ഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനം; ചൈനയുടെ വിമർശനത്ത് ശക്തമായ മറുപടിയുമായി ഇന്ത്യ
ദില്ലി; ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ സന്ദർശനത്തെ വിമർശിച്ച ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സംസ്ഥാനം രാജ്യത്തെ "അവിഭാജ്യവും ഒഴിച്ചുകൂടാനാവാത്തതുമായ" ഭാഗമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഉടൻ തന്നെ അതിർത്തി വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ചൈന തയ്യാറകണമെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന തരത്തിലുള്ള ഇന്ത്യയുടെ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ നടപടി ശരിയായില്ലെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ പറഞ്ഞത്.

എന്നാൽ, രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യയിലെ നേതാവ് സന്ദർശിക്കുന്നതിനെതിരെ ചൈന എന്തിനാണ് രംഗത്തെത്തിയതെന്നത് ജങ്ങൾക്ക് മനസിലാകുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കും പോകുന്നതുപോലെ ഇന്ത്യൻ നേതാക്കൾ പതിവായി അരുണാചൽ പ്രദേശിലേക്കും യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അതിർത്തി പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുമെന്ന ചൈനയുടെ വാദവും ബാഗ്ചി തള്ളിക്കളഞ്ഞു.ഇന്ത്യ നേരത്തേ തന്നെ സൂചിപ്പിച്ചത് പോലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ പടിഞ്ഞാറൻ മേഖലയിലെ നിലവിലെ സ്ഥിതി ഉഭയകക്ഷി കരാറുകൾ ലംഘിച്ച് മാറ്റാനുള്ള ചൈനീസ് പക്ഷത്തിന്റെ ഏകപക്ഷീയ ശ്രമങ്ങളാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം. അതിനാൽ യാതൊരു ബന്ധവുമില്ലാത്ത പ്രശ്നങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പകരം ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പൂർണ്ണമായി പാലിച്ച് കൊണ്ട് തന്നെ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചൈന തയ്യാറാകണമെന്നും ബാഗ്ചി പറഞ്ഞു.
അതിർത്തി തർക്കങ്ങളിൽ കഴിഞ്ഞ ദിവസം സൈനിക തല ചർച്ചകൾ നടന്നതിന് ദിവസങ്ങൾക്കകമാണ് ഇപ്പോഴത്തെ ചൈനയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമായിരുന്നു ചൈനീസ് വക്താവ് ബീജിങിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഇന്ത്യൻ പക്ഷം ഏകപക്ഷീയമായും നിയമവിരുദ്ധമായുമാണ് അരുണാചൽ രൂപീകരിച്ചത്. ഇന്ത്യയുടെ നടപടിയെ ചൈനീസ് സർക്കാർ ഒരിക്കലും അംഗീകരിക്കാൻ തയ്യാറല്ല. മാത്രമല്ല പ്രദേശത്ത് ഇന്ത്യൻ നേതാക്കളുടെ സന്ദർശനത്തേയും ചൈന ശക്തമായി എതിർക്കുന്നുവെന്നുമായിരുന്നു,ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ പറഞ്ഞത്.
ചൈനയുടെ പ്രധാന ആശങ്കകളെ ആത്മാർത്ഥമായി ബഹുമാനിക്കാനും അതിർത്തി പ്രശ്നം സങ്കീർണമാക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന ഏതൊരു നടപടിയും നിർത്താനും പരസ്പര വിശ്വാസത്തെയും ഉഭയകക്ഷി ബന്ധത്തെയും ദുർബലപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഇന്ത്യയോടെ അഭ്യർത്ഥിക്കുകയാണ്.ചൈന-ഇന്ത്യ അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനും ഉഭയകക്ഷി ബന്ധങ്ങൾ സുസ്ഥിരവും വികസനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്നതിനിനും ഇന്ത്യ കൃത്യമായ നടപടികൾ കൈക്കൊള്ളാൻ തയ്യാറാകണമെന്നും ലിജിയൻ പറഞ്ഞു.
കിഴക്കൻ മേഖലയിലെ 90,000 ചതുരശ്ര കിലോമീറ്റർ വരെ ചൈന തങ്ങളുടേതാണെന്നാണാണ് ചൈന അവകാശപ്പെടുന്നത്. അതേസമയം പടിഞ്ഞാറൻ മേഖലയിലെ അക്സായ് ചിന്നിൽ ചൈന നിയമവിരുദ്ധമായി 38,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തിയതായാണ് ഇന്ത്യ ആരോപിക്കുന്നത്. അതേസമയം നിലവിൽ പടിഞ്ഞാറൻ മേഖലയിലെ ലഡാക്കിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്. അടുത്തിടെ ഉത്തരാഖണ്ഡിലെ മധ്യമേഖലയിലും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞയാഴ്ച അരുണാചലിലെ തവാങ്ങിന് സമീപവും ഇരു സൈന്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നേരത്തേ യാങ്തേയ്ക്ക് സമീപം ഇരു രാജ്യങ്ങളിലെ സൈനികരും ചെറിയ തോതിൽ ഉരസിയിരുന്നു. പിന്നാലെ ചൈനീസ് സൈന്യത്തെ ഇന്ത്യ അൽപ നേരം തടഞ്ഞ് വെച്ചിരുന്നു. ഇതിനെതിരെ ചൈനീസ് മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പരിക്കേറ്റ ഇന്ത്യൻ സൈനികരുടെ ചിത്രങ്ങളും കഴിഞ്ഞ വർഷം ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലുകളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചൈന വ്യാപകമായി പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications