'വായു' ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പ്; 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കും
ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കനത്ത നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച ചുഴലിക്കാറ്റ് തീരം തൊടും. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. ഗുജറാത്തിലെ വേരാവൽ തീരത്ത് നിന്നും ഏകദേശം 340 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ.
പോർബന്തർ, വേരാവൽ, മഹുവ, ദിയു എന്നിവിടങ്ങളിൽ ചുളഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതോടെ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

പത്ത് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിലുള്ള ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. കച്ച് ജില്ലയിൽ നിന്നും മാത്രം പതിനായിരത്തോളം ആളുകളെയാണ് ഒഴിപ്പിച്ചത്. 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. എഴുന്നൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ദുരന്ത നിവാരണ സേനയുടെ 39 യൂണിറ്റുകളെ ഗുജറാത്തിൽ വിന്യസിച്ചിട്ടുണ്ട്. 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി നൽകിയിട്ടുണ്ട്. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications