സബ്സറിനെ ഒറ്റിയത് സാക്കിർ മൂസ!! കശ്മീർ ഭീകരര്‍ക്കിടയില്‍ പിളര്‍പ്പ്, താഴ് വരയില്‍ സമാധാനം പുലരും!
മൂസയുമായി അടുത്ത് ബന്ധമുള്ള ഭീകരനാണ് ഭട്ടിന്റെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതെന്നാണ് സൂചന
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ സബ്സർ അഹമ്മദ് ഭട്ടിനെ ഒറ്റിക്കൊടുത്തത് സാക്കിർ മൂസയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഭീകരസംഘടനയില്‍ നിന്ന് പുറത്താക്കിയ മുൻ കമാന്‍ഡോ സാക്കിർ മൂസയും ഹിസ്ബുൾ മുജാഹിദ്ദീൻ നേതൃത്വവും തമ്മിലുള്ള തർക്കങ്ങൾ പിളർച്ചയിലെത്തുമെന്നാണ് സൂചന.
ഹിസ്ബുൾ മുജാഹിദ്ദീന്‍റെ കമാൻഡോ ആയിരുന്ന സാക്കിർ മൂസയും സംഘടനയും തമ്മില്‍ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങൾ ഭീകര സംഘടന്യ്ക്കുള്ളിൽ അവിശ്വാസത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം.
മൂസയുമായി അടുത്ത് ബന്ധമുള്ള ഭീകരനാണ് ഭട്ടിന്റെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതെന്നാണ് ഇന്‍റലിജൻസ് ഏജൻസികൾക്ക് ഫോൺ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്തതിൽ നിന്ന് ലഭിച്ചിട്ടുള്ള സൂചന.

ഒറ്റിയത് മൂസ തന്നെ
സൈനിക ഏറ്റുമുട്ടലില്‍ മരിച്ച ബര്‍ഹാൻ വാനിയുടെ പിൻഗാമി സബ്സർ അഹ്മദ് ഭട്ടിനെ ഒറ്റിക്കൊടുത്തത് സംഘടന പുറത്താക്കിയ സാക്കിർ മൂസയാണെന്ന് ഇന്‍റലിജൻസ് ഏജന്‍സികൾ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങളിൽ നിന്ന് ലഭിച്ചുവെന്നും ഹിസ്ബുൾ മുജാഹിദ്ദീനുള്ളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നുവെന്നുമാണ് ഇന്‍റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. പൂഞ്ച് സെക്ടറിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈന്യം ഭട്ടിനെയും മറ്റൊരു ഭീകരനെയും വധിക്കുന്നത്.

താവളം വെളിപ്പെടുത്തി
മൂസയുമായി അടുത്ത ബന്ധം പുലർത്തുന്ന ദൂതനാണ് സബ്സർ ഭട്ട് ഒളിഞ്ഞിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ജമ്മു കശ്മീർ പോലീസിനെ അറിയിച്ചതെന്നാണ് സൂചന. ജന്മസ്ഥലമായ ത്രാലിലെ ഒരു വീട്ടിൽ ഒളിച്ച് കഴിയുകയായിരുന്ന ഭട്ടിനെയും മറ്റൊരു ഭീകരനെയും സുരക്ഷാ സേന വളഞ്ഞ ശേഷം വധിക്കുകയായിരുന്നു.

പാൻ ഇസ്ലാമിക് കാലിഫേറ്റ്
കശ്മീരിലെ ഹുറിയത്ത് നേതാക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സാക്കിർ മൂസയെ പിന്നീട് ഹിസ്ബുൾ മുജാഹിദ്ദീനിൽ നിന്ന് പുറത്തുവരികയായിരുന്നു. കശ്മീരിലെ ലാൽ ചൗക്കില്‍ വച്ച് ഹുറിയത്ത് നേതാക്കളുടെ തലയറുക്കണമെന്നായിരുന്നു മെയ് 10ന് മൂസ പുറത്തുവിട്ട വീഡിയോയിൽ ആഹ്വാനം ചെയ്തത്. ഹിസ്ബുൾ മുജാഹിദ്ദീനില്‍ നിന്ന് പുറത്തുവന്ന് പാൻ ഇസ്ലാമിക് കാലിഫേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മൂസ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

മൂസയെ വധിക്കാൻ പദ്ധതി
ഹിസ്ബുൾ മുജാഹിദ്ദീനുമായി സാക്കിർ മൂസ ഇടഞ്ഞതോടെ ഹിസ്ബുൾ തലവൻ സയീദ് സലാഹുദ്ദീനും പാത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമിടയിൽ ആശങ്കകൾ ഉണ്ടായെന്നും യുണൈറ്റഡ് ജിഹാദ് കൗൺസിൽ മൂസ ലക്ഷ്യം പൂർത്തിയാക്കുന്നതിന് മുമ്പെ എത്രയും പെട്ടെന്ന് കൊല്ലപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇന്‍റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.

ഐഎസ്ഐയ്ക്ക് നിയന്ത്രണം നഷ്ടമാവുന്നു
ഹിസ്ബുൾ മുജാഹിദ്ദീന്‍റെ നിയന്ത്രണം തങ്ങളുടെ കയ്യില്‍ നിന്ന് നഷ്ടമാവുന്നതിനെ ഭീതിയോടെ നോക്കിക്കാണുന്ന പാക് ചാരസംഘടന ഐഎസ്ഐ ഹിസ്ബുൾ ഭീകരർ പാൻ ഇസ്ലാം കാലിഫേറ്റിൽ ചേരുന്നത് ആശങ്കയ്ക്ക് വകനൽകിയിട്ടുണ്ട്. ഹിസ്ബുൾ തലവനായി നിയമിക്കപ്പെട്ട ശേഷം ഭട്ട് വധിക്കപ്പെട്ടതോടെ സംഘടനയുടെ തത്വങ്ങളില്‍ മാറ്റംവരുമെന്ന് ഹിസ്ബുൾ നേതൃത്വവും ഭയക്കുന്നുണ്ട്.

നായ്കൂവിൽ ഒതുങ്ങില്ല
സബ്സർ ഭട്ട് സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ ആയി സോഷ്യൽ മീഡയിയിലെ സജീവ സാന്നിധ്യമായ റിയാസ് നായ്കൂവിനെയാണ് ഹിസ്ബുള്‍ നേതൃത്വം തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ ഹിസ്ബുൾ ഭീകരർ ഐസിസ് ആശയങ്ങളോട് അഭിനിവേശം കാണിച്ച് ഇസ്ലാമിക് കാലിഫേറ്റിന് വേണ്ടി പ്രവര്‍ത്തിച്ചാൽ സംഘടന വേരറ്റുപോകുമെന്നാണ് പാകിസ്താൻറെ ആശങ്ക. എന്നാല്‍ ഈ പ്രത്യേക സാഹചര്യം കശ്മീർ താഴ്വരയിൽ സമാധാനം പുനഃസ്ഥാപിയ്ക്കാൻ സഹായിക്കുമെന്നും പ്രത്യാശിക്കാം.












Click it and Unblock the Notifications