ദ്രാവിഡ രാഷ്ട്രീയത്തിൽ ശശികലയുടെ മടങ്ങിവരവിനുള്ള പ്രസക്തിയെന്ത്?
ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായ ശശികല ഇനി വരുന്നതും പാർട്ടി തലപ്പത്തേക്ക് തന്നെയാകും
ചെന്നൈ: ഇനി താൻ രാഷ്ട്രീയത്തിലേക്കില്ല എന്ന പ്രഖ്യാപനവുമായിട്ടാണ് ത്യാഗ തലൈവിയെന്നും ചിന്നമ്മയെന്നും അനുയായികൾ വിളിക്കുന്ന വി.കെ ശശികല ജയിൽ മോചിതയായ ശേഷം തമിഴകത്തേക്ക് മടങ്ങി വന്നത്. എന്നാൽ കർണാടക അതിർത്തി കടന്ന് ചെന്നൈയിലേക്കുള്ള യാത്ര നൽകിയ സൂചന മറ്റൊന്നായിരുന്നു. പച്ചസാരിയുടുത്ത്, തലമുടി പിന്നിലേക്ക് വാരികെട്ടി, കാറിനുള്ളിൽ ഇരിക്കുന്ന ആളുടെ മുഖം വ്യക്തമായി കാണാവുന്ന തരത്തിൽ ലൈറ്റ് ക്രമീകരിച്ച് കെട്ടിലും മട്ടിലും ജയലളിതയെന്ന് അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ആ യാത്ര. വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയിൽ അൻപതിലധികം സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തന്റെ രണ്ടാം വരവാണ് ശശികല ദ്രാവിഡ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയത്. ഒന്ന് പതുങ്ങിയ ശേഷം മൂന്നാം വരവിനുള്ള സൂചനകൾ സജീവമാക്കുകയാണ് അവർ വീണ്ടും.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
മന്നാർഗുഡി മാഫിയ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ദ്രാവിത്തിൽ ഈ പേരിനും സംഘത്തിനും വലിയ പ്രാധാന്യമുണ്ട്. 1991ൽ മുഖ്യമന്ത്രിയായി ജെ ജയലളിത സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് പോയസ് ഗാർഡനിലെ വേദനിലയത്തിലേക്ക് ഒരു സംഘം തൊഴിലാളികൾ എത്തുന്നത്. തോട്ടക്കാരൻ മുതൽ അടുക്കള ജോലിക്കാർ വരെ മന്നാർഗുഡിക്കാർ. തന്റെ സ്വദേശമായ മന്നാർഗുഡിയിൽ നിന്നും അവരെ ചെന്നൈയിലേക്ക് എത്തിച്ചത് ജയലളിതയുടെ തോഴിയും നിഴലുമായിരുന്ന ശശികല തന്നെ. അവരാണ് ആദ്യമായി ശശികലയെ ചിന്നമ്മയെന്ന് വിളിച്ചത്. ചിന്നമ്മയെന്നാൽ ചെറിയ അമ്മ. ജയലളിതയെന്ന അമ്മയ്ക്ക് ശേഷമോ ഒപ്പമോ അവർ ഏറെ ബഹുമാനിക്കുകകയും സ്നേഹിക്കുകയും ചെയ്തവൾ.
സ്റ്റുഡിയോ നടത്തിപ്പുകാരിയിൽ നിന്ന് ജയലളിതയുടെ തോഴിയായുള്ള ഉയർച്ചയാണ് ശശികലയുടെ ഒന്നാം വരവ്. ജയലളിതയുടെ വളർച്ചയിൽ നിഴലുപോലെ ശശികലയുണ്ടായിരുന്നു. വളർച്ചയിൽ മാത്രമല്ല ജയലളിതയുടെ ഓരോ തീരുമാനങ്ങൾക്കും നീക്കങ്ങൾക്കുമൊപ്പം സഞ്ചരിച്ചയാളാണ് ശശികല. അതുകൊണ്ട് തന്നെയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാം പ്രതിയായി അവരും ശിക്ഷിക്കപ്പെട്ടത്. നാല് വർഷത്തെ തടവും പത്ത് കോടി രൂപ പിഴയും അടച്ചിട്ടുള്ള ശശികലയുടെ വരവ് വെറുതെയാണെന്ന് ഒരു വിഭാഗമെങ്കിലും വിശ്വസിക്കുന്നില്ല. അത് ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനുമാണെന്ന് അവർ കരുതുന്നു.
നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തന്നെ അത് ഉണ്ടാകുമെന്ന കണക്കുകൂട്ടൽ ശശികല തെറ്റിച്ചു. തിരഞ്ഞെടുപ്പിന് ശേഷമാണ് എഐഡിഎംകെയിലേക്കുള്ള മടങ്ങി വരവിന് അവർ വഴിതെളിച്ച് തുടങ്ങിയിരിക്കുന്നത്. തങ്ങളുടെ അണികളെ അതിവൈകാരികമായി കാണുകയും അത്തരത്തിൽ പെരുമാറുകയും ചെയ്യുന്നവരാണ് തമിഴ്നാട്ടിലെ നേതാക്കന്മാർ. അണികൾക്ക് തിരിച്ച് നേതാക്കളോടും അങ്ങനെ തന്നെ. അത് മനസിലാക്കിയും മുതലെടുത്തും തന്നെയാണ് ഇപ്പോൾ ശശികലയും കളിച്ച് തുടങ്ങിയിരിക്കുന്നത്.
താൻ പാർട്ടിയിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടുള്ള അണികളുടെ കത്തുകളാണ് ഇതിനായി ശശികല ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ലഭിച്ച കത്തുകളിൽ നിന്ന് തിരഞ്ഞെടുത്തവരെ ചിന്നമ്മ ഫോണിൽ വിളിക്കും. അവരെ ആശ്വസിപ്പിക്കും. മടങ്ങി വരുമെന്ന് ഉറപ്പ് നൽകും. ഇങ്ങനെ നടത്തിയ ഫോൺ സംഭാഷണങ്ങൾ പലതും ഇപ്പോൾ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലുമെല്ലാം വലിയ രീതിയിൽ പ്രചരിക്കുകയാണ്. അമ്മ പാർട്ടിയെ നയിച്ചതുപോലെ നയിക്കാൻ താനെത്തുമെന്നാണ് സംഭാഷണത്തിൽ ശശികല പറയുന്നത്.
ഇതും വെറും വരവാകില്ല. ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായ ശശികല ഇനി വരുന്നതും പാർട്ടി തലപ്പത്തേക്ക് തന്നെയാകും. അത് വ്യക്തമാക്കുന്നതാണ് അവരുടെ വാക്കുകൾ. അതിന് ശശികലയ്ക്ക് വ്യക്തമായ പദ്ധതികളുണ്ടെന്നതാണ് വാസ്തവം. താൻ ജയിലിൽ പോയതിന് പിന്നാലെ വിശ്വാസ വഞ്ചന നടത്തിയ നേതാക്കളെ വെട്ടിനിരത്തിയും ആവശ്യക്കാരെ ഒപ്പം നിർത്തിയും തന്നെയായിരിക്കും ശശികലയുടെ നീക്കം.
ജയലളിതയുടെകൂടി വിശ്വസ്തനായിരുന്ന ഒ പനീർശെൽവത്തെ ഒപ്പം നിർത്താനാണ് ശശികല ഒരുങ്ങുന്നത്. ഒപിഎസ് ആഗ്രഹിക്കുന്നതും അത് തന്നെ. പനീര്‍ശെല്‍വത്തിന് അനുകൂലമായി സംസാരിക്കുന്ന ശശികലയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. നിലവിൽ എടപ്പാടി പളനിസ്വാമിക്കൊപ്പമാണ് പാർട്ടിയിലെ വലിയൊരു വിഭാഗം എംഎൽഎമാരും നേതാക്കളും. എന്നാൽ ശശികല കളത്തിലെത്തിയാൽ ഒപിഎസും ഇവരിൽ ഭൂരിഭാഗവും ചിന്നമ്മയ്ക്കൊപ്പം തന്നെയെത്തും. ഇതിന് പല കാരണങ്ങളുണ്ട്. പലരും ജയലളിതയെ ശശികലയിൽ കാണുന്നു. ഇവരിൽ പലർക്കും മത്സരിക്കാൻ ടിക്കറ്റ് നൽകിയതും ചിന്നമ്മയാണ്. ഒപിഎസ് ആകട്ടെ ഒരിക്കൽകൂടി മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നു. പനീർശെൽവം കലഹമുണ്ടാക്കിയിരുന്നില്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയേനെ എന്നാണ് ശശികലയുടെ പുതിയ ഓഡിയോ സംഭാഷണങ്ങളിൽ ഒന്നിൽ പറയുന്നത്.
ശശികലയുടെ വരവ് എഡിഎംകെയിൽ വലിയൊരു പിളർപ്പിനാണ് വഴിയൊരുക്കുന്നത്. അല്ലെങ്കിൽ നിലവിലെ നേതൃത്വത്തിന്റെ അസ്തമയത്തിന്. എടപ്പാടി പളനിസ്വാമിക്കി മുന്നിൽ രണ്ട് വഴികളുണ്ടാകും. ഒന്ന് വിമതനായി തന്നെ നിൽക്കുക. ഇപ്പോൾ കൂടെയുള്ളതിൽ ചെറുതെങ്കിലും ഒരു വിഭാഗം നേതാക്കളും അനുയായികളും എങ്കിലും അപ്പോഴും കൂടെയുണ്ടാകും. രണ്ട് ഇതുവരെ ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞ് പിന്നണിയിലേക്ക് ഒതുങ്ങുക. ഇനി ആരുടെയും കണ്ണെത്താത്ത രാഷ്ട്രീയ ജീവിതത്തിലേക്ക് ചുരുങ്ങുക. ഒരുപക്ഷെ ശശികല തന്നെ അത് ചെയ്തേക്കാനും സാധ്യതയുണ്ട്. കാരണം അത്രത്തോളം സ്വാധീനം ചെലുത്താൻ സ്വാധിക്കുന്നയാളാണ് ശശികല
ചുരുക്കി പറഞ്ഞാൽ ഇത് മാത്രമാകും ദ്രാവിഡ രാഷ്ട്രീയത്തിലുണ്ടാകാൻ പോകുന്ന മാറ്റം. ചിന്നമ്മയുടെ മൂന്നാം വരവ് പ്രസക്തമാകുന്നത് എഐഡിഎംകെയിൽ മാത്രമാണ്. എന്നാൽ പാർട്ടിയെ സംബന്ധിച്ചടുത്തോളം അതിനെ നിസാരമായി കാണാനും സാധിക്കില്ല. ജാതി രാഷ്ട്രീയം ഇപ്പോഴും കളം നിറഞ്ഞ് നിൽക്കുന്ന ദ്രാവിഡ ലോകത്ത് തേവർ സമൂദയത്തിനുള്ളിലെ സ്വീകര്യതയും വലിയൊരു വിഭാഗം നേതാക്കളുടെ പിന്തുണയും ശശികലയെ വീണ്ടും പാർട്ടി തലപ്പത്തേക്ക് എത്തിക്കും. ഒപിഎസിനെകൂടെ ഒപ്പം നിർത്താനായാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അതിന് പ്രധാന കാരണം തമിഴ് ജനതയുടെ മനസിൽ പതിഞ്ഞുപോയ രണ്ടില ചിഹ്നം കൂടിയാണ്. അധികാര തർക്കത്തിൽ കോടതി കയറിയ ചിഹ്നവും പേരും കോടി അനുവദിച്ചിരിക്കുന്നത് ഒപിഎസിനും മധുസൂദനനനുമാണ്.
മുന്നണി രാഷ്ട്രീയത്തിലും കാര്യമായ ചലനങ്ങൾ ഉണ്ടാകില്ല. ബിജെപിയെ എഐഡിഎംകെയാണോ ഒപ്പം നിർത്തുന്നത് അതോ തിരിച്ചാണോ എന്ന് മാത്രമാണ് അറിയേണ്ടത്. ശശികല മുതൽ ഇപിഎസും ഒപിഎസും കഴിഞ്ഞ് താഴേക്കും നിരവധി പേരാണ് അഴിമതി ആരോപണങ്ങളിൽ കുളിച്ചു നിൽക്കുന്നത്. ഭരണം നഷ്ടമാവുകയും ചെയ്തതോടെ നിലവിലെ സാഹചര്യത്തിൽ ബിജെപിയെ വിട്ടൊരു നില എഐഡിഎംകെയ്ക്കില്ല. അതുകൊണ്ട് തന്നെ തെന്നിന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ നീക്കങ്ങൾക്ക് എഐഡിഎംകെയുടെ പങ്ക് വലുതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയതും അങ്ങനെ തന്നെ. ഇരു വിഭാഗങ്ങൾക്കും അതുകൊണ്ട് പരസ്പരം തള്ളിപറയാനോ ഉപേക്ഷിക്കാനോ കഴിയില്ല.
ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം
Recommended Video