പ്രതിപക്ഷം ഭിന്നിച്ച് നിന്നിട്ടും ഉത്തർപ്രദേശിൽ ബിജെപി ക്യാംപ് ആശങ്കയിൽ; കാരണം ഇതാണ്...
ഉത്തർപ്രദേശിലെ ഫലം സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്താകമാനം ചലനമുണ്ടാക്കാൻ സാധിക്കുന്നതാണ്
രാജ്യം ഏറെ ആകാംക്ഷയോടെയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ഉറ്റുനോക്കുന്നത്. ഉത്തർപ്രദേശും പഞ്ചാബും അടക്കം ആറ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കാണ് 2022ൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതും വാശിയേറിയതുമായ പോരാട്ടം നടക്കുന്നത് ഉത്തർപ്രദേശിൽ തന്നെ. ഉത്തർപ്രദേശിലെ ഫലം സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്താകമാനം ചലനമുണ്ടാക്കാൻ സാധിക്കുന്നതാണ്.

നിലവിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് പുറമെ മുൻപ് അധികാരം കയ്യാളിയിരുന്നു എസ്‌പി, ബിഎസ്‌പി പാർട്ടികളും, ഒരുകാലത്ത് ഉത്തർപ്രദേശ് കോട്ടയായി സംരക്ഷിച്ചിരുന്ന കോൺഗ്രസും ഒപ്പം അസദുദീൻ ഓവൈസിയുടെ മജ്ലീസ് പാർട്ടിയും മത്സരരംഗത്തുള്ള തിരഞ്ഞെടുപ്പ്. ബിജെപി എന്ന ഭീമനെ വീഴ്ത്താൻ വിശാല പ്രതിപക്ഷമായിട്ടല്ല ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് ഈ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടായിരുന്ന അഖിലേഷ് യാദവിന്രെ സമാജ്വാദി പാർട്ടിയാണ് ഇത്തവണ മറ്റ് പാർട്ടികളുമായി സഖ്യത്തിനില്ലെന്ന സുപ്രധാന പ്രഖ്യാപനം ആദ്യം നടത്തിയത്. പിന്നാലെ മായവതിയുടെ ബിഎസ്‌പിയും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസിന്റെ മജ്‌ലിസിന്റെയും മുന്നിൽ സമാജ്‌വാദി പാർട്ടികളുടെ വാതിലുകൾ കൊട്ടി അടയ്ക്കപ്പെടുകയും അവരും ഒറ്റയ്ക്ക് മത്സരിക്കും എന്ന നില സ്വീകരിക്കുകയും ചെയ്തു.

നേരത്തെ പറഞ്ഞതുപോലെ രാജ്യത്തെ ഏറ്റവും വലിയ നിയമസഭകളിലൊന്നായ ഉത്തർപ്രദേശിൽ നിന്നാണ് ലോക്‌സഭയിലേക്കും ഏറ്റവും കൂടുതൽ പ്രതിനിധികളുള്ളത്. അതിൽ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ ഈ തീരുമാനം. എന്നാൽ വോട്ട് ഭിന്നിച്ച് പോവുകയും ബിജെപി ജയം അനായാസമാവുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. അതേസമയം ഇത്തരം കാര്യങ്ങളെല്ലാം അനുകൂലമാണെങ്കിലും ബിജെപി ക്യംപിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയാണ് ഇതിൽ പ്രധാന കാരണം. ബിജെപി വളർച്ചയിൽ നിർണായക പങ്കുവഹിച്ച അയോധ്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയും മുഖ്യമന്ത്രിയ യോഗി ആദിത്യനാഥിന്റെ ഖോരഘ്പൂരും അടക്കം പല പ്രദേശങ്ങളിലും നേട്ടമുണ്ടാക്കാൻ എസ്‌പിക്ക് സാധിച്ചു. പല മണ്ഡലങ്ങളിൽ ബിഎസ്‌പിയും കരുത്ത് കാട്ടി.

അയോധ്യയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിഷയങ്ങളാണ് മറ്റൊന്ന്. ക്ഷേത്ര നിർമാണത്തിലെ ക്രമക്കേട് ആരോപണങ്ങൾ മുതൽ സന്യാസിമാരുടെ എതിർപ്പും വിമർശനങ്ങളും ബിജെപിക്ക് തിരിച്ചടിയായേക്കും. രാമനും രാമക്ഷേത്രവും യുപിയില്‍ വൈകാരിക വിഷയമാണ്. അതില്‍ കയറി കളിച്ചാല്‍ എളുപ്പത്തില്‍ വിള്ളലുണ്ടാക്കാനാവുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തുന്നത്.

ജനസംഖ്യയുടെ 19 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ട് ബാങ്കിൽ നിന്ന് കാര്യമായി ഒന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. യാദവ് വോട്ടുകളും പ്രതിപക്ഷ പാർട്ടികളിലേക്ക് പോകുന്നതോടെ ഒരിക്കൽകൂടി വൈ-എം ഫോർമുല ബിജെപി തലവേദനയാകും. കോവിഡ് കാലത്തെ പല സർക്കാർ ഇടപ്പെടലുകളും ബിജെപിക്ക് തിരിച്ചടിയായേക്കും. ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലൊന്നും ബെജെപിക്ക് തലയുയർത്താൻ സാധിച്ചിരുന്നില്ല.
Recommended Video

പ്രിയങ്കയെ മുൻനിർത്തി കോൺഗ്രസ്. ബിജെപി, എസ്‌പി, ബിഎസ്‌പി പാർട്ടികൾക്കെല്ലാം പിന്നിൽ നാലാം സ്ഥാനം മാത്രമാണ് കോൺഗ്രസിന് നിലവിൽ സംസ്ഥാനത്ത് ഉള്ളതെങ്കിലും പ്രിയങ്കയെന്ന ശക്തയായ നേതാവിനെ മുൻനിർത്തിയാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ തന്നെ ക്യാംപ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പ്രിയങ്ക. ഇത് കോൺഗ്രസിന് എത്രത്തോളം ഗുണം ചെയ്യും എന്നതിലുപരി ബിജെപിക്ക് എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications