന്‍ ദേബും ഇയാളുടെ ബോഡിഗാര്‍ഡും ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. ബോഡിഗാര്‍ഡ് അമിയ വൈദ്യ ബിഎസ്എഫ് സൈനികനായിരുന്നു. ദേബാഞ്ചന്‍ ദേബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലായിരുന്നു വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയത്.
രണ്ടാമത്തെ ചിത്രത്തില്‍ രാജ്ഭവന് സമീപം ഇവര്‍ നില്‍ക്കുന്നതാണ് ഉള്ളത്. ജഗദീപ് ധന്‍കറും അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പം രണ്ട് സ്ത്രീകളും ഗവര്‍ണറുടെ ഭവനത്തില്‍ നിന്നുള്ള ചിത്രത്തിലാണ് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നതുള്ളത്. ഇതിന് പിന്നിലായിട്ടാണ് ദേബാഞ്ചന്റെ ബോഡിഗാര്‍ഡുള്ളത്. ഗവര്‍ണറും ഈ തട്ടിപ്പുകാരും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും സുഖേന്ദു ശേഖര്‍ റോയ് ആവശ്യപ്പെട്ടു. ഈ ചിത്രം കണ്ടപ്പോള്‍ ഞങ്ങള്‍ തന്നെ ഞെട്ടിപ്പോയി. ദേബാഞ്ചന്‍ ആരെയും സ്വാധീനിക്കാന്‍ കഴിവുള്ളയാളാണ്. ഇയാലളുടെ സുരക്ഷാ ഗാര്‍ഡ് പോലും ഗവര്‍ണര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ സാധിച്ചുവെന്നും സുഖേന്ദു പറഞ്ഞു.
Recommended Video
ഇത് വളരെ ഗൗരവം നിറഞ്ഞ കാര്യമാണ്. അന്വേഷണ സംഘത്തോട് ഇതും അന്വേഷിക്കാന്‍ ആവശ്യപ്പെടും. എല്ലാ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും സുഖേന്ദു ആവശ്യപ്പെട്ടു. നേരത്തെ ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് വാക്‌സിനേഷന്‍ തട്ടിപ്പ് നടത്തിയയാള്‍ നിരവധി ടിഎംസി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം, ശന്തനു സെന്‍, ദേബാശിഷ് കുമാര്‍ എന്നിവരോടൊപ്പമായിരുന്നു ചിത്രങ്ങള്‍. ധന്‍കറിന് 1996ലെ ഹവാല കേസിലും പങ്കുണ്ടെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications