കെജ്രിവാളിന്റെ അറസ്‌റ്റ്; നിലപാട് ആവർത്തിച്ച് യുഎസ്, കോൺഗ്രസ് അക്കൗണ്ട് മരവിപ്പിക്കലും പരാമർശിച്ചു
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഇഡി കസ്‌റ്റഡിയിൽ കഴിയുന്ന എഎപി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റിൽ അതൃപ്‌തി അറിയിച്ച നിലപാടിൽ നിന്ന് പിന്നോട്ട് പോവാതെ യുഎസ്. ന്യായവും സുതാര്യവുമായ നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം എന്നായിരുന്നു യുഎസ് അറിയിച്ചത്.
അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് ഉൾപ്പെടെയുള്ള ഈ നടപടികൾ ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു . ഡൽഹിയിലെ യുഎസ് ആക്‌ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബെനയെ ഇന്ത്യ വിളിച്ചു വരുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് മാത്യു മില്ലർ തങ്ങളുടെ വിഷയത്തിലെ നിലപാട് ആവർത്തിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്ക് ഓഫീസിൽ ഇന്നലെ നടന്ന കൂടിക്കാഴ്‌ച ഏതാണ്ട് 40 മിനിറ്റോളം നീണ്ടു നിന്നിരുന്നു. ഇതിനിടെ കെജ്രിവാളിന്റെ അറസ്‌റ്റിനെക്കുറിച്ചുള്ള യുഎസ് പരാമർശത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പ്രസ്‌താവന അനാവശ്യമാണെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
കോൺഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനോടും മില്ലർ പ്രതികരിച്ചു, "വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയാകുന്ന തരത്തിൽ നികുതി അധികാരികൾ അവരുടെ ചില ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണങ്ങളും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്" എന്നായിരുന്നു മില്ലർ പറഞ്ഞത്.
അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുന്ന ആദ്യ വിദേശ രാജ്യമല്ല യുഎസ്. നേരത്തെ ജർമ്മനിയും വിഷയത്തിൽ പ്രതികരണം അറിയിച്ചിരുന്നു. ഇത് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.
മാർച്ച് 21 വ്യാഴാഴ്‌ചയാണ് കെജ്രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഡൽഹി മദ്യനയ അഴിമതി കേസില്‍ കെജ്രിവാളാണ് മുഖ്യ പ്രതിയെന്ന് ഇഡി ആരോപിക്കുന്നു. മദ്യ അഴിമതിയിലൂടെ 600 കോടിയോളം കോഴയായി ലഭിച്ചുവെന്നും, ഇത് ആം ആദ്‌മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.
കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ശക്തമായ പ്രക്ഷോഭ പരിപാടികളാണ് ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികളുടെ സാന്നിധ്യത്തോടെ എഎപി നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മാർച്ച് 31ന് ഡൽഹി രാംലീല മൈതാനത്തേക്ക് ഇന്ത്യാ മുന്നണി മെഗാ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications