സർക്കാർ സഹായമില്ലെങ്കിൽ വോഡാഫോൺ- ഐഡിയ അടച്ചുപൂട്ടേണ്ടി വരും; മുന്നറിയിപ്പുമായി കെഎം ബിർള
മുംബൈ: സർക്കാർ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൊബൈൽ സേവന ദാതാക്കളായ വോഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരുമെന്ന് കുമാർ മംഗളം ബിർള. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ടൈംസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശിക തുകയായ തൊണ്ണൂറ്റി രണ്ടായിരം രൂപ ടെലികോം കമ്പനികൾ സർക്കാരിന് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ഭീമമായ നഷ്ടമാണ് ടെലികോം കമ്പനികൾക്ക് നേരിടേണ്ടി വന്നത്.
സഹായങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ വോഡാഫോൺ ഐഡിയയുടെ കഥ അവസാനിക്കുമെന്നാണ് കരുതുന്നത്. കമ്പനിയിൽ ഇനി നിക്ഷേപം നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 54, 183.9 കോടി രൂപയാണ് വോഡാഫോൺ ഐഡിയ കുടിശിക ഇനത്തിൽ അടച്ചുതീർക്കേണ്ടി വരിക. കമ്പനികൾ ടെലികോം -ഇതര വരുമാനങ്ങൾ കൂടി കണക്കിലെടുത്ത് മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാണ് സർക്കാരിന് ഫീസായി നൽകേണ്ടത് എന്നായിരുന്നു സുപ്രീം കോടതി ഇത്തരവ്. ഇതോടെയാണ് കുടിശികയും അതിനുള്ള പിഴയും പലിശയും ചേർത്ത് വൻ തുക അടയേക്കേണ്ടി വരുന്നത്.

ബിർളയുടെ ഐഡിയയും ബ്രീട്ടീഷ് ടെലികോം ഭീമനായ വോഡാഫോണും കഴിഞ്ഞ വർഷമാണ് ലയിച്ചത്. 1.17 കോടിയാണ് വോഡാഫോൺ ഐഡിയയുടെ കടം. രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ പുന: പരിശോധനാ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
ബിർളയുടെ പ്രസംഗം വാർത്തയായതോടെ വോഡാഫോൺ ഐഡിയയുടെ ഓഹരിമൂല്യം ഇടിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications