'കർണാടകത്തിൽ ബിജെപിയെ തോൽപ്പിക്കാനായെന്ന് കരുതി...', കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ
ഡല്‍ഹി: കര്‍ണാടകത്തില്‍ ബിജെപിയെ തോല്‍പ്പിക്കാനായി എന്നത് കൊണ്ട് കോണ്‍ഗ്രസ് തൃപ്തരായിരിക്കരുതെന്ന മുന്നറിയിപ്പുമായി പാര്‍ട്ടി എംപി ശശി തരൂര്‍. ദേശീയ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പുകളിലും വോട്ടര്‍മാര്‍ ഒരുപോലെ ആയിരിക്കണമെന്നില്ല ചിന്തിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിജയിച്ച ശേഷവും 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിയെ കുറിച്ച് തരൂര്‍ ഓര്‍മ്മപ്പെടുത്തി. ഒരു സംസ്ഥാനത്ത് വിജയിച്ചു എന്നത് കൊണ്ട് ദേശീയ തലത്തില്‍ വിജയമാകണമെന്നില്ലെന്ന് തരൂര്‍ വ്യക്തമാക്കി.

2018ല്‍ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മാത്രമല്ല രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും വിജയിച്ചു. എന്നിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇതേ സംസ്ഥാനങ്ങളില്‍ ബിജെപി തങ്ങളെ പിന്നിലാക്കി. കര്‍ണാടകത്തില്‍ പോലും കോണ്‍ഗ്രസിന് ആകെ ഒരു ലോക്‌സഭാ സീറ്റ് മാത്രമാണ് നേടാനായത്. പിടിഐയോടാണ് ശശി തരൂരിന്റെ പ്രതികരണം. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ വല്ലാബോലിഡ് എഡിഷനില്‍ പങ്കെടുക്കാനാന്‍ എത്തിയതാണ് തരൂര്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കും ഇടയിലുളള ഏതാനും മാസങ്ങള്‍ക്കിടെ തന്നെ വോട്ടര്‍മാര്‍ക്ക് അവരുടെ തീരുമാനം മാറ്റാമെങ്കില്‍, കോണ്‍ഗ്രസിനെ സംബന്ധിച്ച് അലംഭാവം കാണിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്, തരൂര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റുകളില്‍ 135ലും വിജയിച്ചാണ് കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്.
ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 66 സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത്. ശക്തമായ പ്രാദേശിക നേതൃത്വം ഉണ്ടായതും പ്രാദേശിക വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ചതുമാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയത്തിന് കാരണമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡണ്ട് ഖാര്‍ഗെ കര്‍ണാടക സ്വദേശിയാണ്. ഗാന്ധി സഹോദരങ്ങള്‍ കര്‍ണാടകത്തില്‍ വന്ന് ക്യാംപ് ചെയ്തു. പക്ഷേ അടിത്തട്ടില്‍ തിരഞ്ഞെടുപ്പിനെ മുന്നോട്ട് നയിച്ചത് പ്രാദേശിക നേതൃത്വമാണ്, ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രാദേശികമായ വിഷയങ്ങളിലും സാമ്പത്തിക പ്രശ്‌നങ്ങളിലും ബെംഗളുരുവിലെ അടിസ്ഥാന സൗകര്യ വിഷയങ്ങളിലുമൊക്കെയായിരുന്നു കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ പ്രചാരണം കേന്ദ്രത്തില്‍ നിന്നും നയിക്കുന്നതായിരുന്നു. അമിത് ഷായോ നരേന്ദ്ര മോദിയോ കര്‍ണാടകത്തില്‍ വന്ന് ജീവിക്കാനോ സര്‍ക്കാരിനെ നയിക്കാനോ പോകുന്നില്ലെന്ന് വോട്ടര്‍മാര്‍ക്ക് അറിയാമായിരുന്നു എന്നും തരൂര്‍ പറഞ്ഞു.
കര്‍ണാടകത്തിലും രാജസ്ഥാനിലും അടക്കം നേതാക്കള്‍ തമ്മിലുളള പടലപ്പിണക്കങ്ങള്‍ സംബന്ധിച്ചും ശശി തരൂര്‍ പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ആളുകള്‍ക്ക് വ്യക്തിപരമായ ആഗ്രഹങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് താരതമ്യേനെ ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്ന പാര്‍ട്ടിയാണ്. നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വത്തോട് കാര്യങ്ങള്‍ തുറന്ന് പറയാനുളള സ്വാതന്ത്ര്യമുണ്ട് എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications