Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയുടെ ഉത്തര്‍പ്രദേശില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു; പട്ടിണി കിടന്ന്, പശുസംരക്ഷകര്‍ എവിടെ?

രാജ്യത്തെ ഏറ്റവും വലിയ ഗോശാലയായ കാണ്‍പൂരിലെ ശാലയിലാണ് പശുക്കള്‍ ചാകുന്നത്. മതിയായ ഭക്ഷണം ലഭിക്കാത്തതാണ് മരണ കാരണമായി പറയുന്നത്.

ലക്‌നൗ: പശുവിന്റെ പേരില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ആളുകളെ മര്‍ദ്ദിച്ച് കൊല്ലുന്ന വാര്‍ത്തകള്‍ വരുന്നതിനിടെ, പശു സ്‌നേഹം വ്യാജമാണെന്ന് തെളിയിക്കുന്ന കാര്യങ്ങള്‍ വ്യക്തമാവുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ഏറ്റവും വലിയ ഗോശാലയായ കാണ്‍പൂരിലെ ശാലയിലാണ് പശുക്കള്‍ ചാകുന്നത്. മതിയായ ഭക്ഷണം ലഭിക്കാത്തതാണ് മരണ കാരണമായി പറയുന്നത്. ഇതിനെതിരേ പല കോണുകളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഗോശാലാ സൊസൈറ്റി ഭാരവാഹികള്‍ ഇക്കാര്യം നിഷേധിക്കുന്നു.

ആഴ്ചകള്‍ക്കിടെ ചത്തത് 152 പശുക്കള്‍

128 വര്‍ഷം പഴക്കമുള്ള കാണ്‍പൂര്‍ ഗോശാലയില്‍ 540 പശുക്കളാണുണ്ടായിരുന്നത്. ഇതില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ 152 എണ്ണം ചത്തു. 220 കോടി രൂപ ചെലവഴിച്ച് വിശാലമായ സൗകര്യങ്ങളുള്ള ഗോശാലയാണിത്.

സംഭാവനയായി കോടികള്‍ ലഭിക്കുന്നു

ഈ ഗോശാലക്ക് സംഭാവനയായി കോടികള്‍ ലഭിക്കുന്നുണ്ട്. ഈ പണം എന്തു ചെയ്യുന്നു. പശുക്കളുടെ സംരക്ഷണത്തിന് ഈ പണം ഉപയോഗിക്കുന്നില്ലേ. ഭക്ഷണം കിട്ടാതെയാണ് പശുക്കള്‍ ചത്തതെന്നാണ് ആരോപണം- ഗോശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയിലെ മുതിര്‍ന്ന അംഗം ചോദിക്കുന്നു.

ഗോശാലകള്‍ അടപ്പിച്ചു

പശു സംരക്ഷണം ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വൈകാരിക വിഷയമാണ്. നിരവധി അറവ് ശാലകളാണ് യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യുപിയില്‍ നിര്‍ബന്ധിച്ച് അടപ്പിച്ചത്.

രാജസ്ഥാനില്‍ ഒരാളെ കൊന്നു

പല സ്ഥലത്തും പശുവിനെ കടത്തുന്നുവെന്നാരോപിച്ച് മുസ്ലിംകളെ മര്‍ദ്ദിച്ച് കൊന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ ആള്‍വാറില്‍ കഴിഞ്ഞദിവസം ഒരാളെ അടിച്ച് കൊല്ലുന്ന വീഡിയോ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് പശുക്കളുടെ ദയനീയ അവസ്ഥ പുറത്തുവരുന്നത്.

സുപ്രീംകോടതി പ്രതികരണം ആരാഞ്ഞു

പശുസംരക്ഷകര്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരേ പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും ബിജെപി നേതാക്കള്‍ പശുസംരക്ഷകരെ പിന്തുണയ്ക്കുകയായിരുന്നു. സുപ്രീംകോടതി ഈ സംഘങ്ങളെ നിയന്ത്രിക്കുന്ന വിഷയത്തില്‍ സംസ്ഥാനങ്ങളോട് പ്രതികരണം ആരാഞ്ഞിട്ടുണ്ട്.

യോഗിക്കുമുണ്ട് പശുക്കള്‍

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ ഗോരഖ്‌നാഥ് ക്ഷേത്രത്തിനോട് ചേര്‍ന്ന് നിരവധി പശുക്കളെ വളര്‍ത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയുമാണ് ആദിത്യനാഥ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവ് ശാലകളും പൂട്ടിക്കുമെന്ന് യോഗി പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങളെ ലക്ഷ്യം

എന്നാല്‍ ഇത്തരം നടപടികളെല്ലാം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ യഥാര്‍ഥ നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് കാണ്‍പൂര്‍ ഗോശാലയിലെ പശുക്കള്‍ ചത്തൊടുങ്ങിയ സംഭവം.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തെരുവ് പശുക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാണ്‍പൂര്‍ ഗോശാല ഒരുക്കിയത്. ഈ ഗോശാലയ്ക്ക് വേണ്ടി ലഭിക്കുന്ന കോടിക്കണക്കിന് രൂപ പശുസംരക്ഷണത്തിന് ഉപയോഗിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചത്ത നാല് പശുക്കളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പട്ടിണി മൂലമാണ് ദുരന്തം സംഭവിച്ചതെന്ന് വ്യക്തമായത്.

ഡോക്ടര്‍മാര്‍ പറയുന്നത്

വെള്ളമോ ഭക്ഷണമോ പശുക്കള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് മനസിലാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മതിയായ ഭക്ഷണം ലഭിക്കാതെയാണ് പശുക്കള്‍ ചത്തതെന്ന് നാല് പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് ഡോക്ടര്‍ ധര്‍മേന്ദ്ര പറഞ്ഞു.

സൊസൈറ്റി ജനറല്‍ സെക്രട്ടറി നിഷേധിച്ചു

എന്നാല്‍ ഇക്കാര്യം ഗോശാല സൊസൈറ്റി ജനറല്‍ സെക്രട്ടറി ശ്യാംജി അരോറ നിഷേധിച്ചു. പശുക്കളെ എല്ലാ ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ടെന്നും മതിയായ ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈക്കോല്‍ പരിശോധിക്കാന്‍ എട്ട് പേരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+