ആരാകും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? മല്ലികാർജുൻ ഖാർഗെയുടെ മറുപടി
ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഹൈദരാബാദിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഖാർഗെയുടെ പ്രതികരണം. രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യത്ത് ബി ജെ പി ഇതര സർക്കാർ രൂപീകരിക്കുമെന്നും ഖാർഗെ പറഞ്ഞു. ബി ജെ പിക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഖാർഗെ ആഞ്ഞടിച്ചു. ഹിമാചൽ പ്രദേശിൽ നിയസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓടി നടന്ന് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ആണെന്നായിരുന്നു ഖാർഗെയുടെ വിമർശനം.

'കഴിഞ്ഞ ആറ് ദിവസമായി മോദി ഗുജറാത്തിൽ ആണ്. ഇപ്പോൾ തകർന്ന മോർബി പാലം പോലെ ഗുജറാത്തിൽ നരേന്ദ്ര മോദിക്ക് ഇനിയും പാലങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് തിരഞ്ഞെടുപ്പ് തീയതി ഇനിയും വൈകിക്കുന്നത്', ഖാർഗെ പറഞ്ഞു. തെലങ്കാന മുഖ്യമനന്ത്രി ചന്ദ്രശേഖര റാവുവിനെതിരേയും ഖാർഗെ രംഗത്തെത്തി. കാശ്മീർ മുതൽ കന്യാകുമാരി വരെ സ്വാധീനമുള്ള കോൺഗ്രസിനെ തളർത്താൻ നോക്കുന്നതിന് പകരം സ്വന്തം പാർട്ടി ക്ഷീണിക്കാതിരിക്കാൻ റാവു ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് ഖാർഗെ പറഞ്ഞു. പാർലമെന്റിൽ പ്രധാന ബില്ലുകളിൽ എല്ലാം ബി ജെ പിയെ പിന്തുണച്ച ശേഷമാണ് ബി ജെ പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിനായി റാവു ചർച്ചകൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങൾ ബി ജെ പിക്കെതിരാണെങ്കിൽ എന്തിനാണ് കാർഷിക നിയമത്തെ പിന്തുണച്ചത്? മുത്തലാഖ് ബില്ലിനേയും പിന്തുണച്ചു. ബി ജെ പി ബില്ലുകളെ എല്ലാം ടി ആർ എസ് പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും അവർ പിന്തുണച്ച് കൊണ്ടേയിരിക്കുന്നു. എന്നിട്ട് മറുവശത്ത് ബി ജെ പി വിരുദ്ധ സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നു. ബി ജെ പി ഇതര സർക്കാർ വരുമെങ്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും. ആ ശക്തി ഞങ്ങൾക്കുണ്ട്, ഖാർഗെ പറഞ്ഞു.

2024 ൽ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാകുമോയെന്നും അത്തരമൊരു സഖ്യം ഉണ്ടായാൽ തന്നെ ആരാകും പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നുമൊക്കെയുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് ഇപ്പോൾ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അധ്യക്ഷൻ തന്നെ പ്രതികരിച്ചതോടെ പ്രതിപക്ഷ ചേരിയിലെ പാർട്ടികളുടെ പ്രതികരണം ഉറ്റുനോക്കപ്പെടുന്നുണ്ട്.

നിലവിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ടി ആർ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു, ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എന്നിവരെല്ലാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളാകാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എൻ ഡി എ ക്യാമ്പ് വിട്ട് നിതീഷ് മഹാസഖ്യത്തിനൊപ്പം ചേർന്നത് തന്നെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ മുന്നിൽ നിർത്താൻ സമയമായെന്ന കഴിഞ്ഞ ദിവസത്തെ നിതീഷിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications