100 ഹിന്ദു പെൺകുട്ടികൾക്ക് 'കേരള സ്റ്റോറി' സൗജന്യമായി പ്രദർശിപ്പിച്ച് യുപി ബിജെപി നേതാവ്
ലഖ്നൗ: 100 ഹിന്ദു പെൺകുട്ടികൾക്ക് വിവാദ സിനിമയായ 'കേരള സ്റ്റോറി' സൗജന്യ പ്രദർശനം നടത്തി യുപിയിലെ ബിജെപി നേതാവ് അഭിജിത് മിശ്ര.നവയുഗ് കന്യ പിജി കോളജിലെ ഹിന്ദു വിദ്യാർഥിനികൾക്ക് വേണ്ടിയായിരുന്നു പ്രദർശനം. ലവ് ജിഹാദിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ കേരള സ്റ്റോറി നിർബന്ധമായും കാണുക' എന്ന് പെൺകുട്ടികൾക്കൊപ്പം ഇരുന്ന സിനിമ കണ്ടതിന് പിന്നാലെ അഭിജിത് ട്വീറ്റ് ചെയ്തു.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയെന്നും പെൺകുട്ടികളെ എങ്ങനെ നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കുന്നതെന്നുമാണ് സിനിമ കാണിക്കുന്നതെന്ന് മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. 'പെൺകുട്ടികൾക്ക് ഇത് സംബന്ധിച്ച് അവബോധം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് സിനിമ കാണിച്ചത്. പെൺകുട്ടികൾ ഒരു തരത്തിലുള്ള കെണികളിലും വീഴരുത്. അവർ പഠനത്തിൽ ശ്രദ്ധ പതിപ്പിക്കണം', അഭിജിത് പറഞ്ഞു.

'യഥാർത്ഥ പ്രണയത്തെ അപമാനിക്കുന്നതാണ് ലൗ ജിഹാദ്. രണ്ടാമതായി, അവർ നമ്മുടെ കുട്ടികളെ ദേശവിരുദ്ധരാക്കുകയാണ്. എല്ലാവർക്കും അവരുടെ മതം അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ മറ്റുള്ളവരെ ശാരീരിക ചൂഷണത്തിന് വിധേയമാക്കുകയും തെറ്റായ പാതയിലേക്ക് അവരെ തള്ളുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല, ബിജെപി നേതാവ് പറഞ്ഞു. ഇതിൽ നിന്നെല്ലാം നമ്മുടെ പെൺകുട്ടികളെ രക്ഷിക്കേണ്ടതുണ്ടതുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
അതിനിടെ പെൺകുട്ടികളുടെ സമ്മതം ചോദിച്ചതിന് ശേഷമാണ് സിനിമ കാണിച്ചതെന്നും പെൺകുട്ടികൾക്കൊപ്പം രണ്ട് അധ്യാപകരും സിനിമ കാണാൻ എത്തിയിരുന്നുവെന്നും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
ചിത്രത്തിനായി വലിയ പ്രചരണമാണ് ബിജെപി നടത്തുന്നത്. ചിത്രത്തിന്റെ നികുതി മധ്യപ്രദേശ് ബിജെപി സർക്കാർ ഒഴിവാക്കിയിരുന്നു.തീവ്രവാദത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'യെന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുറിച്ചത്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
സമൂഹത്തിൽ അരങ്ങേറുന്ന ഭീകരവാദത്തിന്റെ അനന്തര ഫലങ്ങൾ തുറന്ന് കാട്ടുന്നതിനാണ് സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നതെന്നായിരുന്നു കർണാടകയിൽ നിയമസഭ പ്രചരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത്. കോൺഗ്രസ് സിനിമ നിരോധിക്കാനും ഭീകരസംഘടനകൾക്ക് പിന്തുണ നൽകുവാനുമാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദ കേരള സ്റ്റോറി'ക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.












Click it and Unblock the Notifications