ലഖിംപൂർ ഖേരിയിൽ ബിജെപിക്ക് വലിയ ആശ്വാസം; 8 സീറ്റിലും കൂറ്റൻ ലീഡ്
ദില്ലി; തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ യുപിയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട ലഖിംപൂർ ഖേരിയിൽ ബി ജെ പിക്ക് ആശ്വാസം. ഇവിടെ 8 മണ്ഡലങ്ങളിലും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കൊല ചെയ്ത സംഭവത്തോടെ ലഖിംപൂർ ബി ജെ പിക്ക് കനത്ത വെല്ലുവിളിയായിരുന്നു. കർഷകർ ഒന്നടങ്കം ബി ജെ പിക്കെതിരെ ഇവിടെ രംഗത്തെത്തുന്നതായിരുന്നു കാഴ്ച. തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബി ജെ പി നേതാക്കൾക്കെതിരെ പോലും കർഷകർ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് തുടക്കത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ കേസിൽ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലഖിംപൂർ ഖേരിയിൽ തിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആശിഷ് മിശ്രയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിലും കർഷക കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 8 മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു ജയിച്ചത്. അക്രമം അരങ്ങേറിയ ടികുനിയ ഗ്രാമം ഉൾപ്പെടുന്ന നിഘസൻ, പല്ലിയ കാലൻ, ഗോലാ ഗോകർനാഥ്, ധുരഹ്റ, മുഹമ്മദി, ശ്രീനഗർ, ലഖിംപൂർ സദർ, കസ്ത തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും ബി ജെ പി വൻ കുതിപ്പായിരുന്നു നടത്തിയത്. അന്ന് കേന്ദ്ര മന്ത്രി കൂടിയായ അജയ് മിശ്രയയെന്ന രാഷ്ട്രീയക്കാരന്റെ കൂടി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു വിജയം.
അതേസമയം ആദ്യ ഘട്ട ഫലങ്ങൾ പുറത്തു വരുമ്പോൾ സംസ്ഥാനത്ത് ബി ജെ പി വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്. ഏകദേശം 112 ഓളം സീറ്റുകളിൽ ബി ജെ പി ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മികച്ച പ്രകടനമാണ് ആദ്യ ഘട്ടത്തിൽ സമാജ്വാദി പാർട്ടി കാഴ്ച വെയ്ക്കുന്നത്. ഏകദേശം 80 ഓളം സീറ്റുകളിലാണ ്പാർട്ടി ലീഡ് ചെയ്യുന്നത്. 2017 ൽ 312 സീറ്റ് നേടിയായിരുന്നു സംസ്ഥാനത്ത് ബിജെപി വിജയിച്ചത്. ഇത്തവണയും ബി ജെ പിക്ക് തന്നെ അധികാര തുടർച്ച ലഭിക്കുമെങ്കിലും സീറ്റുകൾ കുറയുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ.












Click it and Unblock the Notifications