കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാക്സിനെ വിശ്വാസമില്ല, മൻമോഹന് മറുപടിയുമായി ഹര്‍ഷ് വര്‍ധന്‍
ദില്ലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച കൊണ്ടാണ് ആരോഗ്യമന്ത്രിയുടെ മറുപടി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് കൊവിഡ് രണ്ടാം തരംഗത്തിന് എണ്ണ പകര്‍ന്നത് എന്ന് ഹര്‍ഷ് വര്‍ധന്‍ ആരോപിച്ചു. കോണ്‍ഗ്രസ് കൊവിഡ് പ്രതിരോധ വാക്‌സിനെതിരെ സംശയകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. അത് മൂലം ആളുകള്‍ വാക്‌സിനെടുക്കാന്‍ മടിച്ചുവെന്നാണ് ആരോഗ്യമന്ത്രി ആരോപിക്കുന്നത്.

പ്രധാനമന്ത്രിക്ക് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മന്‍മോഹന്‍ സിംഗ് കത്തെഴുതിയിരുന്നു. മന്‍മോഹന്‍ സിംഗിന് വേണ്ടി കത്ത് തയ്യാറാക്കിയവര്‍ ശരിയായ രീതിയിലല്ല കാര്യങ്ങള്‍ ചെയ്തത് എന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. മന്‍മോഹന്‍ സിംഗിന് കൊവിഡ് വാക്‌സിനേഷന്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ടെങ്കിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ യഞ്ജത്തെ മോശമായി ബാധിച്ചുവെന്നും ചില കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലും വാക്‌സിന്‍ സ്വീകരിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഈ അസാധാരണ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി താങ്കളുടെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ ചരിത്രം നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും മന്‍മോഹന്‍ സിംഗിനുളള മറുപടിക്കത്തില്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ 5 നിര്‍ദേശങ്ങള്‍ അടങ്ങിയ കത്താണ് കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയത്. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനും മരുന്ന് വിതരണം കാര്യക്ഷമമാക്കാനും കത്തില്‍ മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.


Click it and Unblock the Notifications