യുപിയെ എട്ടായി വിഭജിച്ച് പ്രിയങ്കയുടെ കിടിലന്‍ നീക്കം; ലക്ഷ്യം ഒന്ന് മാത്രം, ബൂത്തുകള്‍ പിടിക്കും
ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിലൂടെ ഉത്തര്‍പ്രദേശില്‍ അതിശക്തമായ തിരിച്ച് വരാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ എസ്പിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചതെങ്കിലും ഇത്തവണ കോണ്‍ഗ്രസുമായി എസ്പിയുമായോ സഖ്യത്തിനില്ലെന്ന് എസ് പി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ തനിച്ച് മത്സരിക്കുകയെന്ന വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. നയിക്കാന്‍ പ്രിയങ്ക ഗാന്ധി തന്നെ നേരിട്ട് എത്തുന്നത് ആവേശം പകരുന്നുണ്ടെങ്കിലും താഴേക്കിടയില്‍ പാര്‍ട്ടി സംവിധാനം ദുര്‍ബലമാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ അതിന് പരിഹാരം കാണാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് പ്രിയങ്കയും സംഘവും.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

പ്രത്യയശാസ്ത്ര തലത്തില്‍ രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണെങ്കിലും ബിജെപിയുടെ ചില സൂത്രവാക്യങ്ങള്‍ സംഘടനയെ അടിത്തട്ടില്‍ പടുതുയര്‍ത്തുന്നതിന് വേണ്ടി പകര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. സംഘടനയെ 'ബൂത്ത്' തലത്തിൽ ശക്തിപ്പെടുത്തുന്നതിനായി ഒരു 'ബൂത്ത് മാനേജ്‌മെന്റ്' സംവിധാനംസൃഷ്ടിക്കുന്നതിനാണ് ശ്രമം.

ബൂത്ത് തലത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരികെ വരാന്‍ സാധിക്കുകയുള്ളു. ഈ ഉദ്ദേശത്തോടെ കോൺഗ്രസ് സംസ്ഥാനത്തെ എല്ലാ മേഖലകളിലും പ്രത്യേക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സംഘടനയുടെ അടിസ്ഥാനത്തിൽ യുപിയെ എട്ട് മേഖലകളായി വിഭജിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

പ്രിയങ്കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാനൂറിലേ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്തെ എട്ട് മേഖലകളാക്കി തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി വാർദ്ര ചൊവ്വാഴ്ച ഗാസിയാബാദിൽ നടന്ന പരിശീലന ക്യാമ്പിൽ ഭാരവാഹികളുമായി തന്‍റെ അജണ്ട വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ ബൂത്തുകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വിജയിക്കാൻ കഴിയുകയുള്ളൂവെന്നാണ് പശ്ചിമ യുപി മേഖലയിലെ ബ്ലോക്ക് പ്രസിഡന്‍റുമാര്‍ പങ്കെടുത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്. സംഘടിതവും ശക്തവുമായി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം എത്രയും വേഗം ഒരു ബൂത്ത് കമ്മിറ്റി രൂപീകരിക്കുക എന്നതാണ്. തിരഞ്ഞെടുപ്പിൽ സാധാരണ പ്രവര്‍ത്തകര്‍ക്കും ജനപ്രിയരായ നേതാക്കള്‍ക്കും പ്രാധാന്യം ലഭിക്കും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ താഴിക്കിടയിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

മീററ്റ്-സഹാറൻപൂർ ഡിവിഷൻ ഉൾപ്പെടെ പശ്ചിമ യുപിയിലെ 12 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളാണ് ദ്വിദിന പരിശീലന ക്യാമ്പില്‍ പങ്കുടെത്തത്. ഗാസിയാബാദിലെ ജെകെജി സ്‌കൂളലാണ് ക്യാമ്പ് നടക്കുന്നത്. ഇതിൽ 12 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റ്, സിറ്റി പ്രസിഡന്‍റ്, ജില്ലാ പ്രസിഡന്‍റ്, എന്നിവർ പങ്കെടുത്തത്. യോഗത്തെ ഓണ്‍ലൈന്‍ വഴിയായിരുന്നു പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്തത്

യുപിയിലെ 75 ജില്ലകളിലെ 831 ബ്ലോക്കുകളിൽ കോൺഗ്രസ് പുതിയ കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ, ഉത്തർപ്രദേശിലെ നയാ പഞ്ചായത്ത് തലത്തിലാണ് കോൺഗ്രസ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയത്, ആഗ്ര, കാൺപൂർ ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും നയാ പഞ്ചായത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് കഴിഞ്ഞു.

സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് അജയ് കുമാർ ലല്ലുവിന്‍റെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഉത്തർപ്രദേശിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ അധികാരത്തില്‍ വന്ന പാര്‍ട്ടി കോണ്‍ഗ്രസാണെങ്കില്‍ 1989 മുതല്‍ തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങി

ഉത്തര്‍പ്രദേശിലെ പ്രതാപ കാലം പ്രിയങ്ക ഗാന്ധിയിലൂടെ തിരികെ കൊണ്ട് വരാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് ഉള്‍പ്പടേയുള്ള ചര്‍ച്ചകളും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ ഒരു ഡസനിലേറെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications