ആധാർ വിവരം ആരുമായും പങ്കിടരുത്; ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും നൽകരുത്:കേന്ദ്രം
ന്യൂദൽഹി: ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്രസർക്കാർ. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ആരുമായും പങ്കിടരുതെന്നുമാണ് പുതിയ നിർദ്ദേശം. ആധാറിന്റെ ഫോട്ടോ കോപ്പി നൽകുന്നതിന് പകരം ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്‌ക് ആധാർ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
ലൈസൻസില്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ ഹോട്ടലുകൾക്കും ഫിലിം ഹാളുകൾക്കും ആധാർ കാർഡിന്റെ പകർപ്പുകൾ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
"യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയൂ," കേന്ദ്രം വ്യക്തമാക്കി. തങ്ങളുടെ ആധാർ കാർഡുകൾ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യുഐഡിഎഐയിൽ നിന്ന് സാധുവായ ഉപയോക്തൃ ലൈസൻസ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പറയുന്നുണ്ട്.
ഒരു സ്വകാര്യ സ്ഥാപനം നിങ്ങളുടെ ആധാർ കാർഡ് കാണാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ, അവർക്ക് യുഐഡിഎഐയിൽ നിന്ന് സാധുവായ ഉപയോക്തൃ ലൈസൻസ് ഉണ്ടെന്ന് പരിശോധിക്കുകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടറുകൾ ഉപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു കംപ്യൂട്ടർ ഉപയോഗിക്കുകയാണെങ്കിൽ, ആ കമ്പ്യൂട്ടറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഇ-ആധാറിന്റെ എല്ലാ പകർപ്പുകളും ശാശ്വതമായി ഇല്ലാതാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം പറയുന്നു.