പെണ്‍കുട്ടികളോട് മോശമായി പെരുമാറി, യുപിയിലെ ജുവനൈൽ ഹോമിലെ നാല് ജീവനക്കാര്‍ക്കെതിരെ കേസ്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ നാല് ജീവനക്കാര്‍ക്കെതിരെ പീഡനം അടക്കമുള്ള വകുപ്പുകൾ ചേർക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ലൈംഗിക പീഡനം, പെണ്‍കുട്ടികളോട് മോശമായി പെരുമാറല്‍ തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ദ പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് പേരെയും സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഐ പി സി സെക്ഷന്‍ 323, 504, 506, 7, 12 വകുപ്പുകള്‍ എന്നിവ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജുവനൈല്‍ ഹോം നോക്കി നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു എന്‍ ജി ഒയുടെ ഭാഗമാണ് നാല് പ്രതികളെന്ന് അധികൃതര്‍ പ്രിന്റിനോട് പറഞ്ഞു. ജുവനൈല്‍ ഹോമിലെ കുട്ടികള്‍ നടത്തിയ നിരാഹാര സമരത്തിനൊടുവിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

മെയ് 20 ന് ജുവനൈല്‍ ഹോമില്‍ പരിശോധനയ്ക്കായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) കീര്‍ത്തി രാജു എത്തിയപ്പോഴാണ് അന്തേവാസികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളോട്് മോശമായി പെരുമാറുകയും മോശം ഭക്ഷണം വിളമ്പുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് അന്തേവാസികള്‍ പറഞ്ഞു. സൂപ്രണ്ട്, ഹോം മാനേജര്‍ അടക്കമുള്ളവര്‍ മര്‍ദ്ദിക്കുന്നെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
പരാതിയുടെ പശ്ചാത്തലത്തില്‍ എസ്ഡിഎം രാജ് ഉള്‍പ്പെട്ട മൂന്നംഗ അന്വേഷണ സമിതിക്ക് ജില്ലാ മജിസ്ട്രേറ്റ് ദിനേശ് ചന്ദ്ര രൂപം നല്‍കിയിരുന്നു. മേയ് 31-ന് വിഷയത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സൂപ്രണ്ടായ പിങ്കി, ഹോം മാനേജരായ വി പി സിംഗ് എന്നിവരെ പുറത്താക്കി. ഹൗസ് കീപ്പിംഗ് സ്റ്റാഫര്‍ രവി, പാചകക്കാരന്‍ മൂര്‍ത്തി ദേവി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിര എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ വനിതാ ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘം അന്വേഷിക്കാന്‍ സഹരന്‍പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡയോട് ആവശ്യപ്പെട്ടതായി ഡി എം ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷം കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോശമായി പെരുമാറിയവരെ സര്‍വീസില്‍ നിന്നും പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒരു വനിതാ സര്‍ക്കിള്‍ ഓഫീസര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതായും ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സഹറന്‍പൂര്‍ പൊലീസ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications